തിരുവനന്തപുരം: ലോകത്തിന്റെ പല കോണുകളിൽനിന്ന് വരുന്ന എഴുത്തുകാർ ഒരിടത്തിരുന്നുകൊണ്ട് തീർത്തും വ്യത്യസ്തങ്ങളായ ലോകങ്ങളെ സൃഷ്ടിക്കുക എന്നതാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മഴവിൽഭംഗി. അവിടെ സ്കോട്ലൻഡും കാനഡയും ഇംഗ്ലണ്ടും തമിഴ്നാടും കേരളവും എല്ലാം അണിനിരക്കും. അവരുടെ ഭാഷണങ്ങളിൽ പുതിയ ഒരു ലോകം വിടരും. ഇംഗ്ലണ്ടിൽ ജനിച്ച്, അയർലൻഡ് റിപ്പബ്ലിക്കിൽ വർഷങ്ങളോളം ജീവിച്ച്, ഇപ്പോൾ സ്കോട്ട്ലൻഡിൽ താമസിക്കുന്ന സാന്ദ്ര അയർലൻഡിനെ 'ബിനീത്ത് ദ സ്കിൻ' എന്ന മനശ്ശാസ്ത്ര ത്രില്ലറാണ് പ്രശസ്തയാക്കിയത്. അസ്തിത്വത്തിന്റെ സന്ദിഗ്ധതകളെക്കുറിച്ച് ചർച്ചചെയ്യുന്ന ഈ പുസ്തകത്തിന്റെ എഴുത്തുകാരി അക്ഷരോത്സവത്തിലെത്തും. തമിഴ് വേരുകളുള്ള ചേരൻ രുദ്രമൂർത്തി കാനഡയിലിരുന്നാണ് കവിതയെഴുതുന്നത്. തീപിടിച്ച കാലത്തിന്റെ കവിതകളെഴുതുന്ന ഈ എഴുത്തുകാരൻ അക്ഷരോത്സവത്തിലുണ്ട്. സ്കോട്ലൻഡിലെ മുതിർന്ന ലിറ്റററി ഏജന്റായ ജെന്നി ബ്രൗൺ എഴുത്തിന്റെയും വായനയുടെയും പുതിയ ഒരു ലോകത്തിന്റെ വക്താവാണ്. എഡിൻബറോ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യ ഡയറക്ടറായ ജെന്നി, എഡിൻബറോയെ ആദ്യ സാഹിത്യനഗരമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. സാഹിത്യത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ലോകമാനങ്ങളെക്കുറിച്ച് ജെന്നി സംസാരിക്കും. കൊട്ടാരക്കരയിൽ ജനിച്ച് ഇന്ത്യയുടെ അതിർത്തികളിലൂടെയും പട്ടാളക്യാമ്പുകളിലൂടെയും സഞ്ചരിച്ചു ജീവിച്ച മനു ഭട്ടതിരി ഭാവനയുടെ മറ്റൊരു ലോകമാണ് വായനക്കാരന്റെ മുന്നിൽ തുറന്നിടുന്നത്. വ്യത്യസ്തമായ എഴുത്തുലോകവുമായി മനു അക്ഷരോത്സവത്തിലെത്തും. സ്കോട്ടിഷ് നോവലിസ്റ്റും തിരക്കഥാകാരിയുമായ ലിൻ ആൻഡേഴ്സൺ സ്കോട്ടിഷ് ക്രൈം ബുക്ക് ഓഫ് ദ ഇയറിന് ശുപാർശചെയ്യപ്പെട്ട നാല് നോവലുകളുടെ രചയിതാവാണ്. അന്താരാഷ്ട്ര ക്രൈം റൈറ്റിങ് ഫെസ്റ്റിവലിന്റെ സ്ഥാപകരിലൊരാളുമായ ആൻഡേഴ്സണും അക്ഷരോത്സവത്തിലുണ്ട്. രജിസ്റ്റർ ചെയ്യാം അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യാൻ mbifl.com സന്ദർശിക്കുക. ടിക്കറ്റുകൾ 'ബുക് മൈ ഷോ'യിൽ നേരിട്ടും ലഭ്യമാണ്. content highlights:mbifl 2019
from mathrubhumi.latestnews.rssfeed http://bit.ly/2D5vY8E
via
IFTTT
No comments:
Post a Comment