ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പര്യടനത്തിനിടെ പള്ളിക്കലും മൂതലയിലുമുണ്ടായ സംഘർഷത്തിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകർ ബുധനാഴ്ച ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിനെത്തുടർന്ന് സ്ഥാനാർഥിയും നേതാക്കളും ഓഫീസിനുമുന്നിൽ കുത്തിയിരുന്നു. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും ഡിവൈ.എസ്.പി. ഫേമസ് വർഗീസ് അറിയിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇരു സംഭവങ്ങളിലുമായി എഴുപതിലധികംപേർക്കെതിരേ കേസെടുത്തു. ചൊവ്വാഴ്ച രാത്രി പള്ളിക്കലിൽ പര്യടനം നടത്തുമ്പോഴാണ് രണ്ടിടത്ത് ശോഭാ സുരേന്ദ്രന്റെ പ്രസംഗം തടയാൻ ശ്രമമുണ്ടായത്. പള്ളിക്കൽ ജങ്ഷനുസമീപം സ്ഥാനാർഥി പ്രസംഗിക്കുന്നതിനിടെ ഒരുവിഭാഗം പ്രതിഷേധസ്വരമുയർത്തി. പ്രതിഷേധമുയർന്നതോടെ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകർ മുന്നോട്ടുവരുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ ചിലർ സ്ഥാനാർഥി സഞ്ചരിച്ചതിനൊപ്പമുണ്ടായിരുന്ന വാഹനത്തിൽ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. കൂക്കിവിളിയും വാക്കേറ്റവും നടക്കുന്നതിനിടെ സ്ഥാനാർഥി പ്രസംഗം തുടർന്നു. പോലീസും നേതാക്കളും ചേർന്ന് ഇരുകൂട്ടരെയും സംഘർഷത്തിൽനിന്ന് പിന്തിരിപ്പിച്ചുവിട്ടു. മൂതലയിൽ പ്രസംഗിക്കുമ്പോഴാണ് രണ്ടാമത്തെ സംഘർഷമുണ്ടായത്. ഇവിടെ ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കൈയേറ്റശ്രമങ്ങളുമുണ്ടായി. ചിലർക്ക് നിസ്സാരമായി പരിക്കേറ്റു. സി.പി.എം. ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പള്ളിക്കലിൽ ആക്രമണം നടന്നതെന്നും മൂതലയിൽ കോൺഗ്രസാണ് സംഘർഷമുണ്ടാക്കിയതെന്നുമാണ് ബി.ജെ.പി. ആരോപിക്കുന്നത്. സംഭവസ്ഥലത്ത് പോലീസുണ്ടായിരുന്നിട്ടും അക്രമികൾക്കെതിരേ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ബുധനാഴ്ചത്തെ സമരപരിപാടികൾ നടന്നത്. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാകമ്മിഷന് പരാതി നല്കിയതായി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെ വീരളത്തുനിന്നു നഗരംചുറ്റി പ്രകടനം നടത്തിയശേഷമാണ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ സമരം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് മലയിൻകീഴ് രാധാകൃഷ്ണനാണ് പോലീസിൽ പരാതി നല്കിയിട്ടുള്ളത്. പള്ളിക്കൽ സംഭവത്തിൽ ഒരു സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും പള്ളിക്കൽ ലോക്കൽ സെക്രട്ടറിയുമുൾപ്പെടെ നാലുപേരുടെ പേരുകളും കണ്ടാലറിയുന്ന അൻപതോളം പേരെയുമാണ് പരാതിയിൽ എതിർകക്ഷികളാക്കിയിട്ടുള്ളത്. മൂതലയിൽ ഒരു കോൺഗ്രസ് പ്രവർത്തകന്റെയും ഒരു സി.പി.എം. പ്രവർത്തകന്റെയും പേര് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്്. പിന്നെ കണ്ടാലറിയുന്ന പന്ത്രണ്ടോളം ആളുകളും അക്രമത്തിൽ പങ്കെടുത്തതായാണ് പരാതി. സംഘംചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞശേഷമായിരിക്കും തുടർനടപടികളെന്ന് ഡിവൈ.എസ്.പി.അറിയിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് ബി.ജെ.പി. അക്രമമുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എം. നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. സ്വീകരണയോഗങ്ങളിൽ കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നതെന്നും ജീവന് ഭീഷണിയുണ്ടായാലും അത് പറയാതിരിക്കാനാവില്ലെന്നും പള്ളിക്കലിൽ അക്രമം നടത്തിയത് ഭീകരവാദസംഘടനയുമായി ബന്ധമുള്ളവരാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. Content Highlights:2019 Loksabha Elections Attingal Attack Against BJP
from mathrubhumi.latestnews.rssfeed http://bit.ly/2PkYJTC
via
IFTTT
No comments:
Post a Comment