മുംബൈ:മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻ.സി.പി. സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് വേണ്ടത് സ്വന്തം നേതാക്കളെയല്ല, മഹാരാഷ്ട്രാ നവനിർമാൺ സേന(എം.എൻ.എസ്.) നേതാവ് രാജ് താക്കറെയെയാണ്. സ്വന്തം മണ്ഡലത്തിൽ രാജ് താക്കറെ പ്രസംഗിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. അതോടെ രാജിന് തിരക്കേറുകയും ചെയ്തു. എം.എൻ.എസ്. ഇത്തവണ ലോക്സഭയിലേക്ക് ഒരു സ്ഥാനാർഥിയെയും നിർത്തിയില്ല. എന്നിട്ടും പ്രചാരണരംഗത്ത് സജീവമാണ് രാജ് താക്കറെ. ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്നും വോട്ടുകൾ കോൺഗ്രസ്-എൻ.സി.പി. സ്ഥാനാർഥികൾക്ക് ചെയ്യണമെന്നും അദ്ദേഹം നേരത്തേതന്നെ അണികളോട് നിർദേശിച്ചിരുന്നു. നാസിക്(സമീർ ഭുജ്ബൽ), ബാരാമതി(സുപ്രിയ സുലേ), സത്താറ(ഉദയൻരാജെ ഭോസ്ലെ), മാവൽ(പാർഥ് പവാർ), മുംബൈ ഈസ്റ്റ്(സഞ്ജയ് ദീന പാട്ടീൽ) എന്നീ അഞ്ച് മണ്ഡലങ്ങളിൽ എൻ.സി.പി. സ്ഥാനാർഥികൾക്കുവേണ്ടി രംഗത്തിറങ്ങാമെന്ന് രാജ് താക്കറെ സമ്മതിച്ചിട്ടുണ്ട്. സോളാപുർ(സുശീൽകുമാർ ഷിന്ദേ), നാന്ദഡ്(അശോക് ചവാൻ), മുംബൈ നോർത്ത് സെൻട്രൽ(പ്രിയാദത്ത്), മുംബൈ നോർത്ത്(ഊർമിള മതോണ്ട്കർ) എന്നീ നാല് കോൺഗ്രസ് മണ്ഡലങ്ങളിലും അദ്ദേഹം പ്രചാരണം നടത്തും. നാന്ദഡിൽ പ്രചാരണത്തിന് അദ്ദേഹം കഴിഞ്ഞദിവസം തുടക്കംകുറിച്ചു. കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ അശോക് ചവാൻ മത്സരിക്കുന്ന മണ്ഡലമാണിത്. രാജിനെ സഖ്യത്തിലെടുക്കണമെന്ന് എൻ.സി.പി. നേതാക്കൾ വാദിച്ചപ്പോൾ അത് ഒരിക്കലും നടക്കില്ലെന്ന് തീർത്തുപറഞ്ഞ നേതാവാണ് അശോക് ചവാൻ. എങ്കിലും രാജ് ഇവിടെയെത്തി. അശോക് ചവാന് വോട്ടുചെയ്യണമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. എന്നാൽ, നരേന്ദ്രമോദിയെയും ശിവസേനയെയും രൂക്ഷമായി വിമർശിച്ചതിലൂടെ വോട്ടുചെയ്യേണ്ടതാർക്കെന്ന വ്യക്തമായ സൂചന റാലിക്കെത്തിയവർക്ക് നൽകി. കോൺഗ്രസ്, എൻ.സി.പി. സഖ്യത്തിലില്ലാത്തതിനാൽ രാജ് താക്കറെ അവരുടെ റാലിയിൽ പങ്കെടുക്കുന്നില്ല. ആ പാർട്ടിയുടെ നേതാക്കളുമായി വേദി പങ്കിടുന്നുമില്ല. സ്വന്തം റാലികളാണ് അദ്ദേഹം നടത്തുന്നത്. രാജിന്റെ തകർപ്പൻ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ കൂടുന്നുമുണ്ട്. ജനങ്ങളെ ഇളക്കിമറിക്കുന്ന വാക്ചാതുരി ഏപ്രിൽ ഏഴിന് മഹാരാഷ്ട്രയുടെ പുതുവർഷമായ ഗുഡി പഡ്വ ദിനത്തിലാണ് രാജ് താക്കറെ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരേയുള്ള തന്റെ ആക്രമണത്തിന് ദാദറിലെ ശിവാജിപാർക്കിൽ തുടക്കംകുറിച്ചത്. മോദിയെ ശക്തമായി ആക്രമിക്കാൻ കഴിയുമെന്നത് മാത്രമല്ല രാജിനെ താരപ്രചാരകനാക്കുന്നത്. ജനങ്ങളെ ആകർഷിക്കാനും അവരെ ഇളക്കിമറിക്കാനുമുള്ള ബാൽ താക്കറെയുടെ കഴിവ് കിട്ടിയിരിക്കുന്നത് മകൻ ഉദ്ദവിനേക്കാൾ മരുമകൻ രാജിനാണ് എന്നാണ് പൊതുവിലയിരുത്തൽ. അദ്ദേഹത്തിന്റെ വാക്കുകൾ ബി.ജെ.പി.-ശിവസേന കൂട്ടുകെട്ടിനെ പ്രതിരോധത്തിലാക്കുമെന്ന് കോൺഗ്രസ്, എൻ.സി.പി. നേതാക്കൾക്കറിയാം. 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച എം.എൻ.എസിന് 13 പേരെ നിയമസഭയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു. അന്ന് എം.എൻ.എസ്. മത്സരിച്ചത് കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന് ഗുണമായി. ശിവസേന വോട്ടുകളാണ് പാർട്ടി ഭിന്നിപ്പിച്ചത്. എന്നാൽ, 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരാളെ മാത്രമാണ് പാർട്ടിക്ക് വിജയിപ്പിക്കാൻ കഴിഞ്ഞത്. അയാളാകട്ടെ പിന്നീട് ശിവസേനയിലേക്ക് കൂറുമാറി. ഇപ്പോൾ കോൺഗ്രസ് സഖ്യത്തിലില്ലെങ്കിലും അടുത്ത ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആ സഖ്യവുമായി സഹകരിച്ച് കുറച്ച് എം.എൻ.എസ്. സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന രഹസ്യധാരണ രാജ് താക്കറെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന. Content Highlights:Raj Thackeray-maharashtra election campaign
from mathrubhumi.latestnews.rssfeed http://bit.ly/2v5jQQg
via
IFTTT
No comments:
Post a Comment