തിരുവനന്തപുരം: യാത്രക്കാർക്കുനേരെ അതിക്രമം ഉണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് കല്ലട ട്രാവൽസ്. യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്ന് അവർ പറഞ്ഞു. എന്നാൽ, ബസ് ജീവനക്കാർക്ക് നേരയും ആക്രമണം ഉണ്ടായതായി അവർ വിശദീകരണക്കുറിപ്പിൽ ആരോപിച്ചു. ബസിൽ യാത്രക്കാരാണ് ആദ്യം അക്രമത്തിന് മുതിർന്നതെന്നാണ് കല്ലട ട്രാവൽസ് ആരോപിക്കുന്നത്. വൈറ്റിലയിൽവച്ച് യാത്രക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് ഖേദ പ്രകടനവുമായി ബസ് ഉടമകൾ രംഗത്തെത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ പ്രചരിച്ചശേഷമാണ് സംഭവത്തെപ്പറ്റി അറിഞ്ഞതെന്ന് വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം വൈറ്റിലയിൽവെച്ച് പതിനഞ്ച് അംഗസംഘം ബസിലേക്ക് ഇരച്ചുകയറി യുവാക്കളെ മർദ്ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യാത്രരക്കാരെ ബസ്സിൽനിന്ന് ഇറക്കിവിടുകയും അക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനേത്തുടർന്നാണ് സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നത്. സംഭവത്തിൽ കൊച്ചി മരട് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള റിപ്പോർട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സിലാണ് യാത്രക്കാർ മർദ്ദനത്തിന് ഇരയായത്. ബസ് ഹരിപ്പാട്ടെത്തിയപ്പോൾ തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോൾ യാത്രക്കാരായ യുവാക്കൾ ചോദ്യം ചെയ്തു. ഇത് തർക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാൻ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂർ പിന്നിട്ടിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോൾ ബസ് ഏജൻസിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസിൽ കയറി യുവാക്കളെ മർദിക്കുകയും ഇറക്കി വിടുകയുമായിരുന്നു. ഈ വിഷയത്തിലാണ് കല്ലട ട്രാവൽസിന്റെ ഖേദപ്രകടനം. Content Highlights:Kallada Travel Group Assault Case Suresh Kallada Response
from mathrubhumi.latestnews.rssfeed http://bit.ly/2IARmGS
via
IFTTT
No comments:
Post a Comment