ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.യുമായി സഖ്യത്തിനില്ലെന്ന് ഡി.എം.കെ. മതേതരത്വത്തിനും സാമൂഹികനീതിക്കും സമത്വത്തിനും സഖ്യധർമത്തിനും ഭരണഘടനാ അവകാശത്തിനും വിലകൽപ്പിക്കാത്ത മോദി നയിക്കുന്ന ബി.ജെ.പി.യുമായി സഖ്യത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. പഴയ സുഹൃത്തുക്കൾക്കുമുന്നിൽ ബി.ജെ.പി. എന്നും വാതിൽ തുറന്നിടുമെന്ന് നരേന്ദ്രമോദി വ്യാഴാഴ്ച പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ ബി.ജെ.പി. ബൂത്ത് ഏജന്റുമാരുമായി വീഡിയോ കോൺഫറൻസിൽ സംവദിച്ചപ്പോഴായിരുന്നു ഇത്. മുമ്പ് എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും എൻ.ഡി.എ.യുടെ സഖ്യകക്ഷികളായിരുന്നിട്ടുണ്ട്. ''നരേന്ദ്രമോദി തമിഴ്നാടിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ല. സഖ്യധർമം മറക്കുന്നു. സംസ്ഥാന സർക്കാരുകളെ തങ്ങളുടെ കാൽക്കീഴിലാക്കുന്നു. ഇതെല്ലാം ചെയ്യുന്ന മോദി മുൻപ്രധാനമന്ത്രി വാജ്പേയിയുമായി തന്നെ സ്വയം താരതമ്യപ്പെടുത്തുകയാണ്'' -സ്റ്റാലിൻ ആരോപിച്ചു. മോശം പാർട്ടിയിലെ നല്ലവ്യക്തി എന്നാണ് മോദി കരുണാനിധിയെ വിശേഷിപ്പിച്ചത്. എന്തർഥത്തിലാണ് ഈ താരതമ്യമെന്ന് മനസ്സിലായിട്ടില്ല. 1999-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തിലായിരുന്നു ഡി.എം.കെ. 2003 വരെ വാജ്പേയ് സർക്കാരിനെ പിന്തുണച്ചു. രാജ്യത്തിന്റെ സുസ്ഥിരവികസനത്തിന് മുൻതൂക്കം നൽകിയതിനാലാണ് അന്ന് വാജ്പേയ് സർക്കാരിനൊപ്പം നിന്നത്. രാജ്യത്തിന്റെ ഐക്യം തടസ്സപ്പെടുത്താത്ത ഭരണമായിരുന്നു വാജ്പേയിയുടേത്. പിന്നീട് എൻ.ഡി.എ.യിൽ വർഗീയസ്വരം ഉയരാൻ തുടങ്ങിയപ്പോഴാണ് ഡി.എം.കെ. അകലം പാലിച്ചത്. ഒരിക്കലും വാജ്പേയ് അല്ല നരേന്ദ്രമോദി. നിലവിൽ എൻ.ഡി.എ.യുമായുള്ള സഖ്യം ആരോഗ്യകരവുമല്ല. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ കെൽപ്പുള്ള ഭരണാധികാരിയല്ല മോദിയെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. അതേസമയം, തമിഴ്നാടിന് നല്ലതു ചെയ്യുന്നവരുമായി മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെടുകയുള്ളൂവെന്ന് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. വ്യക്തമാക്കി. കേന്ദ്രത്തിൽ ആര് അധികാരത്തിൽവന്നാലും തമിഴ്നാടിനെ സഹായിക്കുന്നവരുമായി മാത്രമേ കൂട്ടുകൂടുകയുള്ളൂ -മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചെന്നൈയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആറിന്റെയും ജയലളിതയുടെയും പാത പിന്തുടർന്നായിരിക്കും മുന്നോട്ടുള്ള യാത്രയെന്നും പളനിസ്വാമി പറഞ്ഞു. content highlights:dmk not ready to co operate with bjp
from mathrubhumi.latestnews.rssfeed http://bit.ly/2TJNiWh
via
IFTTT
No comments:
Post a Comment