മുംബൈ: ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിച്ച് ഇന്ത്യ അവർക്ക് രണ്ടു പോയന്റ് വെറുതെ നൽകുന്നതു കാണാൻ താൽപ്പര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പിൽ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഒരിക്കൽ കൂടി ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനെതിരേ കളിക്കാതിരുന്നാൽ നഷ്ടം ഇന്ത്യയ്ക്ക് മാത്രമാണെന്ന മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്ക്കറുടെ നിലപാട് തന്നെയാണ് സച്ചിനും. ലോകകപ്പിൽ പാകിസ്താനെതിരേ ഇന്ത്യ വർധിതവീര്യത്തോടെയാണ് കളിക്കാറ്. ഒരിക്കൽ കൂടി അവരെ തോൽപ്പിക്കാനുള്ള സമയമാണിത്. വ്യക്തിപരമായി രണ്ടു പോയന്റ് വെറുതെ നൽകി അവരെ ടൂർണമെന്റിൽ സഹായിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല - പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ സച്ചിൻ വ്യക്തമാക്കി. ഇന്ത്യയാണ് തനിക്ക് ഏറ്റവും പ്രധാനം. രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താൻ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഹർഭജൻ സിങ് അടക്കമുള്ള ഇന്ത്യൻ താരങ്ങളും ബി.സി.സി.ഐയിലെ ഒരു വിഭാഗവും പുൽവാമ ഭീകാരക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെടുന്നതിനിടെയാണ് സച്ചിനും അഭിപ്രായവുമായി രംഗത്തെത്തുന്നത്. ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇതിനെതിരേ മുൻ കേന്ദ്രമന്ത്രി ശശി തരൂർ എം.പിയും രംഗത്തുവന്നിരുന്നു. ഇന്ത്യ മത്സരം അടിയറവയ്ക്കുന്നത് കീഴടങ്ങലിനേക്കാൾ ദയനീയമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഇതൊരു ഓർമക്കുറിപ്പാണ്. 1999-ൽ കാർഗിൽ യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇന്ത്യ ലോകകപ്പിൽ പാകിസ്താനെതിരേ കളിച്ചിട്ടുണ്ട്. ജയിച്ചിട്ടുമുണ്ട്. ഈ വർഷം മത്സരം അടിയറവയ്ക്കുക എന്നു വച്ചാൽ രണ്ട് പോയിന്റ് നഷ്ടപ്പെടുക മാത്രമല്ല. അത് കീഴടങ്ങലിനേക്കാൾ ദയനീയമായിരിക്കും. അത് പൊരുതാതെ തോൽക്കുന്നതിന് തുല്ല്യമാണ്-ട്വീറ്റിൽ തരൂർ പറഞ്ഞു. 2012 മുതൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. 2007-ലാണ് ഇരു ടീമുകളും അവസാനമായി ഒരു പരമ്പര കളിച്ചത്. Content Highlights:tendulkar wants india to defeat pakistan once again in world cup
from mathrubhumi.latestnews.rssfeed https://ift.tt/2NmJR5Z
via
IFTTT
No comments:
Post a Comment