തൃശ്ശൂർ: യാത്രയ്ക്കിടെ പ്ലാറ്റ്ഫോമിലെ സ്റ്റാളിൽനിന്ന് വെള്ളം വാങ്ങാൻ തീവണ്ടിയിൽനിന്നിറങ്ങിയ അമ്മയും മകളും അനുഭവിച്ചത് ഒരു മണിക്കൂർ മനോവേദന. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. എറണാകുളത്തുനിന്ന് പാലക്കാട്ടേക്കു പോയ മെമു, തൃശ്ശൂരിലെത്തിയപ്പോഴാണ് അമ്മയും 11 വയസ്സുകാരിയായ മകളും വെള്ളം വാങ്ങാനിറങ്ങിയത്. വാങ്ങിയ ശേഷം പണം കൊടുത്തുകൊണ്ടിരിക്കുമ്പോൾ വണ്ടി പുറപ്പെട്ടു. ധൃതിയിൽ വണ്ടിക്കടുത്തേക്ക് ഇരുവരും ഓടി. അമ്മ കയറിയെങ്കിലും മകൾക്ക് കഴിഞ്ഞില്ല. തീവണ്ടിയിൽ അമ്മയും പ്ലാറ്റ്ഫോമിൽ മകളും നിലവിളിച്ചു. കുട്ടിയുടെ കരച്ചിൽ കണ്ട് യാത്രക്കാർ ആർ.പി.എഫിനെ വിളിച്ചു. അവരെത്തി ഒന്നാം പ്ലാറ്റ്ഫോമിലെ ചൈൽഡ് ലൈനിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അമ്മയുടെയും അച്ഛന്റെയും ഫോൺ നമ്പരുകൾ കാണാപ്പാഠമായിരുന്ന കുട്ടിയിൽനിന്ന് അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചു. കുട്ടി സുരക്ഷിതയാണെന്ന വിവരം അറിയിച്ചു. അപ്പോഴേക്കും അമ്മ പൂങ്കുന്നം സ്റ്റേഷനിൽ ഇറങ്ങിയിരുന്നു. അവിടെനിന്ന് ഓട്ടോ പിടിച്ച് സ്റ്റേഷനിലെത്തി. മകളെയും കൂട്ടി ആറരയ്ക്കുള്ള ബാനസവാഡി എക്സ്പ്രസിൽ ഇരുവരും സ്വദേശമായ ഒറ്റപ്പാലത്തേക്കു പോയി. യാത്രയ്ക്കിടെ തീവണ്ടിയിൽനിന്ന് പ്ലാറ്റ്ഫോമിൽ ഇറങ്ങരുതെന്ന ഉപദേശം നൽകിയാണ് അമ്മയെയും മകളെയും ആർ.പി.എഫ്. യാത്രയാക്കിയത്. ഡിവൈൻ നഗർ സ്റ്റേഷനിൽനിന്നാണ് ഇരുവരും കയറിയത്.
from mathrubhumi.latestnews.rssfeed http://bit.ly/2HX3wHC
via
IFTTT
No comments:
Post a Comment