തൃശ്ശൂർ: സംസ്ഥാനത്ത് ഒരുമാസത്തിനിടെ വിദ്യാർഥികളുടെ മർദനമേറ്റ് ഗുരുതര പരിക്കേറ്റത് മൂന്ന് അധ്യാപകർക്ക്. പരീക്ഷയുമായി ബന്ധപ്പെട്ടാണ് മൂന്നുസംഭവങ്ങളും. മൂന്നിലും അക്രമം കാട്ടിയത് ഹയർസെക്കൻഡറി വിദ്യാർഥികളും. ആദ്യ രണ്ടു സംഭവങ്ങളിലെ ഇരകളായ ഹയർസെക്കൻഡറി അധ്യാപകരിൽ ഒരാൾ മാത്രമേ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുള്ളൂ. ചൊവ്വാഴ്ച കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായ എസ്. ജയദേവിനെ മർദിച്ചതാണ് ഒടുവിലത്തെ സംഭവം. പ്ലസ് വൺ വിദ്യാർഥിയായ അബിൻ സുരേഷിനെ (18) പോലീസ് അറസ്റ്റുചെയ്തു. ഹാൾ ടിക്കറ്റ് വാങ്ങാൻ യൂണിഫോമിൽ എത്താതിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. പരിക്കേറ്റ അധ്യാപകൻ ചികിത്സയിലാണ്. ഫെബ്രുവരി ഒമ്പതിനായിരുന്നു ആദ്യസംഭവം. കാസർകോട് ചെമ്മനാട് ജമാ അത്ത് ഹയർസെക്കൻഡറി സ്കൂളിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് മുഹമ്മദ് മിർസ (19) എന്ന വിദ്യാർഥി അധ്യാപകൻ ബോബി ജോസിന്റെ കരണത്തടിക്കുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. കേൾവിശക്തിക്കും ശരീരത്തിന്റെ തുലനാവസ്ഥയ്ക്കും തകരാറുണ്ട്. അദ്ദേഹം ഇതുവരെ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ല. ആശുപത്രിവിട്ട് വീട്ടിലെത്തിയപ്പോൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിയുടെ രക്ഷിതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച പരാതിയിൽ രക്ഷിതാവിനെയും അറസ്റ്റുചെയ്തു. വിദ്യാർഥി ഇപ്പോഴും റിമാൻഡിലാണ്. ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പരീക്ഷാഹാളിൽ പ്രത്യേകതരം തൊപ്പി ധരിച്ചുവന്നത് ചോദ്യംചെയ്തതിനാണ് കൊല്ലം ചെമ്പകശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി അധ്യാപകന്റെ കരണത്തടിച്ചത്. മോഡൽ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പതിനാറുകാരനായ പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ബോർഡിൽ കൗൺസലിങ്ങിന് വിധേയമാക്കി. പ്രായപൂർത്തിയാവാത്തതിനാൽ അറസ്റ്റുചെയ്തില്ല. അധ്യാപകൻ കഴിഞ്ഞദിവസമാണ് ജോലിയിൽ പ്രവേശിച്ചത്. ഇദ്ദേഹത്തിന് ശാരീരിക തുലനാവസ്ഥ നഷ്ടമായിട്ടുണ്ട്. വിദ്യാർഥി പ്ലസ് വൺ പരീക്ഷ എഴുതിയതുമില്ല. ഈ സ്ഥിതിയിൽ എത്തുംമുമ്പേ തടയണം ഇത്രത്തോളം ക്രിമിനൽതലത്തിലേക്ക് കുട്ടികൾ എത്തുന്നതിനുമുമ്പേ തടയാൻ ആദ്യം വീട്ടുകാരാണ് ശ്രമിക്കേണ്ടത്. കൗമാരപ്രായത്തിൽ കാണിക്കുന്ന അക്രമങ്ങൾ, ആ പ്രായത്തിൽ തടയാൻ ശ്രമിച്ചാൽ വേണ്ടത്ര ഫലംചെയ്യില്ല. ചെറുപ്രായത്തിൽതന്നെ പക്വമായ പാഠങ്ങൾ പറഞ്ഞുകൊടുത്ത് വളർത്തണം. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള നല്ല ബന്ധം ക്രിമിനലായി കുട്ടി വളരാതിരിക്കാൻ സഹായിക്കും. -ഡോ. സി.ജെ. ജോൺ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒപ്പം നിൽക്കില്ല ഇത്തരം ക്രിമിനലുകളായ കുട്ടികൾക്ക് മതിയായ ശിക്ഷ ഉറപ്പാക്കണം. ബാലാവകാശ കമ്മിഷൻ ഇത്തരം കേസുകളിൽ കുട്ടികൾക്കൊപ്പം നിൽക്കില്ല. ഗൗരവമായ കേസുകളിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ ജുവനൈൽ കോടതിയിൽ വിചാരണ ചെയ്യണമെന്നാണ് നിയമം. അത് നടപ്പാക്കണം. -പി. സുരേഷ്, ചെയർമാൻ, സംസ്ഥാന ബാലാവകാശ കമ്മിഷൻ content highlight:student teacher relation
from mathrubhumi.latestnews.rssfeed https://ift.tt/2VGwr7M
via
IFTTT
No comments:
Post a Comment