കൊച്ചി:സി.ആർ. നീലകണ്ഠനെതിരേ ആം ആദ്മി പാർട്ടി ദേശീയഘടകം നടപടിയെടുത്തതിൽ സി.പി.എമ്മിന് ആശ്വാസം. പാർട്ടി കേരളഘടകം യു.ഡി.എഫിനെ പിന്തുണച്ചത് ഇടതുമുന്നണിക്ക് കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത്. തങ്ങൾ തീരുമാനമെടുത്തത് പാർട്ടി ദേശീയ നേതൃത്വത്തിൽനിന്ന് വ്യക്തമായ നിർദേശം ലഭിക്കാത്ത സാഹചര്യത്തിലാണെന്ന് സി.ആർ. നീലകണ്ഠൻ 'മാതൃഭൂമി'യോട് പറഞ്ഞു. എൻ.ഡി.എ.യ്ക്കെതിരേ നിലപാടെടുക്കണമെന്ന് മാത്രമേ ദേശീയ നേതൃത്വം പറഞ്ഞിരുന്നുള്ളൂ. ഇടതുമുന്നണിക്ക് പിന്തുണ നൽകണമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിൽ ആ നിലപാടുമായി മുന്നോട്ടുപോകുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് രണ്ടുമണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന നോട്ടീസ് കിട്ടിയത്. നടപടിക്കെതിരേ പാർട്ടി സംവിധാനത്തിൽതന്നെ അപ്പീൽ നൽകും. തിരഞ്ഞെടുപ്പിൽ ദേശീയ നിലപാടനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര-മധ്യ കേരളത്തിലെ 13 മണ്ഡലങ്ങളിൽ രണ്ടു മണ്ഡലങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് സംസ്ഥാന കൺവീനറായിരുന്ന സി.ആർ. നീലകണ്ഠൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരേ സംഘടനയിൽനിന്നുതന്നെ എതിർപ്പുയർന്നു. പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് സോമനാഥ് ഭാരതി അദ്ദേഹത്തിന് നോട്ടീസ് നൽകുകയായിരുന്നു. അതിന്റെ തുടർച്ചയായാണ് സസ്പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്. ദേശീയ നേതൃത്വത്തിനുമേൽ സി.പി.എം. സമ്മർദംകൂടി വന്നതോടെ നടപടി വേഗത്തിലായി. എറണാകുളം മണ്ഡലത്തിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 51,000 വോട്ടുകൾ ആം ആദ്മി പിടിച്ചിരുന്നു. അതിൽ നല്ലൊരു ശതമാനം വോട്ട് ഇടതുമുന്നണി പ്രതീക്ഷിക്കുമ്പോഴാണ്, യു.ഡി.എഫിനെ പിന്തുണച്ചുകൊണ്ട് സി.ആർ. നീലകണ്ഠൻ രംഗത്തുവന്നത്. കോഴിക്കോട്ടും ചാലക്കുടിയിലും തൃശ്ശൂരും കോട്ടയത്തും ഇടുക്കിയിലുമെല്ലാം ആം ആദ്മി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2VXR1kK
via
IFTTT
No comments:
Post a Comment