ന്യൂഡൽഹി: തിരഞ്ഞെടുപ്പുബോണ്ട് വഴി സംഭാവനകൾ സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ അതിന്റെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പുകമ്മിഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി. സംഭാവന നൽകിയവരുടെ പേരും അക്കൗണ്ട് നമ്പറും തുകയുമെല്ലാം മുദ്രവെച്ച കവറിൽ മേയ് 30-നുമുമ്പായി കമ്മിഷന് നൽകണം. കോടതിയുടെ ഉത്തരവുണ്ടാകുന്നതുവരെ മുദ്രവെച്ച കവർ കമ്മിഷൻ സൂക്ഷിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും സർക്കാരിന്റെ നയതീരുമാനത്തിൽ ഇടപെടരുതെന്ന കേന്ദ്രത്തിന്റെ വാദവും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ള ഹർജിക്കാർ ഉയർത്തിയതെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതെല്ലാം വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളായതിനാൽ പരിമിതമായ സമയത്തിൽ തീർക്കാനാവില്ല. അതിനാൽ ഒരു കക്ഷിക്കും പ്രത്യേകാനുകൂല്യം ലഭിക്കാത്തവിധമുള്ള ഇടക്കാല ഉത്തരവാണ് ഇറക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. ബോണ്ടുമായി ബന്ധപ്പെട്ട് സി.പി.എമ്മും ഒരു സന്നദ്ധസംഘടനയും നല്കിയ ഹർജികളിൽ ഏപ്രിൽ 15-ന് വിശദവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ബോണ്ട് വാങ്ങാൻ ഏപ്രിലിൽ അനുവദിക്കപ്പെട്ട ദിവസങ്ങളിൽനിന്ന് അഞ്ചുദിവസം വെട്ടിക്കുറയ്ക്കണമെന്ന് ധനമന്ത്രാലയത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജനുവരി, ഏപ്രിൽ മാസങ്ങളിൽ 10 ദിവസം വീതവും തിരഞ്ഞെടുപ്പ് വർഷമായതിനാൽ പ്രത്യേകമായി അനുവദിക്കുന്ന 30 ദിവസവും ചേർത്ത് 50 ദിവസമാണ് ബോണ്ട് വിതരണം ചെയ്യേണ്ടത്. എന്നാൽ, 55 ദിവസം നൽകാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കമാണ് സുപ്രീംകോടതി തടഞ്ഞത്. അംഗീകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പുബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് കഴിഞ്ഞവർഷം ജനുവരിയിൽ സർക്കാർ കൊണ്ടുവന്ന പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം രാഷ്ട്രീയപ്പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരം ബാങ്കിനുമാത്രമേ അറിയാൻ സാധിക്കൂ. ഇതിൽ സുതാര്യതക്കുറവുണ്ടെന്നുകാട്ടിയാണ് ഹർജികളെത്തിയത്. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. ദാതാക്കളുടെ പേര് വെളിപ്പെടുത്താതിരിക്കുന്നതോടെ വിദേശസ്ഥാപനങ്ങൾക്കുപോലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആശങ്കയറിയിച്ചിരുന്നു. സംഭാവന നൽകുന്നവർ രാഷ്ട്രീയവിരോധത്തിന് ഇരകളാവാതിരിക്കാനാണ് പേരു വെളിപ്പെടുത്താതെ വെക്കുന്നതെന്നായിരുന്നു കേന്ദ്രവാദം. ഇതു തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ്. ബോണ്ടിൽ 95 ശതമാനവും കിട്ടിയത് ബി.ജെ.പി.ക്ക് ന്യൂഡൽഹി: രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകുന്ന ബോണ്ടുകളിൽ 95 ശതമാനവും ലഭിച്ചത് ബി.ജെ.പി.ക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. 2017-18-ൽ ആകെ 222 കോടി രൂപയുടെ 520 ബോണ്ടുകളാണ് എസ്.ബി.ഐ. വഴി നൽകപ്പെട്ടത്. അതിൽ 511 ബോണ്ടുകൾ വഴി 210 കോടി രൂപയും ലഭിച്ചത് ബി.ജെ.പി.ക്കാണ്. 2016-17 വർഷത്തിൽ 997 കോടി രൂപയാണ് ബി.ജെ.പി.ക്ക് ആകെ ലഭിച്ച സംഭാവന. 2017-18 വർഷം 990 കോടി സംഭാവനയായി ലഭിച്ചു. ഇതിൽ 210 കോടി രൂപ ബോണ്ട് പദ്ധതി വിജ്ഞാപനംചെയ്ത 2018 ജനുവരിക്കുശേഷം അതുവഴി കിട്ടിയതാണ്. Content Highlights:Election Bond case
from mathrubhumi.latestnews.rssfeed http://bit.ly/2IugxtR
via
IFTTT
No comments:
Post a Comment