കോഴിക്കോട്: ശബരിമല യുവതീപ്രവേശന വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാവുമെന്നിരിക്കെ ശബരിമല കർമസമിതി അടക്കമുള്ളവരെ സജീവമായി രംഗത്തിറക്കാനിറങ്ങുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇതിന്റെ ഭാഗമായി രണ്ടാം അയ്യപ്പ സംഗമം വ്യാഴാഴ്ച കോഴിക്കോട് നടക്കുമ്പോൾ വിശ്വാസികളുടെ ഒരു ശക്തിപ്രകടനം കൂടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ അയ്യപ്പ സംഗമത്തിന്റെ വൻ വിജയത്തിന് ശേഷമാണ് മലബാറിൽ വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. തിരുവനന്തുപരത്ത് ശബരിമല കർമ സമിതിയാണ് പരിപാടി സംഘടിപ്പിച്ചതെങ്കിൽ കോഴിക്കോട് സനാതന ധർമ പരിഷത്താണ് നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭാവിപരിപാടികൾ തീരുമാനിക്കാൻ ശബരിമല കർമ സമിതിയുടെ ദേശീയ സമിതി യോഗം കോഴിക്കോട് നടത്തുകയും ചെയ്തിട്ടുണ്ട്. യോഗത്തിൽ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമല വിഷയം ജനങ്ങളിൽ പരമാവധി എത്തിക്കാൻ നേരിട്ട് രംഗത്തിറങ്ങാൻ തീരുമാനിച്ചതായാണ് അറിയുന്നത്. കർമസമിതിയുടെ അഖിലേന്ത്യാ അധ്യക്ഷൻ മുൻ.ഡി.ജി.പി ടി.പി സെൻകുമാർ, മുൻ പി.എസ്.സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ നിന്ന് വടക്കോട്ടുള്ള സ്ഥലങ്ങളിലെ വിശ്വാസികളെ ഒരുമിപ്പിക്കുക എന്നതാണ് വ്യാഴാഴ്ച നടക്കുന്ന അയപ്പസംഗമത്തിന്റെ ഉദ്ദേശ്യം. ഏകദേശം 2.50 ലക്ഷം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. ഹൈന്ദവം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ ജാഗ്രതയോടെയാണ് രാഷ്ട്രീയ നേതൃത്വങ്ങളും നോക്കികാണുന്നത്. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടിക്കായി ഇതിനികം തന്നെ വിവിധ ആശ്രമങ്ങൾ വഴിയും സാമുദായിക സംഘടനകൾ വഴിയും വലിയ പ്രചരണമാണ് നടന്നത്.. ശബരിമലയിലെ യഥാർത്ഥ വസ്തുത ജനങ്ങളെ ബോധിപ്പിക്കാനാണ് പരിപാടിയെന്നാണ് പറയുന്നതെങ്കിലും പിന്നിൽ രാഷ്ട്രീയം തന്നെയാണ്. സമുദായ നേതാക്കളെ വേദിയിൽ എത്തിച്ച് കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല അടക്കമുള്ളവരും കേരളത്തിലെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2UdPy8S
via
IFTTT
No comments:
Post a Comment