ദാവോസ്: ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോർട്ട്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പത് ശതകോടീശ്വരൻമാർ കൈയ്യാളുന്നതെന്ന് അന്താരാഷ്ട്ര ഏജൻസിയായ ഓക്സ്ഫാമിന്റെ വാർഷിക പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുളളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേർക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വർഷംകൊണ്ട് 18 പുതിയ ശതകോടീശ്വരൻമാരാണ് ഇന്ത്യയിലുണ്ടായത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ശതകോടീശ്വരൻമാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്. കഴിഞ്ഞ ഒരു വർഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ 36 ശതമാനമാണ് വർധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വർധനവ് മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.വേൾഡ് എക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവന മേഖലകളിൽ സർക്കാർ വേണ്ടത്ര പണം ചെലവഴിക്കാത്ത സാഹചര്യവും പല വൻകിട കമ്പനികളും വ്യക്തികളും നികുതി നൽകാത്തതും സാമ്പത്തിക അസന്തുലിതത്വം വർധിപ്പിക്കാൻ ഇടയാക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഈ അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ മികച്ച വിദ്യാഭ്യാസവും നിലവാരമുള്ള ആരോഗ്യപരിപാലന സംവിധാനങ്ങളും ഇപ്പോഴും ഒരു ആഡംബരമാണെന്നും പഠനം പറയുന്നു. Content Highlights:Indias Wealth, Rich people, inequality in wealth, World Economic Forum, Oxfam
from mathrubhumi.latestnews.rssfeed http://bit.ly/2RB4AIN
via
IFTTT
No comments:
Post a Comment