ന്യുഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കോടതിയുടെ വിധിയെ സര്‍ക്കാര്‍ മാനിക്കുന്നു. വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. പലരുടേയും വാദം കേട്ടില്ല എന്നത് പുനഃപരിശോധനയ്ക്കുള്ള കാരണമല്ലെന്ന് പുനഃപരിശോധന ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി. തുല്യതയാണ് കോടതിയുടെ വിധിയ്ക്ക് ആധാരമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത അറിയിച്ചു.
ഭരണഘടനയുടെ അനുഛേദം 15ാം പ്രകാരം വിധിയെ അനുകൂലിക്കുന്നുവെന്ന് അഡ്വ.ജയ്ദീപ് ഗുപ്ത പറയുന്നു. എന്നാല്‍ ഭരണഘടനയുടെ 17 ാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്. തൊട്ടുകൂടായ്മ അല്ല ഈ വിധിയുടെ കേന്ദ്രബിന്ദു. എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. അതിനാല്‍ തൊട്ടുകൂടായ്മ ഇവിടെ വരുന്നില്ലെന്നും പുനഃപരിശോധന ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് ജയ്ദീപ് ഗുപ്ത പറഞ്ഞു.
ഒരു മതത്തിന് അനുയോജ്യമായല്ല, ഒരു ക്ഷേത്രത്തിന്റെ മാത്രം ആചാരമായാണ് യുവതി പ്രവേശനത്തെ നേരത്തെ വിലക്കിയിരുന്നത്. അതുകൊണ്ട് യുവതി പ്രവേശന വിലക്ക് ഹിന്ദുമതത്തിന്റെ ആചാരമായി കണക്കാക്കരുതെന്നും ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഓരോ അമ്പലത്തിനും അവരുടേതായ ആചാരമുണ്ട്. അതിലേക്കെല്ലാം കോടതിക്ക് കടന്നുചെല്ലാന്‍ കഴിയില്ല. ഓരോ ക്ഷേത്രത്തേയും മതവിഭാഗമായി കാണാന്‍ കഴിയില്ല. മതാചാരങ്ങള്‍ ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളെ സംരക്ഷിക്കുന്നതല്ല എന്നും ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്ന വാദം തള്ളിക്കൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി.
ആചാരത്തിന്റെ പേരില്‍ ക്ഷേത്രം തന്ത്രിയും മറ്റ് ഹര്‍ജിക്കാരും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഭരണഘടനയുടെ ആകെ അന്തസത്ത വിവേചനമില്ലായ്മയും തുല്യതയുമാണ്. ആ അന്തസത്ത പാലിക്കുന്നതാണ് കോടതിയുടെ മുന്‍വിധി. ഭരണഘടനാവിരുദ്ധമായ ഒരു നിലപാടാണ് ശബരിമലയില്‍ നിലനിന്നിരുന്നത്. അത് തിരുത്തിക്കൊണ്ടുള്ള വിധിയാണ് വന്നത്. സാമൂഹിക അന്തരീക്ഷം തകര്‍ത്തു എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല.
സാമൂഹിക അന്തരീക്ഷത്തിലെ വിള്ളിലിന്റെ പേരില്‍ ഒരു വിധി പുനഃപരിശോധിക്കമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും മതവിഭാഗത്തിന് മുറിവേറ്റു എന്നതല്ല ഏതെങ്കിലും വിശ്വാസം ഹനിക്കപ്പെടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിരീക്ഷണ സമിതിക്കെതിരെ പരാമര്‍ശവും ജയ്ദീപ് ഗുപ്തയില്‍ നിന്നുണ്ടായി. 15 മിനിറ്റ് നീണ്ടുനിന്ന സര്‍ക്കാര്‍ വാദം പൂര്‍ണ്ണമായും ഭരണഘടനയില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു.
10.30ന് തുടങ്ങി ഉച്ചയ്ക്ക് 12.50 വരെ നീണ്ടുനിന്ന ഹര്‍ജിക്കാരുടെ വാദങ്ങള്‍ നീണ്ടുനിന്നു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനായി ബെഞ്ച് പിരിഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വാദം വീണ്ടും തുടരും. മൂന്നുമണിവരെയാണ് വാദം കേള്‍ക്കുക. 56 ഹര്‍ജിക്കാരാണ് ഉള്ളത്. 10 അഭിഭാഷകര്‍ക്ക് മാത്രമാണ് വാദിക്കാന്‍ അവസരം ലഭിച്ചത്. അവശേഷിക്കുന്നവര്‍ക്ക് തങ്ങളുടെ വാദങ്ങള്‍ എഴുതിനല്‍കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
റിട്ട് ഹര്‍ജികളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിലപാട് എന്താണെന്ന് മൂന്നു മണിക്കു ശേഷമേ വ്യക്തമാകൂ.
from mangalam.com http://bit.ly/2t9LomC
via IFTTT
No comments:
Post a Comment