ന്യൂഡൽഹി: വർഷങ്ങളായി പൊടിപിടിച്ചുകിടന്ന, പിന്നാക്കക്കാർക്ക് സർക്കാർജോലിയിൽ സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ നിർദേശിക്കുകയും അതിലൂടെ വി.പി. സിങ് മന്ത്രിസഭയെ തകർച്ചയിൽനിന്നു രക്ഷിച്ചതും താനാണെന്ന് ലാലു പ്രസാദ് യാദവിന്റെ അവകാശവാദം. പുറത്തിറങ്ങാനിരിക്കുന്ന, ലാലുവിന്റെ ആത്മകഥയായ ‘ഗോപാൽഗഞ്ച് ടു റൈസിന- മൈ പൊളിറ്റിക്കൽ ജേണി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.1989-ലെ ദേശീയമുന്നണി സർക്കാരിൽ പ്രധാനമന്ത്രി വി.പി. സിങ്ങും ഉപപ്രധാനമന്ത്രി ദേവിലാലും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലെ സംഭവം ലാലു ഇങ്ങനെ വിവരിക്കുന്നു: ‘കേന്ദ്രത്തിലെ ദേശീയമുന്നണി സർക്കാർ വീണാൽ അത് ബിഹാറിലെ തന്റെ സർക്കാരിനെയും ബാധിക്കുമെന്ന ആശങ്കയുണ്ടായി. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽവെച്ച് സിങ്ങിനെ കണ്ടു. പിന്നാക്കക്കാരുടെയും ജാട്ടുകളുടെയും നേതാവായ ദേവിലാലിനെതിരേ നടപടിയെടുത്താൽ താൻ പിന്നാക്കവിരുദ്ധനാണെന്ന ആരോപണം ഉയരുമെന്ന് സിങ് ആശങ്കപ്രകടിപ്പിച്ചപ്പോൾ, 1983-ൽ മണ്ഡൽ കമ്മിഷൻ നൽകിയ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പൊടിപിടിച്ചുകിടക്കുകയാണെന്നും അടിയന്തരമായി നടപ്പാക്കുകയാണ് ഏറ്റവും നല്ല മാർഗമെന്നും നിർദേശിച്ചു.’ആദ്യം വിമുഖത കാട്ടിയെങ്കിലും സിങ്ങിനെ തനിക്ക് ബോധ്യപ്പെടുത്താൻ സാധിച്ചതായി ലാലു അവകാശപ്പെടുന്നു. ശരദ് യാദവ്, രാംവിലാസ് പാസ്വാൻ തുടങ്ങിയ മന്ത്രിസഭയിലെ മുതിർന്ന നേതാക്കൾ ആരും അറിയാതെയായിരുന്നു ആ കൂടിക്കാഴ്ചയെന്നും ആത്മകഥയിൽ പറയുന്നു.സോണിയയെ പ്രധാനമന്ത്രിയാക്കാൻ മുന്നിട്ടിറങ്ങി2004-ലെ യു.പി.എ. സർക്കാരിൽ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് നേതാക്കളിലും കൂടുതലായി താൻ മുന്നിട്ടിറങ്ങിയെന്ന് ലാലു പറയുന്നു. സോണിയയുടെ നേതൃത്വത്തെ ഒരുപറ്റം മുതിർന്ന കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തപ്പോൾ, കോൺഗ്രസ് ക്യാമ്പിൽ അവർ തുടരുമോ എന്ന സംശയം പോലും ഉയർന്നപ്പോൾ, കോൺഗ്രസിന്റെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയായി ആർ.ജെ.ഡി. രംഗത്തെത്തി. എന്നാൽ, നാടകീയമായരീതിയിൽ സോണിയ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവായി. 22 എം.പി.മാരുള്ള തന്റെ പാർട്ടിക്ക് അത് സ്വീകാര്യമല്ലായിരുന്നു. മൻമോഹൻ സിങ്ങിനൊപ്പം തന്റെ വസതിയിലെത്തിയ സോണിയ, സിങ്ങിനെക്കൊണ്ട്, തന്നെ പ്രധാനമന്ത്രിയായി സ്വീകരിക്കണമെന്ന് അപേക്ഷിപ്പിച്ചെന്നും പുസ്തകത്തിൽ ലാലു അവകാശപ്പെടുന്നു.എൻ.ഡി.എ. വിടാൻ തീരുമാനിച്ച നിതീഷ്2017-ൽ എൻ.ഡി.എ.യ്ക്കൊപ്പം കൈകോർത്ത നിതീഷ് കുമാറിന് തിരികെ തനിക്കൊപ്പം വരണമെന്നുണ്ടായിരുന്നതായി ലാലു പുസ്തകത്തിൽ വിവരിക്കുന്നു. ഇതിനായി രഹസ്യദൂതനായ പ്രശാന്ത് കിഷോറിനെ തന്റെയടുക്കലേക്ക് അയച്ചു. ജെ.ഡി.യു.വിന് രേഖാമൂലം പിന്തുണതന്നാൽ, മഹാസഖ്യത്തിൽ ചേരാമെന്ന് അറിയിച്ചു. എന്നാൽ നിതീഷിൽ പൂർണമായും വിശ്വാസം നഷ്ടപ്പെട്ടതിനാൽ താൻ അതിന് തയ്യാറായില്ലെന്ന് ലാലു പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2G5SuQy
via
IFTTT
No comments:
Post a Comment