തിരുവനന്തപുരം: ഡ്രഡ്ജർ അഴിമതിയാരോപണത്തിൽ ഡി.ജി.പി. ജേക്കബ് തോമസിന്റെപേരിൽ വിജിലൻസ് കേസെടുത്തത് നിയമോപദേശം മറികടന്ന്. ജേക്കബ് തോമസിനെതിരേ തെളിവില്ലെന്നും കോടതി തള്ളിയ ആരോപണത്തിൽ കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു നിയമോപദേശം. വിജിലൻസ് ആസ്ഥാനത്തെ അഭിഭാഷകരടങ്ങിയ സമിതിയുടെ നിയമോപദേശം മറികടന്നാണ് ജേക്കബ് തോമസിന്റെപേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ കട്ടർ സക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് കഴിഞ്ഞ ഏപ്രിൽ 11-ന് അദ്ദേഹത്തിന്റെപേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിശോധിച്ച നിയമോപദേശക സമിതി ജേക്കബ് തോമസിന്റെപേരിൽ കേസെടുക്കാൻ സാധിക്കില്ലെന്നായിരുന്നു റിപ്പോർട്ട് നൽകിയത്. ടെൻഡർ വിളിച്ചതിലെ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിൽ സാങ്കേതിക സമിതിയുടെ തലവനും ഒന്നാം സാക്ഷിയുമായ ആൾ പരാതി ഉന്നയിച്ചിട്ടില്ലെന്നും ഹോളണ്ട് ആസ്ഥാനമായ ഐ.എച്ച്.സി. കമ്പനിക്ക് പദ്ധതി നൽകിയത് ടെൻഡർ നടപടികൾ അട്ടിമറിച്ചാണെന്ന് കരുതാനാവില്ലെന്നും നിയമോപദേശക സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ആഗോള ടെൻഡർ വിളിച്ചതിൽ അഴിമതി കാണാനുമാകില്ല. ടെൻഡർ നടപടികളിൽ തിടുക്കം കാട്ടിയത് തുറമുഖ വകുപ്പിന്റെ അധികചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുതവണ വിജിലൻസും രണ്ടാംതവണ മുവാറ്റുപുഴ വിജിലൻസ് കോടതിയും ജേക്കബ് തോമസിന്റെപേരിലുള്ള ആരോപണം തള്ളിയിരുന്നു. വീണ്ടും കേസെടുക്കുന്നത് നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും സമിതി ചൂണ്ടിക്കാട്ടി. അഴിമതിയുണ്ടെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ സ്വതന്ത്ര ഏജൻസിയുടെ കണ്ടെത്തൽ എന്നരീതിയിൽ കരുതാനാവില്ല. ഇതിലെ വിവരങ്ങളെ ആശ്രയിക്കുന്നത് നിയമലംഘനമാകുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് വിജിലൻസ് നിയമോപദേശക സമിതി റിപ്പോർട്ട് നൽകിയത്. ഇത് മറികടന്ന് ഒരാഴ്ചയ്ക്കുള്ളിൽ കേസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച പരാതിയുടെ പകർപ്പ് വിജലൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുമുണ്ട്. content highlights:jacob thomas ips, vigilance case
from mathrubhumi.latestnews.rssfeed http://bit.ly/2Y8zlDu
via
IFTTT
No comments:
Post a Comment