ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ കുത്തനെ ഉയർന്ന് 7.2 ശതമാനത്തിലെത്തി. 2016 സെപ്റ്റംബറിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ 5.9 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്കെന്ന് കണക്കു പുറത്തുവിട്ട മുംബൈയിലെ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ.) ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ കണക്കുപ്രകാരം, തൊഴിലെടുക്കുന്ന 40 കോടിയോളം പേരാണ് രാജ്യത്തുള്ളത്. ഒരുവർഷംമുമ്പ് 40.6 കോടിയായിരുന്നു ഇതെന്നും സി.എം.ഐ.ഇ. തലവൻ മഹേഷ് വ്യാസ് വാർത്താ ഏജൻസി റോയിട്ടേഴ്സിനോട് പറഞ്ഞു. തൊഴിൽതേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടും തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയാണ് ചെയ്തതെന്ന് തൊഴിലാളി പങ്കാളിത്ത നിരക്കിൽ വന്ന ഇടിവ് ചൂണ്ടിക്കാട്ടുന്നു -അദ്ദേഹം പറഞ്ഞു. സർക്കാർ പറത്തുവിട്ടതിനെക്കാൾ വിശ്വാസയോഗ്യമായ കണക്കാണിതെന്ന് ഒരുവിഭാഗം സാമ്പത്തികവിദഗ്ധർ കരുതുന്നു. തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് കാലഹരണപ്പെട്ടതാണെന്ന് ആരോപണമുയർന്നിരുന്നു. പ്രതിവർഷം രണ്ടുകോടി പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുംവിധം അടുത്തിടെ പുറത്തുവന്ന രണ്ടാമത്തെ റിപ്പോർട്ടാണിത്. 2017-18-ൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നും കഴിഞ്ഞ 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്നുമുള്ള ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് അടുത്തിടെ ചോർന്നിരുന്നു. ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ.) റിപ്പോർട്ട് കൃത്യത പരിശോധിക്കണമെന്നുകാട്ടി ഡിസംബറിൽ സർക്കാർ തടഞ്ഞുവെച്ചിരുന്നു. ഈ റിപ്പോർട്ടാണ് ജനുവരിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. നോട്ടസാധുവാക്കൽ, ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ വരവ്, ചരക്കു-സേവന നികുതി (ജി.എസ്.ടി.) എന്നിവ 2018-ൽ മാത്രം 1.1 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുത്തിയെന്ന് ജനുവരിയിലെ സി.എം.ഐ.ഇ. റിപ്പോർട്ട് കാണിക്കുന്നു. ദശലക്ഷക്കണക്കിന് ചെറു വ്യവസായങ്ങളെ ഇത് ബാധിച്ചെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ചെറുകിട വ്യവസായങ്ങളിൽ നോട്ടസാധുവാക്കലുണ്ടാക്കിയ വ്യതിയാനത്തിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ പക്കലില്ലെന്നാണ് കഴിഞ്ഞമാസം കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞത്. content highlights:unemployment rate highest
from mathrubhumi.latestnews.rssfeed https://ift.tt/2Hkd6p2
via
IFTTT
No comments:
Post a Comment