ന്യൂഡൽഹി: രാജ്യത്തെ ഏത് കംപ്യൂട്ടറിലെയും വിവരങ്ങൾ പരിശോധിക്കാൻ പത്ത് ഏജൻസികൾക്ക് അധികാരം നൽകുന്ന വിജ്ഞാപനത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. 2009-ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നിയമമന്ത്രി രവിശങ്കർ പ്രസാദും രാജ്യസഭയിൽ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമയും ആരോപിച്ചതിനെത്തുടർന്നാണ് മന്ത്രിമാർ മറുപടി പറഞ്ഞത്. “ചിതൽപ്പുറ്റുപോലും നിലനിൽക്കാത്ത സ്ഥലത്താണ് അവർ പർവതം പണിയാൻ നോക്കുന്നത്. കോൺഗ്രസ് സർക്കാർതന്നെ ഉണ്ടാക്കിയ അധികാരത്തെയാണ് അവർ ചോദ്യംചെയ്യുന്നത്. ഇത്തരം വിഷയം ഉയർത്തുംമുമ്പ് എല്ലാ വിവരവും പഠിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഏജൻസികൾക്ക് വിവരങ്ങൾ നിരീക്ഷിക്കാനുള്ള അധികാരം നൽകിയ ചട്ടമുണ്ടാക്കിയത് 2009-ൽ യു.പി.എ. സർക്കാരാണ്” -ജെയ്റ്റ്ലി പറഞ്ഞു. മൗലികാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും വിവരങ്ങൾ നിരീക്ഷിക്കാൻ ഏജൻസികൾക്ക് അധികാരം നൽകുകവഴി ഇന്ത്യ പോലീസ്രാജ്യമായി മാറുകയാണെന്നും ആനന്ദ് ശർമ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ രാജ്യസുരക്ഷയെക്കുറിച്ച് പറയുന്നില്ലെന്ന് ഗുലാം നബി ആസാദും ചൂണ്ടിക്കാട്ടി. എന്നാൽ, അതെല്ലാം അടിസ്ഥാനപരമായ കാര്യങ്ങളാണെന്നും ഐ.ടി.നിയമത്തിന്റെ 69-ാം വകുപ്പിൽ അത് പറയുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. സർക്കാരിന്റെ മറുപടിയിൽ തൃപ്തരാവാതെ പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചതോടെ സഭ നിർത്തിവെച്ചു. അനധികൃതമായ വിവരശേഖരണമുണ്ടാവില്ലെന്ന് രവിശങ്കർ പ്രസാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു വ്യക്തിയുടെ പോലും വിവരങ്ങൾ നിരീക്ഷിക്കാൻ ഇപ്പോഴത്തെ ഉത്തരവുപ്രകാരം സാധിക്കില്ല. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സർക്കാരാണിതെന്നും അടിയന്തരാവസ്ഥ കൊണ്ടുവന്നവരാണ് കോൺഗ്രസെന്നും രവിശങ്കർപ്രസാദ് പറഞ്ഞു. content highlights:All computers can now be monitored by govt. agencies
from mathrubhumi.latestnews.rssfeed http://bit.ly/2ECSUxp
via
IFTTT
No comments:
Post a Comment