കൊച്ചി: സീറോ മലബാര്‍ സഭയിലെ നിര്‍ണായക സിനഡിന് ഇന്ന് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ തുടക്കം. ഇന്ത്യയിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നായി 66 ഓളം ബിഷപ്പുമാര്‍ സിനഡിനെത്തിയിട്ടുണ്ട്. എറണാകുളം -അങ്കമാലി അതിരുപതയ്ക്ക് സ്ഥിരമായി ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ്പ്, അതിരൂപതയുടെ വിഭജനം അടക്കം നിരവധി വിഷയങ്ങള്‍ സിനഡിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഈ മാസം 18 വരെയാണ് സിനഡ്.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് സിനഡ് ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെ ബിഷപ്പുമാര്‍ ധ്യാനത്തിലായിരിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും ചര്‍ച്ചകളിലേക്ക് കടക്കുക. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സിനഡിന്റെ അധ്യക്ഷന്‍. യോഗത്തിനു മുന്നോടിയായുള്ള പ്രാരംഭ പ്രാര്‍ത്ഥന പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനാണ് നയിക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന സിനഡ് പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. സിനഡിന്റെ അജണ്ട ആദ്യദിനത്തിലായിരിക്കും നിശ്ചയിക്കുക എന്നാണ് സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം -അങ്കമാലി അതിരൂപതയെ രണ്ടോ മൂന്നോ രൂപതകളായി വിഭജിക്കുക എന്ന അജണ്ട ഒരു വിഭാഗം ബിഷപ്പുമാര്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. കര്‍ദ്ദിനാള്‍ പ്രതികൂട്ടിലായ ഭൂമി ഇടപാടും ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗക്കേസും അതിരൂപതയിലെ വൈദികരാണ് ഏറ്റവും ശക്തമായി ചോദ്യം ചെയ്തത്. നാലു ജില്ലകളിലായി പരന്നുകിടക്കുന്ന അതിരൂപതയില്‍ 450 ഓളം വൈദികരുണ്ട്. ഏതുവിഷയത്തിലും ഒറ്റക്കെട്ടായി നില്‍ക്കുന്ന വൈദികരുടെ ശക്തി ഈ ബിഷപ്പുമാരെ ഭയപ്പെടുത്തുന്നു. എങ്ങനെയും ഈ ശക്തി ക്ഷയിപ്പിക്കുകയാണ് എന്നതാണ് ഇവരുടെ ലക്ഷ്യം.
ഏറെ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിരൂപതയുടെ കാര്യത്തില്‍ എന്തെങ്കിലുമൊരു തീരുമാനവും എടുക്കാന്‍ സിനഡിന് കഴിഞ്ഞേക്കില്ല. കാരണം അതിരൂപതയുടെ ഭരണം വത്തിക്കാന്‍ നേരിട്ടാണെന്നതു തന്നെ. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതോടെയാണ് അതിരൂപതാ ഭരണം വത്തിക്കാന്റെ കയ്യിലായത്. അതിരൂപതയുടെ കാര്യത്തില്‍ എന്തെങ്കിലും ചര്‍ച്ച ചെയ്യണമെങ്കില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ മാര്‍ ജേക്കബ് മനത്തോടത്ത് അനുമതിയും നല്‍കണം.
വിഭജനത്തെ എതിര്‍ക്കുന്ന ഏതാനും ബിഷപ്പുമാര്‍ ഇന്നലെ മൈനര്‍ സെമിനാരിയില്‍ രഹസ്യ യോഗം ചേര്‍ന്നതായും വിവരമുണ്ട്. തങ്ങളുടെ നിലപാട് സിനഡില്‍ ഉന്നയിക്കാനാണ് ഇവരുടെ തീരുമാനം. അതിരൂപതയിലെ ഫൊറോന വൈദികര്‍ ഇന്നലെ അഡ്മിനിസ്‌ട്രേറ്ററെ കണ്ട് നിവേദനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലത്തീന്‍ രൂപതാ ബിഷപ്പ് ആയ ഫ്രാങ്കോ മുളയ്ക്കലിനെ സ്വന്തം സഭ കൈവിട്ടപ്പോള്‍ സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ പിന്തുണച്ചതിനോടും ഇവര്‍ക്ക് വിയോജിപ്പുണ്ട്.
അതിരൂപതയ്ക്ക് ഒരു പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ്പിനെ നിയമിക്കണമെന്ന് വത്തിക്കാനോട് ശിപാര്‍ശ ചെയ്യുന്നതും സിനഡിന്റെ പരിഗണനയ്ക്ക് വന്നേക്കും. ഇക്കാര്യവും വൈദികര്‍ നിവേദനത്തിനൊപ്പം സമര്‍പ്പിച്ചതായി സൂചനയുണ്ട്. ശബരിമലയിലെ യുവതി പ്രവേശനം, ഫാ.അഗസ്റ്റിന്‍ വട്ടോലിക്കെതിരായ നടപടി, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്, അതിരൂപതയിലെ ഭൂമി കേസ് എന്നിവയെല്ലാം ചര്‍ച്ചയില്‍ വന്നേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫാ.വട്ടോലിക്കെതിരെ തുടര്‍ നടപടിയുണ്ടാവില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ തന്നെ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനം അതിരൂപതയില്‍ നിന്ന് മാറ്റി ജില്ലയ്ക്ക് പുറത്ത് പുതിയൊരു രൂപതയുണ്ടാക്കി അവിടെ സ്ഥാപിക്കുക എന്നൊരു ആശയവും ഒരു വിഭാഗം ബിഷപ്പുമാര്‍ക്കുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരക്കുകള്‍ പരിഗണിച്ച് ഭരണപരമായ ചുമതലകളില്‍ നിന്നൊഴിവാക്കി മറ്റൊരു ആസ്ഥാനം സൃഷ്ടിക്കുക എന്ന ആവശ്യം വന്നേക്കും. വത്തിക്കാന്‍ രൂപതയുടെ ആത്മീയ ബിഷപ്പ് മാര്‍പാപ്പ ആയിരിക്കുന്നതും ഭരണപരമായ ചുമതലകള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് നിര്‍വഹിക്കുന്നതിനും സമാനമായ സ്ഥിതി ഇവിടെയും വരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിനോടൊക്കെ വത്തിക്കാന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം.
അതേസമയം, ബിഷപ്പുമാര്‍ ആസ്തി വെളിപ്പെടുത്തം, രൂപതകളിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടിയുണ്ടാകണം തുടങ്ങിയ വിഷയങ്ങളും സിനഡ് പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഒരു വിഭാഗം വിശ്വാസി സമൂഹത്തിനുള്ളത്.
from mangalam.com http://bit.ly/2LU86rw
via IFTTT
No comments:
Post a Comment