തിരുവനന്തപുരം: കേരളത്തിൽ പരസ്പരം എതിർക്കുന്നവർ ഡൽഹിയിൽ അധികാരത്തിനുവേണ്ടി ഒരുമിച്ചുവരുന്നുവെന്ന് നരേന്ദ്രമോദി. ഇടത് വലത് മുന്നണികളെ വിമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസിന്റെ പ്രസിഡന്റിന് പാർലമെന്റിൽ എത്തണമെങ്കിൽ വയനാട്ടിൽ മത്സരിക്കേണ്ടിവരുന്നു. ഇടതുപക്ഷത്തിനെതിരായി ഒന്നും പറയില്ലെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ ഗുസ്തിയും കേന്ദ്രത്തിൽ ചങ്ങാത്തം അതാണ് ഇവരുടെ രാഷ്ട്രീയം. ഇത് രാഷ്ട്രീയമല്ല, മറിച്ച് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തികഞ്ഞ അവസരവാദമാണ്.- അദ്ദേഹം പറഞ്ഞു. ഇതൊന്നും കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്നില്ലെന്നാണ് ഇവർ കരുതുന്നതെങ്കിൽ അവർക്ക് വലിയ തെറ്റാണ് പറ്റിയിരിക്കുന്നത്. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നൽകാനാണ് രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. എന്താ തിരുവനന്തപുരത്തിറങ്ങി ഒരു സന്ദേശം കൊടുത്തുകൂടെ. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമല്ലെ. അതല്ലെങ്കിൽ പത്തനതിട്ടയിലിറങ്ങി അതിനേക്കാൾ നല്ല സന്ദേശം കൊടുത്തുകൂടെ. എന്താ അതിനൊന്നും മുതിരാത്തത്. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നൽകാനുള്ള ശ്രമമല്ല. ഇത് കോൺഗ്രസിന്റെ പ്രീണന നയത്തിന്റെ സന്ദേശമാണ്. അമേത്തിയിലെ വികസനത്തിന്റെ കാഴ്ചപ്പാടുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ അമേത്തിയിൽ സംഭവിച്ചത് എന്താണ് എന്ന് നമുക്ക് കൈയുള്ള സ്മാർട്ട് ഫോണുകളിൽ കൂടി കുറഞ്ഞ ചിലവിൽ ഡേറ്റ ഉപയോഗിച്ച് മനസിലാക്കാനാകും- അദ്ദേഹം. ജനാധിപത്യത്തിൽ സർക്കാരുകൾ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇല്ലാതാകുന്നതും. നയങ്ങളുടെ അടിസ്ഥാനത്തിലാണ് എതിർപ്പും പിന്തുണയും. എന്നാൽ കോൺഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും ഇപ്പോഴത്തെ പ്രത്യയ ശാസ്ത്രം അവസരവാദത്തിന്റേതാണ്. കൊലപാതക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ അധികാരത്തിൽ എത്തുമ്പോൾ കേരളം പോലുള്ള സ്വർഗതുല്യമായ സംസ്ഥാനം പോലും നരകമായി മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിനു വേണ്ടി സ്വന്തം കൂടപ്പിറപ്പിന്റെ പോലും രക്തമെടുക്കുന്ന സംസ്കാരം അത് കേരളത്തിന്റേതല്ല. കുട്ടികളെയും അമ്മമാരെയും അനാഥരാക്കുന്ന സംസ്കാരം അത് കേരളത്തിന്റേതല്ല. രാജ്യം മുഴുവൻ വികസനത്തിന്റെ പാതയിൽ കൂടി ചലിക്കുമ്പോൾ കേരളത്തിന് അതേപാതയിൽ കൂടി സഞ്ചരിക്കണമെങ്കിൽ കമ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും സംസ്കാരത്തിൽ സനിന്ന് നമുക്ക് മോചനം നേടേണ്ടതുണ്ട്. കേരളത്തിലെ കോൺഗ്രസ് കമ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയം മൂലം ആയിരക്കണക്കിന് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. അവരുടെ ബലിദാനത്തിന് മുന്നിൽ പ്രണമിച്ചുകൊണ്ട് ഓരോ ബിജെപി പ്രവർത്തകരോടും ഞാൻ പറയുകയാണ് നിങ്ങളുടെ സഹനത്തിന് ഒരുദിവസം ഫലമുണ്ടാകും. രാഷ്ട്രീയ കൊലപാതകത്തിന്റെ സംസ്കാരത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. കരയിലും, വെള്ളത്തിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുപോലും സുരക്ഷിതമാണ് ഇന്ത്യ. മൊബൈൽ ഫോൺ മുതൽ മിസൈൽ വരെയുള്ള കാര്യങ്ങളിൽ ഇന്ന് ബഹിരാകാശ നിയന്ത്രണമുണ്ട്. ബഹികാരാശത്തെ രാജ്യത്തിന്റെ ആസ്തികളെ ഛിദ്ര ശക്തികൾ ആക്രമിച്ചാൽ അത് തടയാൻ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും. നിങ്ങളുടെ ചൗകീദാർ അതിനുള്ള അധികാരങ്ങൾ നമ്മുടെ ശാസ്ത്രജ്ഞർക്ക് നൽകി. ഇത് നേരത്തെ തന്നെ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാരുകൾക്ക് തീരുമാനങ്ങളെടുക്കാൻ ഭയമായിരുന്നു. രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം തകർക്കുന്നതുമായ എന്തെങ്കിലും ചെയ്യാനാണെങ്കിൽ കോൺഗ്രസിന്റെ ഭയം മുഴുവൻ പമ്പകടക്കുമായിരുന്നു. നമ്പിനാരായണനോട് എന്താണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. കേരളത്തിന്റെ അഭിമാനമായ നമ്പിനാരായണനോട് എന്താണ് കോൺഗ്രസ് ചെയ്തതെന്ന് നമുക്ക് മറക്കാനാകുമോ. ഇതാണ് ദേശീയതയിൽ വിശ്വസിക്കുന്ന സർക്കാരും കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന സർക്കാരും തമ്മിലുള്ള വ്യത്യാസം. ഇതാണ് തീരുമാനങ്ങളെടുക്കുന്നവരുടെ സർക്കാരും വാഗ്ദാനങ്ങൾ മാത്രം നൽകുന്നവരുടെ സർക്കാരും തമ്മിലുള്ള വ്യത്യാസം. നടക്കുന്ന തിരഞ്ഞെടുപ്പ് സാധാരണ നടക്കുന്നതുപോലെയല്ല. ഭാവിയിൽ രാജ്യം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കണോ വേണ്ടയൊ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. ലോകത്തിലെ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തിയാകാനുള്ള നീക്കമാണ് ഞങ്ങൾ നടത്തുന്നത്. രാജ്യാന്തര രംഗത്ത് പുതിയ വഴിത്താര തുറക്കണോ എന്നുള്ളതിന്റെ തിരഞ്ഞെടുപ്പാണ്. കുമ്മനത്തിന്റെ സത്യസന്ധത കേരളത്തിൽ മാത്രമല്ല ഡൽഹിയിൽ വരെ ചർച്ചാ വിഷയമാണ്. അദ്ദേഹത്തിന് ഇത്തവണ അവസരം നൽകണമെന്ന് തിരുവനന്തപുരത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നു. 2014 മുതൽ തിരുവനന്തപുരം ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയായ മാർത്താണ്ഡവർമ, ശ്രീനാരായണ ഗുരു, അയ്യാ വൈകുണ്ഠ സ്വാമികൾ, സ്വാതി തിരുനാൾ, വക്കം അബ്ദുൾ ഖാദർ മൗലവി തുടങ്ങിയവർക്ക് പ്രണാമമർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാൻ ആർക്കും സാധിക്കില്ലെന്നും കേരളത്തിൽ അജണ്ട നിശ്ചയിക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വൻ ജനാവലിയാണ് എൻഡിഎ റാലിയിൽ പങ്കെടുക്കാനായെത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിലെ പ്രവർത്തകരാണ് മോദിയുടെ വിജയ സങ്കൽപ റാലിയിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. സ്ഥാനാർഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, എംപിമാരായ വി മുരളീധരൻ, റിച്ചാർഡ് ഹെ, മുൻ ഡിജിപി ടി.പി സെൻകുമാർ, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കൻ തുടങ്ങിയവരും വേദിയിലുണ്ട്. Content Highlights:PM Narendra Modi in Thiruvananthapuram NDA Vijay Sankalpa Rally
from mathrubhumi.latestnews.rssfeed http://bit.ly/2ItTmk8
via
IFTTT
No comments:
Post a Comment