വടകര:സംസ്ഥാനത്ത് വോട്ടർപ്പട്ടികയിൽ പേര് ചേർത്ത പ്രവാസികളിൽ 35.87 ശതമാനം പേരും വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ളവർ. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ ഇതോടെ നിർണായകശക്തിയായി പ്രവാസികളും മാറും. മൊത്തം 31,446 പ്രവാസിവോട്ടർമാരാണ് വടകരയിലുള്ളത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കൂടി 87648 പേരുണ്ട്. വടകര കഴിഞ്ഞാൽ പൊന്നാനിയിലാണ് കൂടുതൽ പേരുള്ളത്. 11027 പേർ. വിദേശത്ത് ഇരുന്നുകൊണ്ടുതന്നെ വോട്ടുചെയ്യാൻ കഴിയുന്ന സംവിധാനം ഈ തിരഞ്ഞെടുപ്പിൽ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിച്ചാണ് പ്രവാസികൾ കൂട്ടത്തോടെ വോട്ടർപ്പട്ടികയിൽ പേരുചേർത്തത്. ഈ സംവിധാനം നിലവിൽ വന്നില്ലെങ്കിലും ഭൂരിഭാഗം പ്രവാസികളെയും തിരഞ്ഞെടുപ്പിന് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ വിവിധ പ്രവാസിസംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3473 പ്രവാസി വോട്ടർമാരാണ് വടകര മണ്ഡലത്തിലുണ്ടായിരുന്നത്. ഇത്തവണ പട്ടികയിൽ പേരുചേർക്കാൻതന്നെ വലിയ പ്രചാരണം നടന്നിരുന്നതായി ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം പറഞ്ഞു. ഓൺലൈനായി പേരുചേർക്കാൻ സൗകര്യമുള്ളതിനാൽ ഭൂരിഭാഗം പേരും ഈ അവസരം ഉപയോഗപ്പെടുത്തി. പ്രോക്സി വോട്ട് സൗകര്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. നാട്ടിലെത്തിയാൽ മാത്രമേ വോട്ട് ചെയ്യാനാകൂ എങ്കിലും വടകരയിലെ ആവേശപ്പോരാട്ടത്തിന്റെ സാഹചര്യത്തിൽ 50 ശതമാനം പ്രവാസികളെയെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 2014-ൽ മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽനിന്ന് വിജയിച്ചത് 3306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇത്തവണയും കടുത്തമത്സരം നടക്കുന്നതിനാൽ ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രവാസിവോട്ടർമാർ നിർണായകമാകുന്നതും ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാകുന്നതും. യു.ഡി.എഫാണ് പ്രവാസി വോട്ടർമാരെ പ്രതീക്ഷയോടെ കാണുന്നത്. എൽ.ഡി.എഫിനും പ്രവാസികൾക്കിടയിൽ മോശമല്ലാത്ത സ്വാധീനം ഇപ്പോഴുണ്ട്. നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ വളരെ ആവേശത്തോടെ നോക്കിക്കാണുന്നവരാണ് പ്രവാസികൾ. പ്രചാരണത്തിന്റെ ചൂട് വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസിമലയാളികൾ ഉയർത്തിക്കഴിഞ്ഞു. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിലും മുന്നിൽനിൽക്കുന്നത് പ്രവാസികൾതന്നെ. വടകര മണ്ഡലത്തിലെ കുറ്റ്യാടി, നാദാപുരം മേഖലകളിലുള്ള പ്രവാസികളിൽ കുറെയേറെ പേർ എല്ലാ തിരഞ്ഞെടുപ്പുസമയത്തും നാട്ടിലെത്താറുണ്ട്. ഇത്തവണ ഇത് കൂടുമെന്നാണ് പ്രവാസി സംഘടനകളുടെ വിലയിരുത്തൽ. വടകരയിൽ ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള നിയോജകമണ്ഡലം കുറ്റ്യാടിയാണ്. 11891 പേർ. സംസ്ഥാനത്തും ഇത് റെക്കോഡാണ്. ജില്ലാടിസ്ഥാനത്തിലുള്ള കണക്കെടുത്താൽ വടകരയുടെ കരുത്തിൽ കോഴിക്കോട് തന്നെയാണ് മുന്നിൽ. 32,944 പേർ. 17143 പേരുമായി മലപ്പുറമാണ് രണ്ടാംസ്ഥാനത്ത്. വടകരയിലെ പ്രവാസി വോട്ടർമാർ(നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക്) മണ്ഡലം വോട്ടർമാർ തലശ്ശേരി 869 കൂത്തുപറമ്പ് 4089 വടകര 3148 പേരാമ്പ്ര 2276 കുറ്റ്യാടി 11891 നാദാപുരം 7847 കൊയിലാണ്ടി 1326 Content Highlights:vadakara-loksabha election-pravasi vote
from mathrubhumi.latestnews.rssfeed http://bit.ly/2GiuzMq
via
IFTTT
No comments:
Post a Comment