കൊടുങ്ങല്ലൂർ: എട്ടു കിലോമീറ്റർ മാത്രം അകലെയുള്ള മുനമ്പത്ത് കഴിഞ്ഞദിവസം 42 ബാഗുകൾ കണ്ടെത്തിയതോടെയാണ് കൊടുങ്ങല്ലൂരിലെ 58 ബാഗുകൾ ഗൗരവത്തോടെ കണ്ടത്. മുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയിലേക്ക് എത്തിയതും അങ്ങനെയാണ്. ശനിയാഴ്ച പുലർച്ചെയാണ് തെക്കേ മൈതാനിയിൽ പാർക്കിങ് ഏരിയയ്ക്ക് സമീപം ബാഗുകൾ കണ്ടെത്തിയത്. ആദ്യദിവസം ഇത് കാര്യമാക്കാതെ ഉടമസ്ഥർ വരുമെന്ന് കരുതി പോലീസ് അവിടെത്തന്നെ പോലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയിലാണ് മുനമ്പത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബാഗുകൾ കണ്ടെത്തിയ വിവരം അറിയുന്നത്. ഉടനെ ബാഗുകൾ സ്‌റ്റേഷനിലേക്ക് മാറ്റുകയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയുമായിരുന്നു. മുനമ്പം, മാല്യങ്കര തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് തമിഴ്‌നാട്, ശ്രീലങ്ക സ്വദേശികൾ പോകുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആയിരത്തിലധികം മത്സ്യബന്ധന ബോട്ടുകളാണ് മുനമ്പം തീരത്ത് തമ്പടിക്കാറുള്ളത്. ഇതിനിടയിൽക്കൂടി 50 പേരടങ്ങുന്ന വലിയ ബോട്ടുകൾക്ക് കടന്നുപോകാൻ വലിയ പ്രയാസമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം കൊടുങ്ങല്ലൂരിന്റെ തീരത്ത് അഴീക്കോട് ജെട്ടി, മാർതോമ എന്നിവിടങ്ങളിൽ മാത്രമാണ് ബോട്ടുകൾ തമ്പടിക്കാറ്. പുലർച്ചെ രണ്ടുമണി മുതലാണ് ഇവിടെനിന്നും ബോട്ടുകൾ കടലിൽ പോകുന്നത്. ഈ സമയത്ത് മറ്റ് അജ്ഞാത ബോട്ടുകൾക്കും മറ്റും അമ്പതോളം പേരെ കയറ്റി ഇവിടെനിന്നും യാത്ര പുറപ്പെടാൻ ബുദ്ധിമുട്ടാണ്. ഈ സമയത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ രണ്ടിടത്തും സജീവമായിരിക്കും.
from mathrubhumi.latestnews.rssfeed http://bit.ly/2TSahP7
via
IFTTT
No comments:
Post a Comment