ന്യൂഡൽഹി: സംഭാവന നൽകുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മെയ് 15 വരെ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകൾ നൽകിയവരുടെ വിവരങ്ങൾ, തുക തുടങ്ങിയ കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ മെയ് 30-നകം അറിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 30-ന് ശേഷം ഹർജിയിൽ കോടതി വീണ്ടും വാദംകേൾക്കും.നിയമം മാറ്റിയത്കൊണ്ട് ഏതെങ്കിലും പാർട്ടിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൊണ്ടുവന്നത് നയപരമായ തീരുമാനമാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നും ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കേന്ദ്രസർക്കാർ വാദിച്ചിരുന്നു. ബാങ്ക് വഴിയാണ് ഇത്തരത്തിൽ സംഭാവനകൾ നൽകുന്നത് എന്നത് കൊണ്ട് കള്ളപ്പണം തടയാനാകുമെന്നാണ് കേന്ദ്രം വിശദീകരിച്ചിരുന്നത്. എന്നാൽ ബോണ്ട് പദ്ധതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയോ സംഭാവന നൽകുന്നവരുടെ പേരുകൾ പരസ്യമാക്കുകയോ വേണമെന്ന് ഹർജിക്കാരായ സംഘടനയുടെ ആവശ്യം. എന്നാൽ രണ്ടു കൂട്ടരുടേയും വാദങ്ങൾ പൂർണ്ണമായി അംഗീകരിക്കാതെയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. സീൽ ചെയ്ത കവറിലാണ് വിവരങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകേണ്ടത്. 2018 ജനുവരി രണ്ടിനാണ് തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്. ഇന്ത്യൻ പൗരർക്കോ സ്ഥാപനങ്ങൾക്കോ അംഗീകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്കു നൽകാം. അവർക്കത് 15 ദിവസത്തിനകം പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരം ബാങ്കിനുമാത്രമേ അറിയാൻ സാധിക്കൂ. ഇതിൽ സുതാര്യതക്കുറവുണ്ടെന്നുകാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിലെത്തിയത്. ബോണ്ട് വിഷയത്തിൽ കേന്ദ്രത്തിനും തിരഞ്ഞെടുപ്പു കമ്മിഷനും ഭിന്നാഭിപ്രായമാണുള്ളത്. സംഭാവന നൽകുന്നവരുടെ പേരുകൾ രഹസ്യമാക്കിവെക്കണമെന്ന കേന്ദ്രനിലപാടിനെ തിരഞ്ഞെടുപ്പു കമ്മിഷൻ എതിർത്തു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ കൊണ്ടുവരുന്നത് രാഷ്ട്രീയപ്പാർട്ടികൾക്കുള്ള സംഭാവനകൾ സുതാര്യമാക്കാനാണെന്ന് കേന്ദ്രവാദം. രാഷ്ട്രീയരംഗത്തേക്ക് കള്ളപ്പണം കൊണ്ടുവരുന്നത് തടയാൻ ബോണ്ടുകൾക്കു കഴിയും. അംഗീകൃത ബാങ്കായ എസ്.ബി.ഐ.യിൽ നിന്നുമാത്രമേ ബോണ്ടുകൾ വാങ്ങാൻ സാധിക്കൂവെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഭാവന നൽകുന്നതിലെ സുതാര്യത ഇല്ലാതാക്കുന്നതാണ് ബോണ്ട് പദ്ധതിയെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദം. വ്യാജ കമ്പനികൾ വഴി പാർട്ടികൾക്ക് കള്ളപ്പണമെത്താൻ സാധ്യതയുണ്ടെന്നും കമ്മിഷൻ വാദിച്ചു. പേരുകൾ വെളിപ്പെടുത്താത്തതുവഴി ഫണ്ട് നൽകുന്ന വിദേശസ്ഥാപനങ്ങൾക്ക് ഇന്ത്യൻരാഷ്ട്രീയത്തെ നിയന്ത്രിക്കാൻ സാധിച്ചേക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ആശങ്ക. സംഭാവന നൽകുന്നയാളിന്റെ പേര് രഹസ്യമാക്കിവെക്കുന്നത് അവർ രാഷ്ട്രീയവിരോധത്തിന്റെ ഇരകളാവാതിരിക്കാനാണെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. കമ്പനികളുടെ കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷത്തെ അറ്റ ശരാശരി ലാഭത്തിന്റെ 7.5 ശതമാനം വരെ മാത്രമേ സംഭാവന നൽകാവൂ എന്ന നിബന്ധന ഭേദഗതി ചെയ്തിരുന്നു. ഇതോടെ പുതിയ സ്ഥാപനങ്ങൾക്കുപോലും ബോണ്ട് വഴി സംഭാവന നൽകാനാകുമെന്നും വ്യാജകമ്പനികൾ സ്ഥാപിച്ച് സംഭാവനകൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പുകമ്മിഷൻ ചൂണ്ടിക്കാട്ടി. കമ്പനികളുടെ ലാഭനഷ്ടക്കണക്കിൽ രാഷ്ട്രീയപ്പാർട്ടികൾക്കുള്ള സംഭാവനകൾ പ്രത്യേകം കാണിക്കേണ്ടതില്ലെന്ന നിയമഭേദഗതിയും കമ്മിഷൻ ചോദ്യംചെയ്തിരുന്നു. Content Highlights: electoral bonds-Supreme Court seeks donor details from parties
from mathrubhumi.latestnews.rssfeed http://bit.ly/2DbfgVf
via
IFTTT
No comments:
Post a Comment