ശബരിമല: ശബരിമലദർശനത്തിന് പുറപ്പെട്ട രണ്ട് യുവതികളെ ഇതരസംസ്ഥാന തീർഥാടകരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതോെട പോലീസ് ബലമായി തിരിച്ചിറക്കി. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവർക്കാണ് ദർശനം നടത്താതെ മടങ്ങേണ്ടിവന്നത്. പ്രതിഷേധങ്ങൾക്കിടെ പോലീസ് 10 പേരെ അറസ്റ്റ് ചെയ്തു. യുവതികൾ ഉൾപ്പെട്ട ഒൻപതംഗസംഘത്തിന് 'നവോത്ഥാനകേരളം ശബരിമലയ്ക്ക്' എന്ന നവമാധ്യമ കൂട്ടായ്മയുടെ ചുമതലക്കാരനായ ശ്രേയസ്സ് കണാരനാണ് നേതൃത്വം നൽകിയത്. സംഘത്തെ നീലിമല അടിവാരത്ത് തീർഥാടകർ തടഞ്ഞു. മൂന്നരമണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തിനൊടുവിൽ നീലിമല വാട്ടർടാങ്കിന് സമീപം പടിയിൽ നിലയുറപ്പിച്ചിരുന്നവർ യുവതികളെ വലയം ചെയ്തിരുന്ന പോലീസിന് സമീപത്തേക്ക് ഓടിയെത്തി. ഇതോടെ യുവതികളോട് മടങ്ങാൻ പോലീസ് നിർദേശിച്ചു. കൂട്ടാക്കാത്തതിനാൽ ബലമായി നീക്കി പമ്പാ ചെളിക്കുഴിയിലെത്തിച്ച് ജീപ്പിൽ നിലയ്ക്കലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പുലർച്ചെ നാലിനാണ് സംഘം പമ്പയിൽ വന്നത്. യൂണിഫോമിലല്ലാത്ത പോലീസ് ഇവർക്കൊപ്പം ബസിലുണ്ടായിരുന്നു. പമ്പ പോലീസ് സഹായകേന്ദ്രത്തിൽ വിവരമറിയിച്ച് മല കയറാൻ തുടങ്ങിയ സംഘത്തിന് മുപ്പതോളം പോലീസുകാർ അകമ്പടിയായി. നീലിമല അടിവാരത്ത് വാട്ടർടാങ്കിന് സമീപം നാല് ആന്ധ്ര സ്വദേശികളാണ് യുവതികളുടെ മലകയറ്റം ആദ്യം ചോദ്യംചെയ്തത്. ഇവർക്കൊപ്പം പത്തുപേർകൂടി ചേർന്നെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് മുന്നോട്ടുനീങ്ങാൻ ശ്രമിച്ചു. മലയിറങ്ങി വന്നവരും കയറുന്നവരുമായ ഇതരസംസ്ഥാന തീർഥാടകരുടെ സംഘം പ്രതിഷേധം ഏറ്റെടുത്തു. ഇവർ ശരണപാതയിൽ കുത്തിയിരുന്ന് ശരണംവിളി തുടങ്ങി. യുവതികളും കൂടെയുള്ളവരും ടാങ്കിന് സമീപം വഴിയിലിരുന്നു. പോലീസ് ഇവർക്ക് വലയം തീർത്തു. എതിർക്കുന്നവരുടെ എണ്ണം കൂടിയതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യുവതികളുമായി ചർച്ച നടത്തി. വ്രതം നോറ്റ് വന്നവരാണെന്നും ദർശനം നടത്താതെ മടങ്ങില്ലെന്നും ഇവർ അറിയിച്ചു. ഇതിന് തൊട്ടുമേലെ കോവൈ ധർമരാജ അരശുപീഠം കൃഷ്ണമൂർത്തി ഗുരുസ്വാമിയുടെ നേതൃത്വത്തിൽ 80 തീർഥാടകർ കർപ്പൂരദീപം തെളിയിച്ച് നാമജപം തുടങ്ങി. ഇവർക്കൊപ്പം മറ്റുള്ളവരും ചേർന്നതോടെ സംഘർഷാവസ്ഥയായി. വഴി തടസ്സപ്പെട്ടതോടെ മലകയറാനുള്ളവരെ സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഒരു മണിക്കൂർ നേരത്തേക്ക് വിട്ടത്. 7.30-ന് നാമജപസംഘം താഴേക്ക് ഒന്നായി ഇറങ്ങിവന്നു. തുടർന്നാണ് പിൻമാറ്റം. യുവതികളുമായി നീങ്ങിയ പോലീസ് ജീപ്പിന് നേേര പ്രതിഷേധക്കാർ കരിക്കിൻതൊണ്ടും മണ്ണുമെറിഞ്ഞു. ദർശനം നടത്തും 100 ദിവസമായി വ്രതം നോൽക്കുകയാണ്. ദർശനം നടത്തിയേ ഇത് അവസാനിപ്പിക്കൂ. വിശ്വാസം അളക്കാൻ ബാരോമീറ്ററില്ല. മാലയിട്ടത് മുതൽ കൊലവിളി നേരിടുകയാണ്. അന്യായമായി ഒന്നും ചെയ്തിട്ടില്ല. -യുവതികൾ Content Highlights:Sabarimala-women entry
from mathrubhumi.latestnews.rssfeed http://bit.ly/2QTF0cx
via
IFTTT
No comments:
Post a Comment