പെരിയ: 'ന്റെ ജീവൻ പോയില്ലേ? ഇനി ഞാനെങ്ങനെ ജീവിക്കും- കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ.സുധാകരനെ കെട്ടിപ്പിടിച്ച് ശരത്ലാലിന്റെ സഹോദരി അമൃത നിലവിളിച്ചപ്പോൾ വീണ്ടും ആ വീടാകെ നിശ്ചലമായി. അമ്മയ്ക്ക് നീ ധൈര്യം കൊടുക്കണമെന്ന സുധാകരന്റെ വാക്കുകേട്ടതോടെയാണ് അമൃത പൊട്ടിക്കരഞ്ഞുപോയത്. കുറേ നേരത്തേക്ക് ആ മുറിയിൽ ആർക്കും ഒന്നും മിണ്ടാനായില്ല. മുന്നിലെ കളത്തിൽ ആൾക്കാർക്കിടയിൽ ഇരിക്കുകയായിരുന്ന ശരത്ലാലിന്റെ അച്ഛൻ സത്യനാരായണൻ മകളുടെ നിലവിളി കേട്ടപ്പോൾ തോർത്തുകൊണ്ട് മുഖംപൊത്തി. കേസിൽ പോലീസ് അറസ്റ്റ് ചെയ്തതെല്ലാം ഡമ്മികളാണെന്നും യഥാർഥ പ്രതികൾ വേറെയാണെന്നും സുധാകരൻ പറഞ്ഞു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിക്കുകയാണെന്നും വക്കാലത്ത് തയ്യാറാക്കുന്നതിന് കുടുംബത്തിന്റെ സഹായം വേണമെന്നും സുധാകരൻ ബന്ധുക്കളോട് പറഞ്ഞു. ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് കമ്മിറ്റി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കെ.ഉസ്മാൻ, കമ്മിറ്റിയംഗം ആർ.പി.ഹസ്സൻ, ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല എന്നിവരും സുധാകരനൊപ്പമുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2XkmZsA
via
IFTTT
No comments:
Post a Comment