ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണമുൾപ്പെടെയുള്ള സൈന്യത്തിന്റെ നടപടികൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തുന്നതിനെതിരേ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തേക്കും. വിഷയം സുപ്രീംകോടതിയിലെത്തിയ പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തിൽ ശക്തമായ വിലക്കോ താക്കീതോ ഉണ്ടാവില്ലെങ്കിലും അദ്ദേഹം നേരത്തേ നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കമ്മിഷൻ വിശദീകരിക്കുമെന്നാണ് സൂചന. കമ്മിഷന്റെ പെരുമാറ്റച്ചട്ടവും മുമ്പിറക്കിയ ഉത്തരവുകളും പ്രധാനമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളും ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് കമ്മിഷന് നിവേദനം നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. സൈന്യത്തിന്റെ നടപടികൾ അവതരിപ്പിച്ച് പാർട്ടികളും സ്ഥാനാർഥികളും പ്രചാരണം നടത്തരുതെന്ന് കമ്മിഷൻ മാർച്ച് 19-ന് ഉത്തരവിട്ടിരുന്നു. സൈനികരുടെ ചിത്രങ്ങളോ വേഷങ്ങളോ പ്രചാരണത്തിനുപയോഗിക്കരുതെന്ന് മാർച്ച് ഒമ്പതിനു നൽകിയ നിർദേശത്തിനു തുടർച്ചയായിട്ടായിരുന്നു അത്. വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ ചിത്രങ്ങളും ബാലാകോട്ട് ആക്രമണവും മറ്റും വ്യാപകമായി പ്രചാരണത്തിനുപയോഗിച്ച പശ്ചാത്തലത്തിലായിരുന്നു ആ നിർദേശങ്ങൾ. എന്നാൽ, തിരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതോടെ പ്രധാനമന്ത്രിയും മറ്റു നേതാക്കളും ബാലാകോട്ടും മറ്റും പ്രസംഗങ്ങളിൽ നിരന്തരം ഉയർത്തിക്കാട്ടി. മാർച്ച് 28-ന് ഉത്തർപ്രദേശിലെ മീററ്റിലും ഏപ്രിൽ ഒന്നിന് മഹാരാഷ്ട്രയിലെ വാർധയിലും ഏപ്രിൽ നാലിന് ഗുജറാത്തിലെ ലത്തൂരിലും നടത്തിയ പ്രസംഗങ്ങളിൽ മോദി സൈന്യത്തിന്റെ നടപടികൾ ഉയർത്തിക്കാട്ടി. ബാലാകോട്ടിലെ ഭീകരകേന്ദ്രം ആക്രമിച്ച സൈനികർക്കും പുൽവാമയിൽ കൊല്ലപ്പെട്ട ഭടൻമാർക്കുമായിരിക്കണം ചെറുപ്പക്കാരായ പുതിയ വോട്ടർമാരുടെ വോട്ടെന്നായിരുന്നു ലത്തൂരിലെ പ്രസംഗം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും ഇതേരീതിയിൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തെ 'മോദിസേന'യെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതു വിവാദമായി. ഓരോഘട്ടത്തിലും പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോൾ ഉത്തരേന്ത്യയിൽ ബി.ജെ.പി.യുടെ പ്രചാരണം ദേശീയതയിലും സൈന്യത്തിന്റെ നടപടിയിലും ഊന്നിയാണ് മുന്നേറുന്നത്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെതന്നെ ഉത്തരവുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. Content Highlights:2019 loksabha Elections Balakot issue for election campaign, may take action by EC
from mathrubhumi.latestnews.rssfeed http://bit.ly/2J39mt5
via
IFTTT
No comments:
Post a Comment