രാജ്യത്ത് മോട്ടോർവാഹനവകുപ്പിൽ ഏകീകൃത സോഫ്റ്റ്വേർ സംവിധാനം വന്നതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിതരണം സ്തംഭനാവസ്ഥയിൽ. ആർ.ടി. ഓഫീസുകളിൽത്തന്നെ ലൈസൻസ് പ്രിന്റ് ചെയ്തുനൽകുന്ന സംവിധാനം മാറിയതോടെയാണ് ലൈസൻസ് വിതരണത്തിൽ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോർവാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 ജനുവരി മുതലാണ് പുതിയ സോഫ്റ്റ്വേറായ വാഹൻ സാരഥി നടപ്പാക്കിത്തുടങ്ങിയത്. മാർച്ച് മാസത്തോടെ എല്ലാ ആർ.ടി.ഓഫീസുകളും സബ് ആർ.ടി.ഓഫീസുകളും വാഹൻ സാരഥിയുടെ കീഴിൽ കൊണ്ടുവന്നു. ഇതോടെ ആർ.ടി. ഓഫീസുകളിൽ നിന്നുതന്നെ ലൈസൻസ് പ്രിന്റ് ചെയ്തു നൽകുന്നത് നിർത്തി. പകരം ക്യു.ആർ. കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസൻസുകൾ തിരുവനന്തപുരത്തുനിന്ന് പ്രിന്റ് ചെയ്ത് തപാൽ മാർഗം എത്തിക്കാനായിരുന്നു പദ്ധതി. ടെൻഡർ വിളിച്ച് ഒരു ഏജൻസിയെ പ്രിന്റിങ് ഏൽപ്പിക്കാനും ധാരണയായിരുന്നു. ഇതിനിടെ മുമ്പ് ലൈസൻസ് പ്രിന്റിങ്ങിനായി ടെൻഡറിൽ പങ്കെടുത്ത് കിട്ടാതെപോയ ഡൽഹി ആസ്ഥാനമായുള്ള കമ്പനി ഇത്തവണ തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നടപടികൾ സ്റ്റേ ചെയ്തു. ഇതോടെയാണ് ലൈസൻസ് വിതരണം സ്തംഭിച്ചത്. ഓരോ ആർ.ടി. ഓഫീസുകളിലും 3500 മുതൽ 5000 വരെ ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, പ്രായോഗിക പരീക്ഷ പാസായി എന്ന രേഖ ലൈസൻസായി ഉപയോഗിക്കാനാണ് അപേക്ഷകരോട് നിർദേശിച്ചിട്ടുള്ളത്. പഴയ സംവിധാനത്തിൽ ഡ്രൈവിങ്ങിന്റെ പ്രായോഗിക പരീക്ഷ പാസായ അന്നുതന്നെ ലൈസൻസ് വിതരണംചെയ്തിരുന്നു. ഇപ്പോൾ ഒരു മാസത്തിലേറെയായിട്ടും കിട്ടാത്ത സ്ഥിതിയാണ്. അടുത്തയാഴ്ച മുതൽ ലൈസൻസ് വിതരണംചെയ്യും കെട്ടിക്കിടക്കുന്ന ലൈസൻസുകൾ വിതരണം ചെയ്യാൻ ഹൈക്കോടതിയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. ഏകീകൃത പ്രിന്റിങ് സംവിധാനമാകുംവരെ പുതിയ രീതിയിൽ അതത് ആർ.ടി. ഓഫീസുകൾ മുഖാന്തരം പ്രിന്റ് ചെയ്യും. അതിന് സി-ഡിറ്റിന് നിർദേശം നൽകി. അടുത്തയാഴ്ച ലൈസൻസ് വിതരണം തുടങ്ങും. -രാജീവ് പുത്തലത്ത്, ജോ. ട്രാൻസ്പോർട്ട് കമ്മിഷണർ. Content Highlights:Driving licence distribution in trouble
from mathrubhumi.latestnews.rssfeed http://bit.ly/2vgy4xQ
via
IFTTT
No comments:
Post a Comment