ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരേ നടപടിയെടുക്കും വരെ ഒരു സമാധാന ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നതോടെ പുതിയ വാദവുമായി പാകിസ്താന്‍. 40 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമാക്കിയ പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ ഇ മുഹമ്മദ് അല്ലെന്ന വാദമാണ് ഉയര്‍ത്തുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നേരത്തേ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദി സംഘടന ഏറ്റെടുത്തിരുന്നു.
ഭീകരവാദത്തിനെതിരേ നടപടിയെടുക്കുന്നത് വരെ പാകിസ്ഥാനുമായി ഒരു തലത്തിലും ചർച്ചയില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെയ്ഷെയുടെ പങ്കാളിത്തം സംശയിച്ച പുതിയ പ്രസ്താവനയുമായി പാകിസ്താനും എത്തിയത്. പുൽവാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെയെ സംശയിക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് വാദം. ഇക്കാര്യത്തില്‍ സ്ഥീരീകരണമില്ലെന്നും ഭീകരാക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് വ്യക്തമാക്കിയത്.
എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന് തൊട്ടു പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷെ തന്നെ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങളും വന്നു. ഫെബ്രുവരി 14 ന് നടന്ന ചാവേര്‍ ആക്രമണത്തിന് തിരിച്ചടി എന്ന നിലയില്‍ ഇന്ത്യ പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇത് കാരണമായി മാറുകയും ചെയ്തിരുന്നു.
സംഭവം കലുഷിതമായതോടെ പാകിസ്താന്റെ സമാധാനശ്രമത്തിനുള്ള ക്ഷണം ഇന്ത്യ തള്ളി. പ്രശ്നം ചർച്ച ചെയ്യാമെന്നുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദേശമാണ് ഇന്ത്യ തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.
from mangalam.com https://ift.tt/2T9oNG9
via IFTTT
No comments:
Post a Comment