കൊല്ലം: ആന എഴുന്നള്ളത്തിന് താങ്ങാനാവാത്ത ചെലവ്, എന്നാൽ ഉത്സവം കൊഴുക്കുകയുംവേണം. ഇതിനുള്ള പരിഹാരമെന്തെന്ന ചിന്തയിൽനിന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ക്ഷേത്രഭാരവാഹികൾ കണ്ടുപിടിച്ച ഉത്തരമാണ് കുതിര എഴുന്നള്ളത്ത്. നിരന്നുനിൽക്കുന്ന ഗജവീരന്മാർക്കുപകരം കുതിരകളാണ് ഉത്സവപ്പറമ്പുകളിലെ പുതിയ കാഴ്ച. പാലക്കാട്, തൃശ്ശൂർ ജില്ലകളിലും ഉത്സവങ്ങൾക്ക് ഇപ്പോൾ കുതിരകളെ ഉപയോഗിക്കുന്നുണ്ട്. കൊല്ലം തഴുത്തല സ്വദേശി ഇംതിയാസ് ഷാ, ചാത്തന്നൂർ സ്വദേശി അജീഷ് അനിൽകുമാർ, മയ്യനാട് സ്വദേശി സക്കറിയ എഡ്വേർഡ് സക്കറിയ എന്നിവരുടെ കുതിരകൾക്കെല്ലാം ഇത്തവണ നിറയെ പരിപാടികളായിരുന്നു. ഇംതിയാസ് ഷായുടെ 'വീര'യും സക്കറിയയുടെ 'രാജ'യും മുപ്പതോളം ഉത്സവങ്ങളിൽ പങ്കെടുത്തു. അജീഷ് അനിൽകുമാർ ഇപ്പോഴുള്ള കുതിരയെ മാറ്റി അടുത്ത സീസണിൽ പുതിയതിനെ വാങ്ങാനൊരുങ്ങുന്നു. കാൽലക്ഷംമുതൽ രണ്ടരലക്ഷംരൂപ വരെയാണ് ആനകളുടെ വാടക. ഇത് താങ്ങാനാകാതെ വന്നതോടെയാണ് പല ഉത്സവങ്ങൾക്കും കുതിരകളെ ഉപയോഗിക്കാൻ തുടങ്ങിയത്. എഴുന്നള്ളത്തിന് കുതിരയ്ക്ക് 5000 മുതൽ 7500 രൂപ വരെയാണ് വാങ്ങുന്നത്. പലയിടത്തും ആനകളുടെ എണ്ണംകുറച്ചും പൂർണമായും ഒഴിവാക്കിയും കുതിരകളെ കൊണ്ടുവന്നു. കൊല്ലം നെടുമൺകാവിലെ ക്ഷേത്രത്തിൽ 10 കുതിരകളാണ് എഴുന്നള്ളത്തിനുണ്ടായിരുന്നത്. എഴുന്നള്ളത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കുതിരകളെ ഇതുവരെ തിടമ്പെടുക്കാൻ നിയോഗിച്ചിട്ടില്ല. ആനകളെ പൂർണമായും ഒഴിവാക്കിയ സ്ഥലങ്ങളിൽ കുതിരകളുണ്ടെങ്കിലും മേൽശാന്തിയോ ശാന്തിക്കാരോ പരികർമികളോ തിടമ്പ് തോളിലേറ്റും. ചിലയിടങ്ങളിൽ കുതിരയെ കെട്ടിയ രഥത്തിലാണ് തിടമ്പേറ്റിയത്. content highlights:elephant in thrissur pooram, horse, temples
from mathrubhumi.latestnews.rssfeed http://bit.ly/2Hb34pL
via
IFTTT
No comments:
Post a Comment