കൊച്ചി: കടക്കെണിയിൽപ്പെട്ട് പ്രതിസന്ധിയിലായ സ്വകാര്യ വിമാനക്കമ്പനിയായ 'ജെറ്റ് എയർവേസ്' ഇനി പറക്കില്ല. പ്രവർത്തനം നിലനിർത്താൻ 400 കോടി രൂപയുടെയെങ്കിലും അടിയന്തര വായ്പസഹായം നൽകണമെന്ന അഭ്യർഥന ബാങ്കുകൾ നിരസിച്ചതോടെ പൂട്ടാതെ മറ്റു മാർഗമില്ലെന്ന സ്ഥിതിയായി. ബാങ്കുകളിൽനിന്നോ മറ്റു മാർഗങ്ങളിൽനിന്നോ അടിയന്തര സഹായം ലഭിക്കാത്ത സാഹചര്യത്തിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണെന്നും അതിനാൽ താത്കാലികമായി പ്രവർത്തനം നിർത്താൻ നിർബന്ധിതമായിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ബുധനാഴ്ച രാത്രി 10.30-ന് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കായിരുന്നു അവസാന സർവീസ്. 2012-ൽ കിങ്ഫിഷർ എയർലൈൻസ് പ്രവർത്തനം നിർത്തിയതിന് സമാനമായിത്തന്നെയാണ് ജെറ്റ് എയർവേസിന്റെയും പതനം. 17.8 ശതമാനം വിപണിവിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു ഈ അടുത്തുവരെ ജെറ്റ് എയർവേസ്. നേരത്തേ 123 വിമാനങ്ങൾ വരെ സർവീസ് നടത്തിയിരുന്നത് കഴിഞ്ഞദിവസം വെറും അഞ്ചെണ്ണമായി ചുരുങ്ങി. ആഭ്യന്തര സർവീസിന് പുറമേ, 2004 മുതൽ അന്താരാഷ്ട്ര സർവീസുകളും നടത്തുന്നുണ്ടായിരുന്നു. 2013-ൽ കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേസ് 24 ശതമാനം ഓഹരികൾ ഏറ്റെടുത്തുകൊണ്ട് രക്ഷയ്ക്കെത്തി. എന്നാൽ, ഇപ്പോൾ ഓഹരി വിൽക്കാനുള്ള നീക്കവും എങ്ങുമെത്തിയില്ല. 8500 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. കിട്ടാക്കടം ഓഹരിയാക്കി മാറ്റാൻ എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകൾ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ ഡയറക്ടർ ബോർഡിൽനിന്ന് നീക്കുകയും ചെയ്തു. എന്നാൽ, ഫലം കണ്ടില്ല. കമ്പനിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 1500 കോടി രൂപ ബാങ്കുകൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ഇതിനിടെ, വിമാനങ്ങൾ പാട്ടത്തിന് നൽകിയ കമ്പനികൾ അതു തിരിച്ചുവിളിക്കുകയും കുടിശ്ശികയുടെ പേരിൽ എണ്ണക്കമ്പനികൾ ഇന്ധനം നൽകാതെയാകുകയും ചെയ്തതോടെ പ്രവർത്തനം അവതാളത്തിലായി. 2019 ഫെബ്രുവരി മുതൽ പ്രതിസന്ധി രൂക്ഷമായി. ഇതിനിടെ, 75 ശതമാനം ഓഹരികൾ ലേലത്തിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും അതും എവിടെയുമെത്തിയില്ല. ലേലത്തിൽ നരേഷ് ഗോയലും രംഗത്തുണ്ടായിരുന്നു. എന്നാൽ, അദ്ദേഹമുണ്ടെങ്കിൽ തങ്ങളില്ലെന്ന് മറ്റു കമ്പനികൾ നിലപാടെടുത്തതോടെ അദ്ദേഹം പിൻമാറി. ഒടുവിൽ പ്രവർത്തനം നിലനിർത്താനായി 400 കോടി രൂപയുടെ അടിയന്തര സഹായമെങ്കിലും കൊണ്ടുവരാനുള്ള ശ്രമവും ഫലം കാണാതായതോടെയാണ് കന്പനി പൂട്ടിയത്. സഹതാപം മാത്രം ബിസിനസ് രംഗത്ത് ഞങ്ങൾ കടുത്ത എതിരാളികളാണെങ്കിലും നരേഷ് േഗായലിനോടും കുടുംബത്തോടും എനിക്ക് അതിയായ സഹതാപമുണ്ട്. ഇന്ത്യയുടെ അഭിമാനമായിരുന്നു ജെറ്റ്. നല്ല സർവീസായിരുന്നു അവരുടേത്. ഒട്ടേറെ വിമാനക്കന്പനികൾ ഇന്ത്യയിൽ പരാജയപ്പെടുന്നുവെന്നത് സങ്കടകരമാണ്.-വിജയ് മല്യ
from mathrubhumi.latestnews.rssfeed http://bit.ly/2vb1HAE
via
IFTTT
No comments:
Post a Comment