ന്യൂഡൽഹി:കടക്കെണിയിൽ പെട്ട് പ്രവർത്തനം അവതാളത്തിലായ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവെയ്സിന്റെ ഓഹരി വില്പന പ്രതിസന്ധിയിൽ. എസ്.ബി.ഐ. മുൻകൈയെടുത്ത് നടത്തിയ ഓഹരി വില്പനയുടെ അവസാന തീയതി ബുധനാഴ്ച തീരേണ്ടതായിരുന്നു. എന്നാൽ, ഓഹരി വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ആരുമെത്താത്ത സാഹചര്യത്തിൽ ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി. ജെറ്റ് എയർവെയ്സിന്റെ 75 ശതമാനം വരെ ഓഹരികളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഏറ്റവുമധികം തുക തിരിച്ചുകിട്ടാനുള്ള എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ കഴിഞ്ഞ മാസം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പ്രശ്നപരിഹാരത്തിനായി കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലിന് രാജിവച്ച് ഒഴിയേണ്ടിയും വന്നു. കിട്ടാക്കടം ഓഹരിയാക്കി മാറ്റാനായിരുന്നു എസ്.ബി.ഐ. ഉൾപ്പെടെ ബാങ്കുകൾ ലക്ഷ്യമിട്ടത്. ഇതുവഴി കമ്പനിയുടെ 50.5 ശതമാനം ഓഹരി സ്വന്തമാക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതുവരെ ഇതിന് സാധിച്ചിട്ടില്ല. ബാങ്കുകളുടെ കൂട്ടായ്മ 1,500 കോടി രൂപ അടിയന്തരമായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആർ.ബി.ഐ.യിൽ നിന്ന് ഇതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതു വൈകുന്തോറും കമ്പനിയുടെ പ്രവർത്തനം കൂടുതൽ രൂക്ഷമാകും. നേരത്തെ 119 വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന കമ്പനി ഇപ്പോൾ 26 വിമാനങ്ങൾ മാത്രമാണ് പറത്തുന്നത്. മറ്റു വിമാനങ്ങളെല്ലാം പാട്ടക്കമ്പനികൾ തിരിച്ചെടുത്തു. വാടക മുടങ്ങിയതോടെയാണ് ഇത്. ഏതാണ്ട് 8,400 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. ഇതിനിടെ, പൊതുമേഖലാ എണ്ണക്കമ്പനിയായ ഐ.ഒ.സി. ജെറ്റ് എയർവെയ്സിനുള്ള ഇന്ധന വിതരണം ബുധനാഴ്ച അവസാനിപ്പിച്ചു. കുടിശ്ശിക കൊടുത്തു തീർക്കാത്തതിനാലാണ് ഇത്. Content Highlights:Jet Airways stock sale
from mathrubhumi.latestnews.rssfeed http://bit.ly/2Z4qIeE
via
IFTTT
No comments:
Post a Comment