കാഞ്ഞങ്ങാട്: കല്യോട്ടെ ഇരട്ടക്കൊലപാതകക്കേസിൽ വാളുകളുടെ മൂർച്ചയും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളുടെ ആഴവും പൊരുത്തപ്പെടുത്താനാകാതെ അന്വേഷണസംഘം. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ മൂന്ന് വാളുകൾ പോലീസ് സർജനെക്കൊണ്ട് പരിശോധിപ്പിച്ച് മുറിവും മൂർച്ചയും പൊരുത്തപ്പെടുത്താമെന്ന ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടലും തെറ്റി. ആയുധങ്ങൾ കാണുകമാത്രം ചെയ്ത പോലീസ് സർജൻ നൽകുന്ന മൊഴി വിചാരണക്കോടതിയിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദത്തിൽ ബലപ്പെടാതെപോകും. വാളുകളിലും ഇരുമ്പ് ദണ്ഡുകളിലും രേഖപ്പെടുത്തിയ നീളവും വീതിയും പോലീസ് സർജൻ കുറിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഈ കണക്കും മൃതദേഹത്തിലെ മുറിവുകളുടെ ആഴവും ഒത്തുനോക്കിയാലും വാദത്തിന് ബലമുണ്ടാവില്ല. വാളിന്റെ മൂർച്ചയും കനവും മനസ്സിലാക്കാതെ എങ്ങനെയാണ് കൃത്യമായ നിഗമനത്തിലെത്താനാവുകയെന്ന ചോദ്യമാകും വിചാരണവേളയിൽ ഉയരുക. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും ശരീരത്തിലെ ആഴമേറിയ മുറിവുകളും കണ്ടെടുത്ത വാളുകളുടെ അളവും പ്രാഥമിക ഒത്തുനോക്കലിൽത്തന്നെ പൊരുത്തപ്പെടാതെപോകുന്നുണ്ട്. കൃപേഷിന് 15 മുറിവും ശരത്ലാലിന് 20 മുറിവുമേറ്റിട്ടുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ട്. രണ്ടിടത്തായി കിടന്ന ഇരുവരുടെയും ദേഹത്ത് മൂന്ന് വാളുകളുപയോഗിച്ച് ഇത്രയധികം മുറിവേൽപ്പിക്കാൻ കഴിയുമോയെന്ന ചോദ്യവും ബാക്കിയാകുന്നു. അതിലൊന്നിന്റെ പിടിയും ഊരിപ്പോയിരുന്നു. പിടിയുൾപ്പെടെ 67 സെന്റിമീറ്റർ ആണ് ഒന്നാമത്തെ വാളിന്റെ നീളം. ഈ വാളിന്റെ വീതി നാല് സെന്റിമീറ്റർ ആണ്. രണ്ടാമത്തെയും മൂന്നാമത്തെയും വാളുകൾക്ക് രണ്ടര സെന്റീമീറ്റർ മാത്രമേ വീതിയുള്ളൂ. പിടിയുൾപ്പെടെയുള്ള നീളം 63 സെന്റിമീറ്ററാണ്. ശരത്ലാലിന്റെ തലയുടെ ഇടതുഭാഗത്ത് 16.15 സെന്റിമീറ്റർ നീളത്തിൽ വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ മൂർധാവിലേറ്റ വെട്ടിന് 13.5 സെന്റിമീറ്ററാണ് നീളം. മറ്റുള്ള ഓരോ മുറിവിന്റെയും നീളത്തിനും ആഴത്തിനും വലിയ വ്യത്യാസമുണ്ട്. വാളുകളുടെ നീളവും വീതിയും ഈ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ല. വാളുകൾ എവിടെനിന്നാണ് വാങ്ങിയതെന്ന് പ്രതികളോട് ചോദിക്കുകയോ ഉറവിടം കണ്ടെത്തുകയോ അന്വേഷണസംഘം ചെയ്തിട്ടില്ല. വാൾ വാങ്ങിയ ശേഷം മൂർച്ചകൂട്ടിയതാണോ എന്ന സംശയം ദൂരീകരിക്കാൻ ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസിനോ പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. content highlights:periya double murder,kripesh, sarthlal, kasargod, congress, cpm
from mathrubhumi.latestnews.rssfeed https://ift.tt/2JKLNHv
via
IFTTT
No comments:
Post a Comment