ലാഹോർ: ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്താനിൽ ജയിലിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് മുഖ്യ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. കോട്ട്ലഖ്പത് ജയിലിൽ സരബ്ജിത് സിങ്ങിനൊപ്പമുണ്ടായിരുന്ന അമിർ തണ്ട്ബ, മുദാസിർ മുനിർ എന്നിവരെയാണ് ലാഹോർ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടത്. സരബ്ജിത് സിങ്ങിനെ ഇവർ ക്രൂരമായി മർദ്ദിച്ചുവെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നുവെങ്കിലും കോടതിയിൽ ദൃക്സാക്ഷികൾ കൂറുമാറിയതാണ് പ്രതികളെ വെറുതെവിടാൻ കാരണം. ജയിലിനുള്ളിൽ വെച്ചുണ്ടായ മർദ്ദനത്തിൽ മാരകമായി പരിക്കേറ്റതിനെ തുടർന്ന് 2013 ലാണ് സരബ്ജിത് മരണപ്പെടുന്നത്. 1990 ലെ ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പാകിസ്താൻ ഇദ്ദേഹത്തെ തടവലാക്കിയത്. പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. നിരവധി തവണ സരബ്ജിത്തിനായി ദയാഹർജി സമർപ്പിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. സരബ്ജിത്തിനെ മോചിപ്പിക്കാൻ ഇന്ത്യ നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ജയിലിനുള്ളിൽവെച്ച് മർദ്ദനമേൽക്കുന്നതും തുടർന്ന് ആശുപത്രിയിൽ വെച്ച് മരിക്കുന്നതും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ഇത് കാരണമായി. രാജ്യാന്തര സമ്മർദ്ദമുണ്ടായിട്ടും കേസ് അന്വേഷണം ഫലപ്രദമായി നടത്താൻ പാകിസ്താൻ തയ്യാറാകാതിരുന്നതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണം. Content Highlights:Sarabjit Singh Murder, Pakistan Jail, Lahore court, Pakistan, India
from mathrubhumi.latestnews.rssfeed https://ift.tt/2zZURB4
via
IFTTT
No comments:
Post a Comment