വൈത്തിരി (വയനാട്): ലക്കിടിയിൽ സ്വകാര്യ റിസോർട്ടിന് സമീപം മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വേൽമുരുകൻ എന്ന മാവോവാദി നേതാവ് കൊല്ലപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ ഏജൻസി നൽകുന്ന വിവരം. എന്നാൽ, പോലീസ് ഇത് സ്ഥിരീകരിച്ചില്ല. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ആയുധധാരികളായ മൂന്ന് മാവോവാദികളാണ് റിസോർട്ടിന് സമീപം എത്തിയത്. ബുധനാഴ്ച രാത്രി മാവോവാദികൾ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെ റിസോർട്ടിനുസമീപത്ത് മാവോവാദികൾ എത്തുകയും റിസോർട്ടിലുള്ളവരോട് പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് പോലീസും തണ്ടർബോൾട്ടും തിരച്ചിൽ ശക്തമാക്കി. മാവോവാദികൾ സമീപത്തെ കാട്ടിനുള്ളിലേക്ക് കടക്കുകയും ഇവിടെവെച്ച് വേൽമുരുകൻ കൊല്ലപ്പെട്ടെന്നുമാണ് കരുതുന്നത്. ഫോട്ടോ: പി.ജയേഷ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങൾക്കുമുമ്പേ മാവോവാദികൾ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. വെടിവെപ്പ് നടന്ന ലക്കിടി ഉപവൻ റിസോർട്ടിനു സമീപത്തെ കാഴ്ച്ച. ഫോട്ടോ: പി.ജയേഷ് ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെത്തിയ മാവോവാദികൾ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും മാവോവാദി അനുകൂല പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന സേട്ടുക്കുന്നിൽ വീണ്ടും മാവോവാദികളെത്തുകയും സമീപത്തെ വീട്ടിൽനിന്ന് കട്ടൻചായ വാങ്ങി മടങ്ങുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുരക്ഷ ശക്തമാക്കാനായി പോലീസ് സുഗന്ധഗിരിയിൽ പോലീസ് ഔട്ട് പോസ്റ്റ് തുറന്നിരുന്നു. content highlights:encounter between thunder bolt and maoists in wayanad
from mathrubhumi.latestnews.rssfeed https://ift.tt/2HeMmXb
via
IFTTT
No comments:
Post a Comment