തിരുവനന്തപുരം: വി. മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. കേരള ഘടകത്തിന്റെ നിലവിലെ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കിയേക്കും. പാർട്ടിയിൽ വൈകാതെ നടന്നേക്കാവുന്ന പുനഃസംഘടനയിലടക്കം അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് ഇനി നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മറ്റുപലരേയും ഒഴിവാക്കി മുരളീധരന് ദേശീയ നേതൃത്വം നൽകിയ പരിഗണന കേരളത്തിലെ ബി.ജെ.പി.യുടെ ഇനിയുള്ള പോക്കിൽ ഈ പക്ഷത്തിന്റെ നീക്കങ്ങൾക്ക് ശക്തിപകരും. ഒപ്പം പാർട്ടിയിൽ അവർക്ക് കൂടുതൽ പിടിമുറുക്കാനുമാകും. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഭിന്നത പാർട്ടിയിൽ ഇല്ലെന്ന് കാലാകാലങ്ങളിലെ നേതൃത്വം ആവർത്തിക്കാറുണ്ടെങ്കിലും സംസ്ഥാനപ്രസിഡന്റ് പദവിയിലേക്ക് ആളെ കണ്ടെത്തുന്നതിലുൾപ്പടെ ഉണ്ടായിട്ടുള്ള തർക്കം ബി.ജെ.പി.യെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്ത പുനഃസംഘടനയിലേക്ക് പാർട്ടി നീങ്ങാനിരിക്കെയാണ് മുരളീധരൻ കേന്ദ്രമന്ത്രിയായി എത്തുന്നത്. കേരളത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കാനാരിക്കുന്നതിനാൽ ഉടനടി പുനഃസംഘടനയ്ക്ക് കേന്ദ്രനേതൃത്വം മുതിരണമെന്നില്ല. പുനഃസംഘടന ഉണ്ടായാൽപ്പോലും നിലവിലുള്ള അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റണമെന്ന് നിർബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. തിരഞ്ഞെടുപ്പിൽ തോൽവിയുണ്ടായെങ്കിലും മുൻകാലങ്ങളേക്കാൾ വോട്ടുകൂടിയെന്നതാണ് ഈ വാദത്തിനടിസ്ഥാനം. എന്നാൽ, തങ്ങളുടെ പക്ഷത്തെ കെ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളെ ശക്തമാക്കാനായിരിക്കും മുരളീധരപക്ഷത്തിന്റെ ശ്രമം. ഇക്കാര്യത്തിൽ ഗ്രൂപ്പ് സമവാക്യമാണ് പ്രശ്നമാവുക. ഒരേഗ്രൂപ്പിൽനിന്ന് കേന്ദ്രമന്ത്രിയും അധ്യക്ഷനും എന്നത് പി.കെ. കൃഷ്ണദാസ് പക്ഷം അനുകൂലിക്കില്ലെന്നു മാത്രമല്ല, എം.ടി. രമേശിനെ പ്രസിഡന്റാക്കാൻ ശക്തമായ വാദം ഉയർത്തുകയും ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്തർക്കത്തിന് മുതിരാതെ മത്സരത്തിൽനിന്നു മാറിനിന്നയാളാണ് രമേശ്. അദ്ദേഹവും കൃഷ്ണദാസും പി.എസ്. ശ്രീധരൻ പിള്ളയോട് അനുഭാവം കാട്ടുന്നവരുമാണ്. ഇത് പുതിയൊരു ശക്തിനിര രൂപപ്പെടുത്തിക്കൂടെന്നുമില്ല. തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചില്ലെങ്കിലും കേരളത്തിലെ ബി.ജെ.പി.യ്ക്ക് ആശ്വാസം പകരാനും സംസ്ഥാനത്ത് കുറേക്കൂടി ശക്തമായി ചുവടുറപ്പിക്കാനും മന്ത്രിയെ കിട്ടിയ സാഹചര്യത്തിൽ അവരുടെ നീക്കങ്ങളെ നിരീക്ഷിക്കുകയാണ് മറ്റ് രാഷ്ട്രീയകക്ഷികളും. Content Highlights:V Muraleedharan BJP Kerala
from mathrubhumi.latestnews.rssfeed http://bit.ly/2EKXGrV
via
IFTTT
No comments:
Post a Comment