തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂരുമൊന്നിച്ച് എ.കെ. ആന്റണി നടത്തിയ റോഡ് ഷോ ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞു. അരമണിക്കൂറിലേറെ സമയം കാത്തുനിന്നിട്ടും വാഹനം കടത്തിവിടാൻ ഇടതുമുന്നണി പ്രവർത്തകർ അനുവദിച്ചില്ല. ഒടുവിൽ വാഹനത്തിൽനിന്നിറങ്ങി നടന്നാണ് ആന്റണി തടസ്സം മറികടന്നത്. പലപ്പോഴും റോഡിലൂടെ നടക്കാൻപോലും ആന്റണിക്കും ഒപ്പമുള്ള നേതാക്കൾക്കുമായില്ല. തുമ്പയിൽനിന്ന് ബീമാപള്ളി വരെയാണ് ആന്റണിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ആന്റണിയും ശശി തരൂരും വി.എസ്. ശിവകുമാറും സഞ്ചരിച്ച തുറന്നവാഹനം നാലുമണിക്ക് തുമ്പയിൽനിന്ന് പുറപ്പെട്ടു. വേളി ദുർഗാദേവി ക്ഷേത്രകവാടത്തിന് മുമ്പിലെത്തിയപ്പോൾ എതിർഭാഗത്തുനിന്ന് ഇടതുമുന്നണി പ്രവർത്തകരെത്തി. തുടക്കത്തിൽ ഒരുവശത്തുകൂടെ അവർ കടന്നുപോയി. അതുകഴിയാൻ ആന്റണിയുടെ പര്യടനവാഹനം നിർത്തിയിട്ടു. എന്നാൽ, പെട്ടെന്നുതന്നെ ആന്റണിയുടെ പര്യടനം തടസ്സപ്പെടുന്നവിധം ഇടതുമുന്നണി പ്രവർത്തകർ റോഡ് നിറഞ്ഞുനിന്നു. ബൈക്കുകൾ മാറ്റാൻകൂട്ടാക്കാതെ റോഡിൽ നിർത്തിയിട്ടു. ബൈക്കുകൾ മാറ്റി സഹകരിക്കണമെന്ന് അനൗൺസ്മെന്റ് വണ്ടിയിൽനിന്ന് അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ, ഇടതുപ്രവർത്തകർ കൂകിവിളിക്കുകയും നിർത്താതെ ഹോൺമുഴക്കുകയും ചെയ്തു. വളരെക്കുറച്ച് പോലീസുകാർ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഒരുമണിക്കൂർ റോഡ് ഷോയിൽ പങ്കെടുക്കാനായിരുന്നു ആന്റണി നിശ്ചയിച്ചിരുന്നത്. അരമണിക്കൂർ തടഞ്ഞുവെക്കപ്പെട്ടതോടെ, സമയം നഷ്ടപ്പെടുത്താതെ നമുക്ക് മറ്റൊരുവഴിയിലൂടെ പോകാമെന്ന് ശശി തരൂർ പറഞ്ഞു. 'ഇങ്ങനെ തടഞ്ഞിടുന്നത് നിയമവിരുദ്ധമാണെ'ന്ന് തരൂർ മൈക്കിലൂടെ പറഞ്ഞു. ഇതോടെ 'വേണ്ട നമുക്ക് ഇറങ്ങിനടക്കാമെന്ന്' പറഞ്ഞ് ആന്റണി വാഹനത്തിൽനിന്നിറങ്ങി. റോഡിൽ നിറഞ്ഞുനിന്ന ഇടതുമുന്നണി പ്രവർത്തകർക്കിടിയിലൂടെ ആന്റണി, ശശി തരൂർ, വി.എസ്. ശിവകുമാർ എന്നിവർ കുറച്ചുപ്രവർത്തകർക്കൊപ്പം നടന്നു. റോഡിൽ ബൈക്കുകൾ കൂട്ടമായി നിർത്തിയതിനാൽ നടന്നുപോകാൻപോലും ഇവർ പ്രയാസപ്പെട്ടു. ഈ സമയമത്രയും ഇടത് പ്രവർത്തകർ കൂകിവിളിക്കുന്നുണ്ടായിരുന്നു. നേതാക്കൾ നടന്നുപോയിട്ടും യു.ഡി.എഫിന്റെ പ്രചാരണവാഹനങ്ങളെ കടത്തിവിട്ടില്ല. ഇടതുപ്രവർത്തകർ റോഡിൽനിന്ന് ഒഴിഞ്ഞപ്പോഴാണ് ഈ വാഹനങ്ങൾ കടന്നത്. ആന്റണിയും തരൂരും പ്രചരണവാഹനത്തിൽ വീണ്ടും കയറുമ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു. രാഷ്ട്രീയജീവിതത്തിൽ ഇതുവരെ നേരിടാത്ത ദുരനുഭവം തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ നേരിടാത്ത ദുരനുഭവമാണ് വേളിയിലുണ്ടായത്. സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. ഈ അക്രമരീതി ജനങ്ങൾ തിരിച്ചറിയും. -എ.കെ. ആന്റണി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം നടന്നത് അക്രമശ്രമം ആന്റണിയടക്കമുള്ള നേതാക്കൾക്കുനേരെ നടന്നത് അക്രമശ്രമമാണ്. പരാജയഭീതികൊണ്ടാണ് ഇടതുപ്രവർത്തകർ അക്രമത്തിന് മുതിർന്നത്. യു.ഡി.എഫിന്റെ പ്രചാരണത്തെപോലും അവർ ഭയപ്പെടുന്നു. അതിനാൽ, റോഡ് തടഞ്ഞിട്ട് പ്രചാരണം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. -ശശി തരൂർ, സ്ഥാനാർഥി അന്വേഷിക്കണം എ.കെ. ആന്റണിയെയും ശശി തരൂരിനെയും അപകടപ്പെടുത്താനുള്ള എൽ.ഡി.എഫിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷിക്കണം. മുൻകൂട്ടി നിശ്ചയിച്ചും അധികൃതരെ അറിയിച്ചുമാണ് റോഡ് ഷോ നടത്തിയത്. അതാണ് എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞത്. ആന്റണിയെപ്പോലുള്ള നേതാവിന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ പോലീസുകാർ സ്ഥലത്തിലുണ്ടായിരുന്നില്ല- വി.എസ്. ശിവകുമാർ, എം.എൽ.എ. Content Highlights:ldf workers stops ak antonys road show in thiruvananthapuram
from mathrubhumi.latestnews.rssfeed http://bit.ly/2Go9q3A
via
IFTTT
No comments:
Post a Comment