ന്യൂഡൽഹി: ഇന്ത്യയുടെ സമഗ്രപുരോഗതിക്ക് ഊന്നൽ നൽകിയുള്ള രാജ്യരക്ഷാപദ്ധതിയുമായി കോൺഗ്രസ്. 2016-ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ റിട്ട. ലെഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ 'ഇന്ത്യയെ സുരക്ഷിതമാക്കുക-കോൺഗ്രസിന്റെ ദേശീയ സുരക്ഷാപദ്ധതി' എന്ന റിപ്പോർട്ട് ഞായറാഴ്ച പുറത്തിറക്കി. പ്രധാനമായും അഞ്ചു കാര്യങ്ങളിലൂന്നിയുള്ള റിപ്പോർട്ട് കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. വിദേശരാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കുകയും യു.എൻ. സുരക്ഷാസമിതിയിലംഗമാവുകയും ചെയ്യുക, അയൽരാജ്യങ്ങളുമായി സുരക്ഷിത ബന്ധമുണ്ടാക്കുക, ജമ്മുകശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള പ്രശ്നങ്ങളിലും മാവോവാദമുൾപ്പെടെയുള്ള ആഭ്യന്തരകാര്യങ്ങളിലും സമാധാനപരമായി പരിഹാരം കണ്ടെത്തുക, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, യുവജനങ്ങളുടെ കാര്യശേഷിയും കഴിവും വർധിപ്പിക്കുക തുടങ്ങിയവയിലൂന്നിയ റിപ്പോർട്ടാണ് ജനറൽ ഹൂഡ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് സമർപ്പിച്ചത്. കരയിലും സമുദ്രത്തിലുമുള്ള കാവൽശക്തി കൂട്ടുക, സൈനികശേഷി വർധിപ്പിക്കുക, തദ്ദേശീയമായി പ്രതിരോധസാമഗ്രികളുടെ നിർമാണം തുടങ്ങുക, രഹസ്യാന്വേഷണ സംവിധാനം ശക്തമാക്കുക, സൈബർ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് റിപ്പോർട്ടിൽ പ്രാധാന്യം നൽകി. ഈ റിപ്പോർട്ട് കോൺഗ്രസിന്റെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രേഖാരൂപം മാത്രമാണെന്ന് ചിദംബരം വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേശക ബോർഡ്, ദേശീയ സുരക്ഷാ കൗൺസിൽ, സുരക്ഷാചുമതലയുള്ള മന്ത്രിസഭാസമിതി എന്നിവയടക്കമുള്ള സംവിധാനങ്ങളെല്ലാം പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ കോൺഗ്രസ് സർക്കാർ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്ന് ചിദംബരം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി ജയറാം രമേഷും പങ്കെടുത്തു. പ്രജ്ഞാസിങ്ങിനെതിരേ ഹൂഡ മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ്. മേധാവി ഹേമന്ത് കർക്കറെ വീരമൃത്യുവരിച്ചത് താൻ ശപിച്ചിട്ടാണെന്ന സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വേദനിപ്പിച്ചതായി റിട്ട. ലെഫ്. ജനറൽ ഹൂഡ. പോലീസിലായാലും പട്ടാളത്തിലായാലും ഏതു രക്തസാക്ഷിക്കും ആദരം ലഭിക്കണം. പ്രജ്ഞയുടെ ജല്പനങ്ങൾ നല്ലതല്ല. സൈനികനീക്കങ്ങളെയും സൈനികരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. സൈനികനെന്ന നിലയിൽ രാഷ്ട്രീയകാര്യങ്ങളിൽനിന്ന് മാറിനിൽക്കാനാണ് താത്പര്യം. രാജ്യസുരക്ഷയുടെ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നമ്മളിപ്പോൾ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. ലോകത്തെ ഏറ്റവും വലുതാണിത്. അതിനാൽ ആഗോളതലത്തിൽ നമുക്ക് നിലപാടുറപ്പിക്കാനാവണം. ഇന്ത്യ യു.എൻ. രക്ഷാസമിതിയുടെ ഭാഗമാവണം. അതിനുള്ള കാര്യങ്ങളടക്കമാണ് റിപ്പോർട്ടിലുള്ളത് -അദ്ദേഹം പറഞ്ഞു. ബാലാകോട്ട് മിന്നലാക്രമണം ബി.ജെ.പി.യാണ് വിവാദമാക്കിയതെന്ന് ചിദംബരം പറഞ്ഞു. മിന്നലാക്രമണത്തിനുശേഷം സൈനിക വക്താവ് പറഞ്ഞത് പൗരന്മാരോ സൈനികരോ മരിച്ചിട്ടില്ലെന്നാണ്. അവിടെ കാര്യങ്ങൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, സർക്കാരിലെ ചിലർ രഹസ്യമായി 300-350 പേർ മരിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. അപ്പോഴും കോൺഗ്രസ് ഒന്നും പറഞ്ഞില്ല. വിദേശ മാധ്യമങ്ങളിതിനെ ചോദ്യംചെയ്തു. അപ്പോൾ ബി.ജെ.പി. നേതാക്കളുടെതന്നെ പ്രസ്താവനകളിലെ മരണസംഖ്യ 350 മുതൽ പൂജ്യം വരെയെത്തി. ഈ ഘട്ടത്തിലാണ് കോൺഗ്രസ് ഇടപെട്ടത് -ചിദംബരം പറഞ്ഞു. content highlights:congress releases plan on national security
from mathrubhumi.latestnews.rssfeed http://bit.ly/2GvveKv
via
IFTTT
No comments:
Post a Comment