മദ്രസയുടെ പ്രധാനാധ്യാപകനെതിരെ ലൈംഗിക പീഡനത്തിനു കേസ് നല്‍കിയ നുസ്രത്ത് ജഹാന്‍ റാഫി എന്ന പെണ്‍കുട്ടിയെ രണ്ടാഴ്ചകള്‍ക്ക് ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. 19 വയസ്സ് മാത്രം പ്രായമുള്ള നുസ്രത്തിന്റേത് ധാക്കയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഫെനിയെന്ന ചെറുനഗരത്തിലെ ഒരു യഥാസ്ഥിതിക കുടുംബമായിരുന്നു. വീടിനടുത്തുള്ള ഒരു മതവിദ്യാലയത്തിലാണ് അവള്‍ പഠിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 27 നു പ്രധാനാധ്യാപകന്‍ ഓഫീസിലേക്ക് അവളെ വിളിപ്പിക്കുകയും അവിടെ വെച്ച് മാന്യമല്ലാത്ത രീതിയില്‍ അവളെ സ്പര്‍ശിക്കുകയും ചെയ്തപ്പോള്‍ അവിടെ നിന്നും അവള്‍ ഇറങ്ങി ഓടി.
ബംഗ്ലാദേശ് പോലുള്ള ചെറിയ രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ സര്‍വ്വസാധാരണമാണ്. പുറത്തറിഞ്ഞാല്‍ തനിക്കും തന്റെ കുടുംബത്തിനും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അപമാനത്തെ ഓര്‍ത്തു ആരും പുറത്തു പറയാറില്ല. പക്ഷെ നുസ്രത്ത് ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ തനിക്ക് സംഭവിച്ച കാര്യം മാതാപിതാക്കളോടൊപ്പം വന്ന് പരാതി നല്‍കി.
എന്നാല്‍ പോലീസ് ഓഫീസര്‍ അവള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവള്‍ പറയുന്നതെല്ലാം തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വിസമ്മതം അറിയിച്ചെങ്കിലും കൈകൊണ്ട് മുഖം മറച്ച് തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പരാതിയെത്തുടര്‍ന്ന് പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ആളുകള്‍ നുസ്രത്തിനെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഒരു കൂട്ടം ആളുകള്‍ തെരുവിലിറങ്ങി അധ്യാപകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഏപ്രില്‍ ഏഴിന് നുസ്രത്ത് വാര്‍ഷിക പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയിരുന്നു. അവിടെ വെച്ചു ബുര്‍ഖ ധരിച്ച് നിന്നവര്‍ നുസ്രത്തിനോട് കേസ് പിന്‍വലിക്കാന്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ അവര്‍ അവളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. 80 ശതമാനം പൊള്ളലോടെയാണ് നുസ്രത്തിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രക്ഷപ്പെടില്ലെന്ന് ഭയന്ന നുസ്രത്ത് മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി സഹോദരന്റെ ഫോണില്‍ തനിക്ക് പറയാനുള്ളത് എല്ലാം റെക്കോര്‍ഡ് ചെയ്തു. 'ആ അധ്യാപകന്‍ എന്നെ സ്പര്‍ശിച്ചു. എന്റെ അവസാന ശ്വാസം വരെ ഞാന്‍ പോരാടും.' അവള്‍ പറയുന്നു. മദ്രസയില്‍ തന്നെയുള്ള ചില വിദ്യാര്‍ഥികളാണ് തനിക്ക് നേരെ അതിക്രമം നടത്തിയതെന്നും അവള്‍ വ്യക്തമാക്കി.
നുസ്രത്തിന്റേത് ഒരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കുറ്റവാളികള്‍ ശ്രമിച്ചതെന്ന് പോലീസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ചീഫ് ബനാജ് കുമാര്‍ മജുംദാര്‍ പറയുന്നു. മാധ്യമങ്ങളില്‍ നുസ്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. എന്നാല്‍ ഏപ്രില്‍ 10ന് അവള്‍ മരണത്തിന് കീഴടങ്ങി. ഫെനിയില്‍ നടന്ന സംസ്‌കാരചടങ്ങില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നുസ്രത്തിന്റെ കുടുംബത്തെ കണ്ടു. അവളുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നുസ്രത്തിന് നീതി ലഭ്യമാക്കുമെന്നും അവര്‍ ഉറപ്പു നല്‍കി.
'' തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രത്തിന് നീതി തേടിയിറങ്ങുന്ന ഓരോ സ്ത്രീയെയും കാത്തിരിക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. സമൂഹത്തിന് മുന്നില്‍ തല കുനിച്ച് നടക്കേണ്ടി വരും. പരിഹാസ്യയാകും. കേസന്വേഷണത്തിന് പോലീസ് സഹകരിക്കാതിരിക്കും.'' - വുമണ്‍ ലോയര്‍ അസോസിയേഷന്‍ മുന്‍ ഡയറക്ടര്‍ സല്‍മ അലി പറയുന്നു. '' ഈ സംഭവം ഞങ്ങളെ പിടിച്ചുകുലിക്കി കളഞ്ഞു. പക്ഷേ മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതും മറവിയില്‍ മാഞ്ഞുപോകാനുള്ള സാധ്യത ഏറെയാണ്. നീതി ലഭ്യമാകുന്നതിന് വേണ്ടി പ്രവര്‍ത്തച്ചേ മതിയാകൂ. നീതി നടപ്പാകുന്നുണ്ടോ എന്ന് നാം ഉറ്റുനോക്കിക്കൊണ്ടിരുന്നേ പറ്റൂ..'' - ധാക്ക സര്‍വകലാശാലയിലെ പ്രൊഫസര്‍ കബേരി ഗായെന്‍ പറയുന്നു.
from mangalam.com http://bit.ly/2vfkMBS
via IFTTT
No comments:
Post a Comment