ന്യൂഡൽഹി: ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുടുക്കാനും ജുഡീഷ്യറിയെ വരുതിയിൽ നിർത്താനും വൻശക്തികൾ ഗൂഢാലോചന നടത്തിയെന്ന ആരോപണം സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് എ.കെ. പട്നായിക് അന്വേഷിക്കും. അദ്ദേഹത്തിന് ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ, സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് മേധാവികളുടെ സഹായം തേടാം-ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി. അന്വേഷണറിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കണം. അതിനുശേഷം വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിനെതിരേ സുപ്രീംകോടതിയിലെ മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തെക്കുറിച്ച് ജസ്റ്റിസ് പട്നായിക് അന്വേഷിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ലൈംഗികാരോപണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെ നടപടികളെ ജസ്റ്റിസ് പട്നായിക്കിന്റെ അന്വേഷണം ബാധിക്കരുത്. ചീഫ്ജസ്റ്റിസിനെതിരേ ഗൂഢാലോചന നടത്തിയത് കോർപ്പറേറ്റ് അതികായരും സുപ്രീംകോടതിയിൽനിന്നു പിരിച്ചുവിടപ്പെട്ട മൂന്നു ജീവനക്കാരുമാണെന്ന അഡ്വ. ഉത്സവ് സിങ് ബെയിൻസിന്റെ ആരോപണത്തെക്കുറിച്ച് മാത്രമാണ് ജസ്റ്റിസ് പട്നായിക് അന്വേഷിക്കുക. അന്വേഷണത്തിന് ആരുടെയെല്ലാം സഹായം തേടണമെന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. അന്വേഷണത്തിന് കാലപരിധി നിശ്ചയിച്ചിട്ടില്ല. സി.ബി.ഐ. മുൻ ഡയറക്ടർ അലോക് വർമയ്ക്കെതിരായ സി.വി.സി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ചതും ജസ്റ്റിസ് പട്നായിക്കിനെയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരേ നീങ്ങാൻ ചിലർ തനിക്ക് ഒന്നരക്കോടിരൂപ വാഗ്ദാനം ചെയ്തുവെന്നാണ് ബെയിൻസിന്റെ അവകാശവാദം. ഇതുസംബന്ധിച്ച് പുതിയൊരു സത്യവാങ്മൂലം കൂടി ബെയിൻസ് വ്യാഴാഴ്ച ഫയൽ ചെയ്തു. ജുഡീഷ്യറിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിവേരുവരെ കണ്ടെത്തുമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തീ കൊണ്ടു കളിക്കരുത്, ഞങ്ങളെ പ്രകോപിപ്പിക്കരുത് -സുപ്രീംകോടതി പണവും ശക്തിയുമുപയോഗിച്ച് സുപ്രീംകോടതിയെ നയിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര. “മൂന്നു നാലു വർഷമായി സുപ്രീംകോടതിയെ നശിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർപ്പാവാത്ത കേസുകളിൽ ചിലർ കത്തയക്കുന്നു. ചിലർ പുസ്തകമെഴുതുന്നു. ഇവർക്കെല്ലാംവേണ്ടി മുതിർന്ന അഭിഭാഷകർ ഹാജരാവുന്നു. തീകൊണ്ടുള്ള കളിയാണിത്. കൂടുതൽ പറയാൻ ഞങ്ങളെ പ്രകോപിപ്പിക്കരുത്”- ചീഫ് ജസ്റ്റിസിനെതിരേ വൻശക്തികൾ ഗൂഢാലോചന നടത്തിയതുസംബന്ധിച്ച വിഷയം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് മിശ്ര രോഷാകുലനായത്. സംഭവത്തിൽ എസ്.ഐ.ടി. അന്വേഷണമാണ് വേണ്ടതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അന്വേഷണത്തിൽനിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങും വാദിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ജസ്റ്റിസ് മിശ്രയുടെ പ്രതികരണം. നാനി പാൽകിവാലയും ഫാലി നരിമാനും പരാശരനുമെല്ലാം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണിതെന്ന് ജസ്റ്റിസ് മിശ്ര അഭിഭാഷകരെ ഓർമിപ്പിച്ചു. ജഡ്ജിമാർ വരുകയും പോകുകയും ചെയ്യും. അഭിഭാഷകരാണ് എന്നും കോടതിയിലുണ്ടാവുക. പണവും അധികാരവുംകൊണ്ട് കോടതിയെ വിലയ്ക്കെടുക്കുന്നതിനെക്കുറിച്ച് ദിവസവും കേൾക്കേണ്ടിവരുന്നു. സത്യം ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരേ ഗൂഢാലോചന നടന്നുവെന്നും ചിലർ തന്നെ സമീപിച്ചുവെന്നും അവകാശപ്പെട്ട് സുപ്രീംകോടതിയിൽ തെളിവു നൽകിയ അഡ്വ. ഉത്സവ് സിങ് ബെയിൻസിന്റെ വിശ്വാസ്യതയെ ഇന്ദിര ജെയ്സിങ് ചോദ്യംചെയ്തു. “ബെയിൻസിന്റെ കൈകൾ സംശുദ്ധമാണെന്ന് ആദ്യം ഉറപ്പുവരുത്തണം. ലൈംഗികാരോപണമുന്നയിച്ച യുവതിക്ക് ദോഷംചെയ്യുന്ന നടപടികൾ അന്വേഷണത്തിൽ ഉണ്ടാവരുത്”- അവർ ആവശ്യപ്പെട്ടു. എന്നാൽ, ലൈംഗികാരോപണവും ഗൂഢാലോചനയും വ്യത്യസ്തമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. Content Highlights:conspiracy against cji; justice patnaik will probe the allegation
from mathrubhumi.latestnews.rssfeed http://bit.ly/2L2fZ1f
via
IFTTT
No comments:
Post a Comment