തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉണ്ടാകുമെന്ന് സൂചന. നിലവില്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ടി സിദ്ധിഖ് പിന്മാറുന്നതായി വ്യക്തമാക്കി. കേരളാനേതാക്കള്‍ ഉന്നയിച്ച ആവശ്യത്തോട് രാഹുല്‍ അനുകൂല നിലപാട് എടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വയനാട്ടില്‍ തട്ടി വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഏഴാമത് പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടിന്റെയും വടകരയുടെയും പേര് ഉണ്ടായിരുന്നില്ല. ഇതോടെ ദേശീയ നേതൃത്വം അറിയാതെ സംസ്ഥാന നേതൃത്വം ടി സിദ്ദിഖിനെയും മുരളീധരനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലെ നീരസമാണെന്നാണ് സംസ്ഥാന നേതൃത്വം കരുതിയത്. എന്നാല്‍ പിന്നീട് സംസ്ഥാന നേതാക്കളും എ കെ ആന്റണിയും മുകുള്‍ വാസ്‌നിക്കും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അകത്തള ചര്‍ച്ചയില്‍ രാഹുല്‍ സമ്മതിക്കുകയായിരുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ചര്‍ച്ചകള്‍ക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല 'രാഹുല്‍ജിക്ക് വയനാട് മത്സരിച്ചുകൂടേ?' എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ അതിന്‍റെ ആവേശമുണ്ടാകുമെന്നും നേരത്തെ തന്നെ കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും ആയിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടിയാലേ ലോക്സഭയിൽ പ്രതീക്ഷിക്കുന്ന സംഖ്യയിലേക്ക് കോൺഗ്രസിന് എത്താനാകൂ എന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം വീണ്ടും രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ടത്. രാഹുല്‍ മത്സര രംഗത്ത് എത്തുന്നതോടെ വയനാട്ടില്‍ വികസനത്തിന്റെ അനന്തസാധ്യത തുറക്കുമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.
രാഹുല്‍ മത്സരിച്ചാല്‍ കേരളത്തിലും ദക്ഷിണേന്ത്യ മുഴുവനും രാഹുല്‍ മത്സരിക്കുന്നതിന്റെ ശക്തമായ അലയൊലികള്‍ ഉണ്ടാക്കുമെന്നും സിദ്ദിഖ് പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആവശ്യം ഉന്നയിച്ചതാണ് എന്നാല്‍ അതിന്റെ ഭാഗ്യം കിട്ടിയത് വയനാടിനാണെന്നും സിദ്ദിഖ് പറഞ്ഞു. തീരുമാനത്തെ ഘടകകക്ഷികളും സ്വാഗതം ചെയ്തിരിക്കുകയാണ്.
from mangalam.com https://ift.tt/2Ol2wzE
via IFTTT
No comments:
Post a Comment