ലക്‌നൗ: കൊല്ലപ്പെടുന്നത് ന്യൂനപക്ഷക്കാരും വേട്ടക്കാര്‍ ഭൂരിപക്ഷക്കാരുമാണെങ്കില്‍ കേസ് ഒഴിവാക്കപ്പെടും, അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടി ജനപ്രതിനിധികളുമാകും. ഭൂരിപക്ഷക്കാര്‍ കൊല്ലപ്പെടുകയും ന്യൂനപക്ഷക്കാര്‍ പ്രതികളാക്കപ്പെടുകയുമാണെങ്കില്‍ എന്‍ കൗണ്ടറോ ജയിലോ ഉറപ്പ്. യുപി യിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയ്ക്കെതിരേ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയം കളിക്കുന്നതില്‍ വിമര്‍ശനം ഉയരുന്നു.
രാജ്യത്തെ തന്നെ നടുക്കിയ കലാപക്കേസുകളില്‍ പെട്ട 100 പേര്‍ പ്രതികളായ 36 കേസുകള്‍ പിന്‍വലിക്കാനുള്ള യോഗി ആദിത്യനാഥിന്റെ നീക്കമാണ് എതിര്‍പ്പുയരാന്‍ കാരണമായിരിക്കുന്നത്. അറുപതോളം പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് വീടു വിട്ടോടേണ്ടി വരികയും ചെയ്ത 2013 ലെ മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടം ഉണ്ടാക്കാനായി യോഗി രാഷ്ട്രീയക്കളി നടത്തുന്നതായി വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേസില്‍പെട്ട വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് സാധ്വിപ്രാച്ചിക്ക് കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നു. കലാപത്തിന് തൊട്ടുപിന്നാലെ വിളിച്ചുകൂട്ടപ്പെട്ട മഹാപഞ്ചായത്തുകളില്‍ ആയിരുന്നു കലാപത്തിന്റെ തീവ്രത കുട്ടാന്‍ ശ്രമിക്കുന്ന രീതിയില്‍ സാധ്വിപ്രാച്ചി പ്രസംഗിച്ചത്. കലാപക്കേസുകള്‍ പിന്‍വലിക്കുന്ന യോഗി സര്‍ക്കാരിന്റെ പോലീസ് പക്ഷേ രണ്ടു ഹിന്ദു യുവാക്കള്‍ കൊല്ലപ്പെട്ട കേസില്‍ ഏഴുപേര്‍ക്കെതിരേ കഴിഞ്ഞയാഴ്ച വര്‍ഗ്ഗീയ കലാപമുണ്ടാക്കി എന്ന കേസില്‍ ഏഴുപേരെ കുറ്റാക്കാരാക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള വര്‍ഗ്ഗീയ കലാപം നടത്തുന്നവരുടെ കുറ്റങ്ങള്‍ ചെറുതാക്കി കാട്ടുകയും അവരെ മോചിതരാക്കുകയും ചെയ്യുന്ന യോഗി സര്‍ക്കാരിന്റെ പുതിയ നടപടി ബിജെപിയ്ക്ക് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉതകുന്ന രീതിയിലാണ്. ഇതിനൊപ്പം മുസാഫര്‍ കലാപത്തില ഭൂരിപക്ഷത്തിന്റെ അക്രമത്തിന് ഇരയായവരുടെ പുനരധിവാസം ദ്രുതഗതിയിലാക്കുകയും ചെയ്തിട്ടുണ്ട്. കലാപത്തില്‍ പ്രതികളായ അനേകം പേരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിക്കകയും ചെയ്തു. കുന്‍വാര്‍ ഭാരതേന്ദ്ര സിംഗ്, സഞ്ജീവ് ബല്യാന്‍ എന്നിവര്‍ക്ക് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി. അവര്‍ ജയിക്കുകയും ചെയ്തു. ബല്യാന്‍ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. അതുപോലെ കേസില്‍ പെട്ട ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാണ എന്നിവര്‍ സംസ്ഥാന സര്‍ക്കാരില്‍ എംഎല്‍എ ആയി തുടരുകയും ചെയ്യുന്നു.
അതേസമയം യോഗി ആദിത്യനാഥ് തന്നെ മുസ്‌ളീങ്ങള്‍ക്കെതിരേ കലാപം ആഹ്വാനം ചെയ്ത കേസിലെ പ്രതിയായിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. 1998 ല്‍ ആദ്യ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സ്വയം ഹിന്ദു സംരക്ഷകനായിരുന്ന യോഗി 2002 ല്‍ കിഴക്കന്‍ യുപിയിലെ മോഹന്‍ മുന്‍ഡേര ഗ്രാമത്തില്‍ മുസ്‌ളീങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് വിവാദത്തില്‍ പെട്ടയാളാണ്. 42 വീടുകളാണ് അവിടെ കത്തിയെരിഞ്ഞത്. 2007 ല്‍ ഓരോ ഹിന്ദു കൊല്ലപ്പെടുമ്പോഴും പത്ത് ജീവനുകള്‍ വീതം നഷ്ടമാകണമെന്ന് ഗൊരഖ്പൂരില്‍ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിച്ചിരുന്നു. തുടര്‍ന്നുണ്ടായ കലാപതത്തില്‍ രണ്ടു പേരാണ് മരണമടഞ്ഞത്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടത്തിയ പോലീസ് എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്‌ളീങ്ങളായിരുന്നു. 2017 മാര്‍ച്ചിനും 2018 ജൂലൈയ്ക്കും ഇടയില്‍ 3,000 എന്‍ കൗണ്ടറുകള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്. 78 ക്രിമിനലുകളാണ് വെടിയേറ്റ് വീണത്. പക്ഷേ ഇരകളില്‍ ഭൂരിഭാഗവും മുസ്‌ളീങ്ങളും ദളിതരും മറ്റു പിന്നാക്കക്കാരും ആയിരുന്നെന്ന് മാത്രം.
from mangalam.com http://bit.ly/2RNAblC
via IFTTT
No comments:
Post a Comment