പെരിയ ഇരട്ടക്കൊലക്കേസില്‍ അക്രമിസംഘം തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ടത് ശരത്‌ലാലിനെ ആയിരുന്നു. എന്നാല്‍ സംഭവത്തിലേക്ക് കൃപേഷ് എത്തിയത് ആകസ്മീകമായിട്ടും. ശരത്‌ലാലിനെ അക്രമിസംഘം വെട്ടിക്കൊല്ലുമ്പോള്‍ ആദ്യം വെട്ടുകിട്ടി പ്രാണരക്ഷാര്‍ത്ഥം ഓടിയ കൃപേഷിനെ പിതാംബരന്‍ പിന്നാലെ ഓടിച്ചിട്ട് വെട്ടി കൊല്ലുകയായിരുന്നു. ഇതാകട്ടെ അക്രമിസംഘം ശ്രദ്ധിച്ചുമില്ല.
കേരളത്തെ ഞെട്ടിച്ച കൊലപാതക സംഭവത്തില്‍ പിടിയിലായ പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. നേരത്തേ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരത്‌ലാലിനോട് പകയുമായി നടക്കുകയായിരുന്ന പീതാംബരന്‍ തിരിച്ചടിക്കാന്‍ കൂട്ടുകാരന്‍ സജിയുമായി ചേര്‍ന്ന് നടത്തിയ ആസൂത്രണമായിരുന്നു ഇരട്ട കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തിലേക്ക് ആകസ്മീകമായി കൃപേഷ് എത്തിച്ചേരുകയായിരുന്നു. പ്രതികാരപദ്ധതി തയ്യാറാക്കിയതിന് പിന്നാലെ ശരത്തിന്റെ നീക്കങ്ങള്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. 17 നു പെരുങ്കളിയാട്ട സ്വാഗതസംഘം സ്ഥലത്തു നിന്നു മടങ്ങിയതായി സൂചന ലഭിച്ച പീതാംബരനാണ് ഇരുവരും ബൈക്കില്‍ വരുന്ന വിവരം അക്രമിസംഘത്തിന് നല്‍കിയത്.
ഈ സമയം കൃത്യം നടത്താനായി കല്യോട്ടെ സ്‌കൂളിനടുത്ത റബര്‍തോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ സംഘം ഒളിച്ചിരിക്കുകയായിരുന്നു. കൃപേഷും ശരത്‌ലാലും കല്യോട്ട് - താനിത്തോട് - കൂരങ്കര റോഡില്‍ കണ്ണാടിപ്പാറയില്‍ എത്തിയപ്പോള്‍ ഒളിച്ചിരുന്നവര്‍ റോഡിലേക്ക് ചാടിയിറങ്ങി. ഇത് കണ്ട ശരത്‌ലാല്‍ ബൈക്ക് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
അക്രമികള്‍ ബൈക്ക് ചവിട്ടി വീഴ്ത്തുകയും പ്രതികളില്‍ ഒരാളായ കെ എം സുരേഷ് ശരത്‌ലാലിനെ ആഞ്ഞുവെട്ടുകയും ചെയ്തു. പക്ഷേ വെട്ടു കൊണ്ടത് കൃപേഷിന്റെ തലയ്ക്കായിരുന്നു. മരണവെപ്രാളത്തോടെ മുന്നോട്ട് ഓടിയ കൃപേഷിനെ വിട്ട സംഘം ശരത്‌ലാലിനെ ആക്രമിച്ചു. ശരത്‌ലാലിനെ ആദ്യം വെട്ടിയത് അനില്‍കുമാറും സുരേഷ്‌കുമാറും ആയിരുന്നു.
ആദ്യ വെട്ടില്‍ തന്നെ തളര്‍ന്നുവീണ ശരത്ത് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഗിജിന്‍ ഇരുമ്പ് ദണ്ഡു കൊണ്ട് വലതുകാലില്‍ ആഞ്ഞടിച്ചു. ഇതിനിടയില്‍ അശ്വിനും സുരേഷും അനിലും ശ്രീരാഗും ഇരുകാലുകളിലും മറ്റുള്ളവര്‍ തുരുതുരാ വെട്ടി. കാലില്‍ നിന്നും മാസം ചിതറിത്തെിറച്ചു. ഒടുവില്‍ ശരത്തിന്റെ മരണം സംഘം ഉറപ്പുവരുത്തുകയും ചെയ്തു.
ഈ സമയം സംഘം വിട്ടുകളഞ്ഞ കൃപേഷിനെ പീതാംബരന്‍ പിന്നാലെ ചെന്ന് വെട്ടിക്കൊല്ലുകയും ചെയ്തു. ഇത് സംഘം ശ്രദ്ധിച്ചുമില്ല. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു.
മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളില്‍ ചിലതു പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു. എന്നാല്‍ ഒരാള്‍ മാത്രം പുതിയ വാള്‍ ഉപേക്ഷിക്കാന്‍ തയാറായില്ല. വാള്‍ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.
എട്ടു പ്രതികള്‍ക്കും രക്ഷപ്പെടാന്‍ പാകത്തില്‍ മൂന്ന് വാഹനങ്ങള്‍ നേരത്തേ വിവിധ സ്ഥലങ്ങളില്‍ തയാറാക്കി നിര്‍ത്തിയിരുന്നു. സജി ജോര്‍ജിന്റെ വണ്ടിയില്‍ 4 പേരും മറ്റു വാഹനങ്ങളില്‍ 2 പേര്‍ വീതവുമാണു രക്ഷപ്പെട്ടത്. സംഘം ആദ്യം പാര്‍ട്ടി കേന്ദ്രമായ വെളുത്തോളിയില്‍ എത്തി. അവിടെ നിന്നു മറ്റൊരു കേന്ദ്രത്തില്‍. എന്തു മൊഴി നല്‍കണമെന്ന കാര്യത്തില്‍ നിയമോപദേശം ചര്‍ച്ച ചെയ്ത ശേഷമാണ് രക്ഷപ്പെട്ടത്. രാത്രി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വണ്ടിയെക്കുറിച്ചു വിവരം ലഭിച്ച പൊലീസുകാര്‍ സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലര്‍ച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി.
കേസില്‍ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെകൂടി അറസ്റ്റുചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കസ്റ്റഡിയിലായിരുന്ന പെരിയ കല്ല്യോട്ട് എച്ചിലടുക്കത്തെ കെ.എം. സുരേഷ് (27), കെ. അനില്‍ കുമാര്‍ (33), കുണ്ടാംകുഴി സ്വദേശിയും കല്ല്യോട്ട് താമസക്കാരനുമായ അശ്വിന്‍ (18), എച്ചിലടുക്കം പിലാക്കത്തൊട്ടിലെ ശ്രീരാഗ് (22), ഗിജിന്‍ (26) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ജീപ്പുടമ ശാസ്താഗംഗാധരന്റെ മകനാണ് ഗിജിന്‍. മുഖ്യപ്രതി സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന എ. പീതാംബരന്‍, പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സജി സി. ജോര്‍ജ് എന്നിവര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഒരാള്‍ ഇനിയും അറസ്റ്റിലാകാനുണ്ട്.
from mangalam.com https://ift.tt/2TZw08c
via IFTTT
No comments:
Post a Comment