ന്യൂഡൽഹി: : ശബരിമല യുവതീപ്രവേശവിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി വിധിപറയാൻ മാറ്റി. മൂന്നരമണിക്കൂർനീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ വിധിക്കായി മാറ്റിയത്. കക്ഷികൾക്ക് ഏഴുദിവസത്തിനകം വാദങ്ങൾ എഴുതിനൽകാം. എൻ.എസ്.എസ്., തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണൻ, ബ്രാഹ്മണസഭ, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷൻ ഫോറം തുടങ്ങിയവർ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു. ുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാനസർക്കാർ ശക്തമായ നിലപാടെടുത്തപ്പോൾ മുൻനിലപാടിൽനിന്നുമാറി ദേവസ്വംബോർഡും അതിനെ അനുകൂലിച്ചു. നിലപാടുമാറ്റം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, യുവതീപ്രവേശവിധി ബഹുമാനിക്കുന്നുവെന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ബോർഡിനു വേണ്ടി രാകേഷ് ദ്വിവേദി വ്യക്തമാക്കി. ബോർഡിനുവേണ്ടി നേരത്തേ വാദിച്ച മനു അഭിഷേക് സിങ്വി എതിർനിലപാടുള്ള പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി ഹാജരായത് ശ്രദ്ധേയമായി. നാല് റിട്ട് ഹർജികൾ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരേയുള്ളതുൾപ്പെടെ സംസ്ഥാനസർക്കാരിന്റെ ഹർജികൾ തുടങ്ങിയവയിലും വാദം പൂർത്തിയായി. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും പുനഃപരിശോധനയെ എതിർത്തു നൽകിയ അപേക്ഷയും തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷയും ഗീനാകുമാരിയും നൽകിയ കോടതിയലക്ഷ്യഹർജിയും ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അവരുടെ അഭിഭാഷകർക്ക് വാദിക്കാൻ അവസരം നൽകി. മറ്റ് അഭിഭാഷകർക്ക് വാദങ്ങൾ എഴുതി സമർപ്പിക്കാൻ അവസരം നൽകുകയും ചെയ്തതോടെ ശബരിമലവിധിയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലും വാദം പൂർത്തിയായതായി കണക്കാക്കാം. പൊതുവായ ഉത്തരവാണ് ഇറക്കുന്നതെങ്കിൽ കോടതിയലക്ഷ്യഹർജി അതിൽ ഉൾപ്പെടുത്തുമോ എന്നു വ്യക്തമല്ല. ചീഫ് ജസ്റ്റിസിനു പുറമേ, ശബരിമല കേസിൽ സെപ്റ്റംബർ 28-ന് വിധിപറഞ്ഞ ബെഞ്ചിലെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജികൾ കേട്ടത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിക്കുന്ന ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് നേരത്തേ വിയോജിച്ചത്. തൊട്ടുകൂടായ്മയുടെ പരിധിയിൽ വരില്ല ഭരണഘടനയുടെ 15-ാം വകുപ്പ് വഴി എല്ലാവർക്കും തുറന്നുകൊടുത്തത് മതസ്ഥാപനങ്ങളല്ല, മറിച്ച് മതേതരസ്ഥാപനങ്ങളാണ്. ശബരിമലയിലെ നിയന്ത്രണം തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുന്നതല്ല. -എൻ.എസ്. എസിനുവേണ്ടി കെ. പരാശരൻ ശബരിമല ശാസ്ത്രമ്യൂസിയമല്ല ഭരണഘടനപ്രകാരം വ്യക്തികൾക്കുള്ള ആരാധനാസ്വാതന്ത്ര്യം പ്രതിഷ്ഠയുടെ സവിശേഷതകളുമായും യോജിച്ചുപോകണം. വിശ്വാസത്തിലെ പല കാര്യങ്ങളും യുക്തിരഹിതമായിരിക്കും. അതെല്ലാം ഭരണഘടനാ ധാർമികതവെച്ച് പരിശോധിക്കരുത്. ശബരിമലയിലേത് 'ശാസ്ത്ര മ്യൂസിയ'മല്ല, ക്ഷേത്രമാണ്. -പ്രയാറിനുവേണ്ടി മനു അഭിഷേക് സിങ്വി ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമൊന്നുമില്ല. ശബരിമലയിലേത് മതപരമായി ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സവിശേഷതകളുണ്ടാകും. അങ്ങനെവന്നാൽ ഓരോന്നും പ്രത്യേക വിശ്വാസിസമൂഹമെന്നു കണക്കാക്കേണ്ടിവരും. സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്ത സ്ത്രീകളെ വിലക്കാൻ പാടില്ല മതമനുഷ്ഠിക്കാനുള്ള അവകാശം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനാ വിരുദ്ധമാണ്. ശാരീരിക കാരണങ്ങളാൽ സ്ത്രീകളെ വിലക്കാൻ പാടില്ല. - ദേവസ്വം ബോർഡിനു വേണ്ടി രാകേഷ് ദ്വിവേദി സ്ത്രീകളെ പുറന്തള്ളുന്നതിനു തുല്യം ശബരിമലയിൽ സ്ത്രീകൾ കയറിയതിനുശേഷം ശുദ്ധിക്രിയ നടത്തിയത് സാമൂഹികമായി സ്ത്രീകളെ പുറന്തള്ളുന്നതിനു തുല്യമാണ്. -ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടി ഇന്ദിര ജെയ്സിങ് രണ്ട് സാധ്യത മാത്രം വാദംപൂർത്തിയാക്കി വിധിപറയാൻ മാറ്റിയതോടെ രണ്ടുസാധ്യതകൾ മാത്രമാണ് ഇനിയുള്ളത്. വിധി പുനഃപരിശോധിക്കേണ്ടെന്നു തീരുമാനിച്ച് ഹർജികൾ തള്ളുകയാണ് ഒന്ന്. പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണ് രണ്ടാമത്തേത്. അങ്ങനെയെങ്കിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ച് ആദ്യംമുതൽ വാദം നടത്തേണ്ടിവരും. Content Highlights:sabarimala women entry-supreme court verdict
from mathrubhumi.latestnews.rssfeed http://bit.ly/2ScUPAX
via
IFTTT
No comments:
Post a Comment