മുംബൈ: മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി. പരാജയപ്പെട്ടതിനുശേഷം കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ നിതിൻ ഗഡ്കരിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഇരുതല മൂർച്ചയുള്ള വാളുകളായി മാറുകയാണ്. ഗഡ്കരിയുടെ പരാമർശങ്ങൾ എതിരാളികൾ വിവാദമാക്കുമ്പോൾ, വ്യാഖ്യാനം ചമയ്ക്കാൻ ബി.ജെ.പിക്ക് നേതാക്കൾക്ക് വരിവരിയായി രംഗത്തെത്തേണ്ടിവരുന്നു. വലിയ സ്വപ്നങ്ങൾ വാഗ്ദാനം ചെയ്യുന്നത് ജനങ്ങൾക്ക് ഇഷ്ടമാണ്, എന്നാൽ സ്വപ്നം സഫലമായില്ലെങ്കിൽ അവർ തിരിച്ചടിക്കുമെന്ന പ്രസ്താവനയാണ് ഏറ്റവുമൊടുവിൽ കത്തിപ്പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് ഇതെന്ന് പ്രതിപക്ഷം വ്യാഖ്യാനിക്കുമ്പോൾ, അത് കഴിഞ്ഞ കാലത്തെ കോൺഗ്രസ് സർക്കാരിനെ 'മാത്രം' ഉദ്ദേശിച്ചാണെന്നാണ് ബി.ജെ.പി. നേതാക്കളുടെ ഭാഷ്യം. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി. തോറ്റപ്പോൾ ഗഡ്കരിയിൽ നിന്ന് വന്ന പ്രസ്താവന വലിയ വിവാദമായിരുന്നു. വിജയമുണ്ടാകുമ്പോൾ അതിന്റെ കാരണക്കാരെന്ന് അവകാശപ്പെട്ട് ഒട്ടേറെപ്പേർ രംഗത്തെത്തും. വിജയശിൽപ്പികൾ തങ്ങളാണെന്ന് അവകാശപ്പെടാൻ ആളുകൾ മത്സരിക്കും. എന്നാൽ, പരാജയങ്ങളുടെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കാനുള്ള ആർജവം നേതൃത്വത്തിലുള്ളവർ പ്രദർശിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾ തന്നെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നു പറഞ്ഞ് പിന്നീട് ഗഡ്കരി തടിയൂരി. ബി.ജെ.പി. ലോക്സഭാംഗങ്ങളും നിയമസഭാംഗങ്ങളും മോശം പ്രകടനം നടത്തുന്നെങ്കിൽ അതിന് പാർട്ടി അധ്യക്ഷനും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ് ഗഡ്കരി വീണ്ടും രംഗത്തെത്തി. ഒന്നും കാണാതെ വെറുതെ ഇത്തരം പ്രസ്താവനയുമായി രംഗത്തെത്തുന്ന നേതാവല്ല ഗഡ്കരി. പാർട്ടി ദേശീയ അധ്യക്ഷസ്ഥാനത്തിരുന്ന് മോദിയെയും അമിത്ഷായെയും ഭരിച്ച നേതാവ്, അവർക്കുകീഴിൽ അനങ്ങാതെ കേന്ദ്രമന്ത്രിസഭയിൽ പണിയെടുത്തത് ഒരവസരം ലഭിക്കുമെന്ന് കരുതിത്തന്നെയാവണമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രവചനങ്ങൾ പുറത്തുവന്നതോടെ, പലരും ഗഡ്കരിക്ക് സാധ്യത കല്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷം ഗഡ്കരി പ്രധാനമന്ത്രിസ്ഥാനാർഥിയായാൽ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ശിവസേന തുറന്നുപറയുകയും ചെയ്തു. ഗഡ്കരിയെ മുന്നിൽനിർത്തി ആർ.എസ്.എസ്. യുദ്ധം നയിക്കുകയാണെന്ന മട്ടിലുള്ള വിശകലനങ്ങളും വരുന്നുണ്ട്. ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്ന അവശ്യം ഇതിനിടയിൽ വന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സംഘപ്രിയ ഗൗതമാണ് ഇക്കാര്യം ഉന്നയിച്ചത്. 2010-ൽ ബി.ജെ.പി. അധ്യക്ഷനായ ഗഡ്കരിക്ക് ഒരു തവണകൂടി തുടരാൻ പാർട്ടി ഭരണഘടനയിൽ ആർ.എസ്.എസ്. ഇടപെട്ട് ഭേദഗതി വരുത്തിയിരുന്നു. എന്നാൽ എം. കോം ബിരുദധാരിയായ ഗഡ്കരിക്ക് താത്പര്യം വ്യവസായത്തിലായതിനാൽ വിവാദങ്ങൾ പെരുകി രാജിവെക്കേണ്ടി വന്നു. അന്ന് ഒട്ടേറെ വ്യാജ കമ്പനികൾ ഗഡ്കരിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് 2013-ൽ പിന്മാറേണ്ടിവന്നത്. ഇത്തരം വാർത്തകൾക്കുപിന്നിൽ മോദിയാണെന്ന് ആരോപണമുയർന്നിരുന്നു. content highlights:nitin gadkari controversial speeches
from mathrubhumi.latestnews.rssfeed http://bit.ly/2MFwKwD
via
IFTTT
No comments:
Post a Comment