തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടറും കേരള കേഡറിലെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ഡി.ജി.പി. ജേക്കബ് തോമസ് സ്വയംവിരമിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് വിരമിക്കൽ. വെള്ളിയാഴ്ച രാവിലെ പ്രത്യേക ദൂതൻമുഖേന കേന്ദ്രപേഴ്സണൽ മന്ത്രാലയത്തിനാണ് അദ്ദേഹം സ്വയംവിരമിക്കാൻ അപേക്ഷ നൽകിയത്. ഒന്നരവർഷത്തോളം സർവീസ് ബാക്കിയിരിക്കെയാണ് തീരുമാനം. 1986-ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ കേന്ദ്രപേഴ്സണൽ മന്ത്രാലയത്തിനാണ് സ്വയം വിരമിക്കൽ അപേക്ഷ നൽകേണ്ടത്. 30 വർഷത്തിലേറെ സർവീസുള്ളയാൾക്ക് സ്വയം വിരമിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല. സസ്പെൻഷനിലല്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകുകയും സംസ്ഥാനം അത് പേഴ്സണൽ മന്ത്രാലയത്തിന് കൈമാറുകയുമായിരുന്നു വേണ്ടിയിരുന്നത്. ഇടതുസർക്കാരിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖമായാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെവരെ പിടിക്കാനൊരുങ്ങിയ ജേക്കബ് തോമസിനെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി സംരക്ഷിച്ചു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയുടെ എതിർപക്ഷത്തേക്കും സർക്കാരിന്റെ കടുത്തവിമർശകനായും മാറി. 2017-ൽ തിരുവനന്തപുരം ഗാന്ധി സ്മാരകനിധിയിൽ പ്രഭാഷണത്തിനിടെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനാണ് ആദ്യം സസ്പെൻഷനിലായത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' പുസ്തകത്തിൽ അന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി വീണ്ടും സസ്പെൻഷനിലായി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പേരിലായിരുന്നു മൂന്നാമത്തെ നടപടി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പരാതിയിൽ സസ്പെൻഷൻ പിന്നെയും നീട്ടി. ഇനി ഇഷ്ടമുള്ള പണിയെടുക്കാം 'എന്നെ സർവീസിൽനിന്ന് മാറ്റിയത് ഞാനൊരു ചണ്ടിയാണെന്ന് തോന്നിയതുകൊണ്ടല്ലേ. അതിനാൽ, ഇനി ഞാൻ ഇവിടെ നിൽക്കേണ്ടതില്ല. എനിക്ക് ഇനി ഇഷ്ടമുള്ള പണിയെടുക്കാം' സ്വയം വിരമിക്കലിനെക്കുറിച്ച് ജേക്കബ് തോമസ് പ്രതികരിച്ചു. ചാലക്കുടിയിൽ ട്വന്റി-20 കൂട്ടായ്മയുടെ സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത അദ്ദേഹം സ്ഥിരീകരിച്ചില്ല. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല- അദ്ദേഹം പറഞ്ഞു. ജേക്കബ്ബ് തോമസ് ഇല്ലെങ്കിൽ വേറെ സ്ഥാനാർഥിയില്ല കിഴക്കമ്പലം: ജേക്കബ് തോമസിന് സ്വയം വിരമിക്കാനുള്ള അനുമതി ലഭിച്ചില്ലെങ്കിൽ പകരം മറ്റൊരാളെ മത്സരത്തിനിറക്കില്ലെന്ന് ട്വിന്റി-20. കിഴക്കമ്പലത്തെ ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്ററും കിറ്റെക്സ് ഗാർമെന്റ്സ് എം.ഡി.യുമായ സാബു എം. ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. content highlights:dgp jacob thomas ips, loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2WhEhVQ
via
IFTTT
No comments:
Post a Comment