ഹൈദരാബാദ്: തെലുഗുദേശം പാർട്ടി (ടി.ഡി.പി.) രൂപവത്കരിച്ചിട്ട് മാർച്ച് 28-ന് 37 വർഷം പിന്നിടുകയാണ്. പുതിയ പാർട്ടി രൂപവത്കരിച്ച് ഒമ്പതുമാസത്തിനകം ആ സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ഏകപാർട്ടി എന്ന റെക്കോഡ് മുതൽ അനേകം നേട്ടങ്ങൾ കൈവരിക്കുകയും ദേശീയരാഷ്ട്രീയത്തിന്റെതന്നെ ദിശ മാറ്റുകയുംചെയ്ത പാർട്ടി. അവിഭക്ത ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് ഏറ്റവും ശക്തമായ പ്രാദേശികപാർട്ടിയായി വളർന്ന ടി.ഡി.പി. പല കേന്ദ്ര സഖ്യസർക്കാരിലും ഭാഗമായിരുന്നു; നരേന്ദ്രമോദി സർക്കാരിലുൾപ്പെടെ. പക്ഷേ, ചിത്രം മാറി. ഈ വരുന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടി.ഡി.പി. മത്സരിക്കില്ലെന്ന് തീരുമാനിച്ചു. തെലങ്കാനയിൽ അണികൾ നഷ്ടപ്പെട്ട ടി.ഡി.പി.ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുയോജ്യരായ സ്ഥാനാർഥികളില്ലെന്നതാണ് കാര്യം. ഉള്ള നേതാക്കളൊക്കെ ആന്ധ്രയിലെ അസംബ്ലി, ലോക്സഭ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്. ആന്ധ്രയിൽ ഭരണകക്ഷിയെങ്കിലും ടി.ഡി.പി. നേരിടുന്നത് ശക്തരായ വൈ.എസ്.ആർ. കോൺഗ്രസിനെയാണ്. കടുത്ത പോരാട്ടമാണ് ആന്ധ്രയിൽ പ്രതീക്ഷിക്കുന്നത്. അതിനാൽ തെലങ്കാനയിൽ ശ്രദ്ധിക്കാൻ ടി.ഡി.പി. നേതാക്കൾക്ക് സമയമില്ല. തെലങ്കാനയിൽ മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ച ടി.ഡി.പി., പക്ഷേ, പിന്തുണനൽകുന്നത് ഒരിക്കൽ ജന്മശത്രുവെന്ന് പ്രഖ്യാപിച്ചിരുന്ന കോൺഗ്രസിനാണ്. തെലുങ്കിലെ നിത്യഹരിതനായകനായിരുന്ന എൻ.ടി. രാമാറാവു 1982 മാർച്ച് 28-ന് ടി.ഡി.പി. രൂപവത്കരിച്ചതുതന്നെ കോൺഗ്രസിന്റെ നയങ്ങളെ എതിർത്തുകൊണ്ടായിരുന്നു. കോൺഗ്രസാണ് മുഖ്യ എതിരാളിയെന്ന് ആവർത്തിച്ച് പാർട്ടിസ്ഥാപകനായ എൻ.ടി.ആറും പിന്നീട് പാർട്ടിയെ നയിച്ച ചന്ദ്രബാബുനായിഡുവും പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ടി.ഡി.പി.യും കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരവും. അതേ എതിരാളിക്കുതന്നെ പിന്തുണ നൽകേണ്ട ഗതിയാണ് തെലങ്കാനയിൽ ടി.ഡി.പി.ക്ക്. വന്നിരിക്കുന്നത്. ഇപ്പോൾ ടി.ഡി.പി.യുടെ മുഖ്യ എതിരാളികൾ ടി.ആർ.എസും ബി.ജെ.പി. യുമാണ്. തെലങ്കാനയിലെ ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ടി.ആർ.എസിനെതിരേ കോൺഗ്രസും സി.പി.ഐ.യും ടി.ജെ.എസും ചേർന്ന് മഹാസഖ്യമായി മത്സരിച്ചു. പക്ഷേ, വൻ പരാജയമായിരുന്നു ഫലം. ടി.ഡി.പി.ക്ക് ലഭിച്ചത് രണ്ടുസീറ്റുമാത്രം. ആ രണ്ട് എം.എൽ.എ.മാരും ഇപ്പോൾ ടി.ആർ.എസിൽ ചേരുകയാണ്. ടി.ഡി.പി.ക്ക് തെലങ്കാനയിൽ പ്രതീക്ഷയുണ്ടായിരുന്ന ഏകമണ്ഡലം ആന്ധ്രാ അതിർത്തിയിലെ ഖമ്മം ആണ്. അവിടത്തെ സ്ഥാനാർഥിയാകേണ്ട ടി.ഡി.പി. പൊളിറ്റ്ബ്യുറോ അംഗം നാമാ നാഗേശ്വരറാവു ഒറ്റരാത്രികൊണ്ട് പാർട്ടിമാറി ടി.ആർ.എസിൽ ചേർന്ന് ആ പാർട്ടിയുടെ സ്ഥാനാർഥിയായി. ഇതോടെ ടി.ഡി.പി.യുടെ ഒരേയൊരു പ്രതീക്ഷയും ഇല്ലാതായി. തെലങ്കാനയിൽ ടി.ആർ.എസിനും ബി.ജെ.പി. ക്കുമെതിരേ മത്സരിക്കുന്ന കോൺഗ്രസ് സി.പി.ഐ.യുടെയും ടി.ജെ.എസിന്റെയും പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. Content Highlights: TDP,Telugu Desam Party (TDP),TDP will not contest in Telangana, Loksabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2CDxcY6
via
IFTTT
No comments:
Post a Comment