സുൽത്താൻബത്തേരി: രണ്ട് പേരുടെ ജീവനെടുക്കുകയും ജനവാസ കേന്ദ്രങ്ങളിലെ പ്രശ്നക്കാരനുമായ കാട്ടാന വടക്കനാട് കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസം വിജയം കണ്ടു. കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഞായറാഴ്ച രാവിലെ ആരംഭിച്ച് ഉച്ചയോടെ അവസാനിപ്പിച്ച് തിങ്കളാഴ്ച പുലർച്ചെ വീണ്ടും തുടങ്ങുകയായിരുന്നു. ഇന്ന് ദൗത്യം തുടങ്ങി മണിക്കൂറുകൾക്കകം തന്നെ കൊമ്പൻ പിടിയിലായി. കുപ്പാടി മേഖലയിൽ നിന്ന് മയക്ക് വെടിവെച്ചാണ് വനംവകുപ്പ് അധികൃതർ പിടികൂടിയത്. ശേഷം കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങയിൽ പ്രത്യേകം തയ്യാറാക്കിയ ആനപന്തയിലേക്കെത്തിച്ചു. ഇന്നലെ കൊമ്പനുനേരെ ഒരുതവണ മയക്കുവെടിവെച്ചെങ്കിലും അത് ശരീരത്തിൽ കൊണ്ടില്ല. വനംവകുപ്പിന്റെ ദൗത്യസംഘത്തെക്കണ്ട്, കൊമ്പൻ അതിവേഗം കടന്നുകളയുകയായിരുന്നു. പുലർച്ചെ മൂടക്കൊല്ലിയിലൂണ്ടായിരുന്ന കൊമ്പൻ ഏകദേശം പത്ത് കിലോമീറ്ററോളം നടന്ന് ഉച്ചയോടെ പണയമ്പത്തെത്തി. ഇന്നേരമത്രയും വനംവകുപ്പ് ജീവനക്കാർ ആനയെ പിന്തുടർന്നെങ്കിലും മയക്കുവെടിവെക്കുന്നതിനുള്ള സൗഹചര്യം ഒത്തുകിട്ടിയില്ല. ഇതേത്തുടർന്നാണ് ദൗത്യം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മുന്നൊരുക്കങ്ങൾ കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള നടപടികൾ ശനിയാഴ്ച വൈകീട്ടോടെ ആരംഭിച്ചിരുന്നു. മുത്തങ്ങ ആനപ്പന്തിയിലെ സൂര്യ, പ്രമുഖ, നീലകണ്ഠൻ എന്നീ കുങ്കിയാനകളെ കുപ്പാടിയിലുള്ള ആർ.ആർ.ടി. ഓഫീസ് വളപ്പിലെത്തിച്ചിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകളിൽ നിന്ന് വടക്കനാട് കൊമ്പൻ മൂടക്കൊല്ലിയിലാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രിയോടെ ആനയെ നിരീക്ഷിക്കുന്നതിനായി ഒരു സംഘം ജീവനക്കാരെ സ്ഥലത്ത് വിന്യസിച്ചു. സർവ സന്നാഹങ്ങളുമായി വനംവകുപ്പ് കൊമ്പൻ പുല്പള്ളി - ബത്തേരി റോഡ് മറികടക്കാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആറാം മൈൽ മുതൽ അഞ്ചാം മൈൽ ആനക്കുളം വരെയുള്ള ഭാഗങ്ങളിൽ വനംവകുപ്പ് ജീവനക്കാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് കാവൽ നിന്നിരുന്നു. നാലാം മൈലിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം കേന്ദ്രമാക്കിയായിരുന്നു വടക്കനാട് കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യസംഘം പ്രവർത്തിച്ചത്. അപകട സാധ്യതയുള്ളതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. വടക്കനാട് കൊമ്പൻ മൂടക്കൊല്ലിയിൽനിന്ന് അഞ്ചാംമൈൽ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ രാവിലെതന്നെ കുപ്പാടി ആർ.ആർ.ടി. ഓഫീസ് വളപ്പിലുണ്ടായിരുന്ന മൂന്ന് കുങ്കിയാനകളെയും നാലാം മൈലിൽ എത്തിച്ചു. പിടികൂടുന്ന കൊമ്പനെ കൊണ്ടുപോകുന്നതിനായി വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ ലോറികളും കാട്ടിനുള്ളിലേക്ക് വഴിയൊരുക്കുന്നതിനും മറ്റുമായി രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും എത്തിച്ചിരുന്നു. അസി. വൈൽഡ് ലൈഫ് വാർഡന്മാരായ വി. അജയഘോഷ്, പി. രതീശൻ, പി. സുനിൽ, രമ്യാ രാഘവൻ, കെ.എം. സെയ്തലവി, ചെതലയം റെയ്ഞ്ച് ഓഫീസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിൽ 108 വനംവകുപ്പ് ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. മൂടക്കൊല്ലിയിൽനിന്ന് പണയമ്പത്തേക്ക് വടക്കനാട് കൊമ്പൻ നിലയുറപ്പിച്ചിരുന്ന മൂടക്കൊല്ലിയിലേക്ക് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ദൗത്യസംഘമെത്തിയത്. കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ പി. രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ജീവനക്കാരും മയക്കുവെടിവെക്കുന്നതിനായി ഫോറസ്റ്റ് അസി. വൈറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ബയോളജിസ്റ്റ് ഒ. വിഷ്ണു, ഹുസൈൻ താമരശ്ശേരി എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. നേതൃത്വം നൽകാൻ ഉന്നത ഉദ്യോഗസ്ഥരും പാലക്കാട് സി.സി.എഫ്. ബി. അഞ്ജൻ കുമാർ, വയനാട് വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ, എ.സി.എഫ്. അജിത്ത് കെ. രാമൻ, സൗത്ത് വയനാട് ഡി.എഫ്.ഒ. പി. രഞ്ജിത്ത് കുമാർ, നോർത്ത് വയനാട് ഡി.എഫ്.ഒ. ആർ. കീർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം. Content Highlights: forest officials catched vadakkanad komban
from mathrubhumi.latestnews.rssfeed https://ift.tt/2TMj2hu
via
IFTTT
No comments:
Post a Comment