വേളം: ചേരാപുരം കാക്കുനിയിൽ വീട്ടുപറമ്പിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മുസ്ലിംലീഗ് പ്രവർത്തകർക്ക് പരിക്ക്. ഒരാളുടെ കൈപ്പത്തികൾ അറ്റുപോയി. ചൊവ്വാഴ്ച അർധരാത്രിക്കുശേഷം പറമ്പത്ത് അബ്ദുല്ല മുസ്ല്യാരുടെ വീട്ടുപറമ്പിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പറമ്പത്ത് സാലിഹ് (26), പറമ്പത്ത് മലയിൽ മുനീർ (22), കുളങ്ങര ഷംസീർ (23) എന്നിവർക്കാണ് പരിക്ക്. പോലീസ് നടത്തിയ തിരച്ചിലിൽ പൊട്ടാത്ത ഒരു നാടൻ ബോംബ് കണ്ടെത്തി. സാലിഹിന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടെന്നും കാലിനും കണ്ണിനും പരിക്കുണ്ടെന്നും പോലീസ് പറഞ്ഞു. സ്ഫോടനം നടന്ന വിവരമറിഞ്ഞ് കുറ്റ്യാടി സി.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇതിനിടയിലാണ് ഒരു നാടൻബോംബ് ലഭിച്ചത്. സാലിഹിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുനിന്ന് ബോംബിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം. ചേരാപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിൽ സ്ഥിരമായി ബോംബ് നിർമാണവും പരീക്ഷണവും നടന്നുവരികയാണെന്നും രാത്രികാലങ്ങളിൽ ചാലിൽപ്പാറ, തുലാറ്റുനട ഭാഗങ്ങളിൽ സ്ഫോടനം നടക്കുന്നതായും കമ്മിറ്റി ആരോപിച്ചു. ഒരുമാസംമുമ്പ് ഇതിനടുത്തുനിന്ന് ബോംബ് കണ്ടെടുത്തിരുന്നു. സ്ഫോടനസ്ഥലത്ത് പൊട്ടാതെ കണ്ട നാടൻ ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു ലീഗിന് ബന്ധമില്ലെന്ന് കാക്കുനിയിൽ നടന്ന സ്ഫോടനത്തിൽ മുസ്ലിംലീഗിന് ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു. ലീഗിനെ ബന്ധപ്പെടുത്തിയുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. ഏതുപാർട്ടിക്കാരായാലും നിയമനടപടി സ്വീകരിക്കണം. ഇതിൽ ലീഗ് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടി നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനോ വിഷയം രാഷ്ട്രീയവത്കരിക്കാനോ ഒരു പാർട്ടിയും തയ്യാറാകരുതെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുത്തൂർ അസീസ് അധ്യക്ഷത വഹിച്ചു. നൊച്ചാട് കുഞ്ഞബ്ദുള്ള, കെ.ടി. അബ്ദുറഹിമാൻ, അബ്ദുല്ല പുതിയേടത്ത്, എം.എ. കുഞ്ഞബ്ദുല്ല, കെ.സി. മുജീബ് റഹ്മാൻ, പി.പി. റഷീദ്, വി.കെ. അബ്ദുല്ല, എം.പി. ഷാജഹാൻ, കുറുവങ്കോട്ട് കുഞ്ഞബ്ദുല്ല, സി.എം. മൊയ്തീൻ, ടി.കെ റഫാഖ്, ഇ.കെ സുബൈർ, കെ.കെ. മൊയ്തു, ഇ.കെ. ഇബ്രായി, കെ.പി. അന്ത്രു എന്നിവർ സംസാരിച്ചു. Content Highlight: 3 Muslim league worker injured after bomb blast, Crime news
from mathrubhumi.latestnews.rssfeed http://bit.ly/2Sxnrka
via
IFTTT
No comments:
Post a Comment