ബെയ്ജിങ്: രണ്ട് ഇന്ത്യൻ പടക്കപ്പലുകൾ ചൈനയിലെത്തി. യുദ്ധത്തിനുവേണ്ടിയല്ല ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ നാവികസേനയുടെ രണ്ട് പടക്കപ്പലുകൾ ചൈനീസ് തുറമുഖത്ത് എത്തിയത്. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ശക്തി എന്നീ പടക്കപ്പലുകളാണ് ചൈനയുടെ കിഴക്കൻ തുറമുഖമായ ഖിൻദാവോയിലെത്തിയത്. ഇന്ത്യയ്ക്ക് പുറമെ മേഖലയിലെ ഒരുഡസനോളം രാജ്യങ്ങൾ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 22 മുതൽ 25 വരെയാണ് പരിപാടികൾ നടക്കുക. സ്വന്തം നാവികസേനാ ശക്തി പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈന ഫ്ളീറ്റ് റിവ്യു നടത്തുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി നേവി നിലവിൽ വന്നിട്ട് 70 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നതെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു. റഡാർ കണ്ണുകളെ വെട്ടിച്ച് ആക്രമണം നടത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാൻ കെൽപ്പുള്ളതാണ് ഐഎൻഎസ് കൊൽക്കത്ത. അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഉൾക്കൊള്ളുന്നതാണ് ഈ പടക്കപ്പൽ. ഒരേസമയം വ്യോമ, നാവിക, അന്തർവാഹിനി ആക്രമണങ്ങളെ തിരിച്ചറിയാനും പ്രത്യാക്രമണം നടത്താനും കൊൽക്കത്തയ്ക്ക് സാധിക്കും. യുദ്ധക്കപ്പലുകൾക്ക് പടക്കോപ്പുകൾ, ഇന്ധനം എന്നിവ വിതരണം ചെയ്യാനായാണ് പ്രധാനമായും ഐഎൻഎസ് ശക്തി എന്ന യുദ്ധക്കപ്പൽ ഉപയോഗിക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകൾക്കും നിരവധി ഹെലികോപ്റ്ററുകൾ വഹിക്കാൻ ശേഷിയുണ്ട്. അന്തർവാഹിനികളെ ആക്രമിക്കാനും രക്ഷാ പ്രവർത്തനങ്ങൾക്കായും രണ്ട് കപ്പലുകളും ഉപയോഗിക്കാറുണ്ട്. Content Highlights:Two Indian warships arrive in China for naval parade
from mathrubhumi.latestnews.rssfeed http://bit.ly/2DuFHFE
via
IFTTT
No comments:
Post a Comment