ലഖ്നൗ: ഗോവധം നടത്തിയവർക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലുണ്ടായ കലാപത്തിൽ പോലീസ് ഇൻസ്പെക്ടർ അടക്കം രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ നിശബ്ദത തുടരുമ്പോഴാണ് പശുക്കളെ കശാപ്പ് ചെയ്തവർക്കെതിരെ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്. ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. പശുക്കളെ കശാപ്പ് നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിപോലീസിന് നിർദേശം നൽകിയതായി യോഗത്തിൽ പങ്കെടുത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും പിന്നിൽ പ്രവർത്തിച്ചവരെ നിർബന്ധമായും സമയബന്ധിതമായി അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ് തലയിൽ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോ പരാമർശങ്ങളൊന്നും നടത്തിയില്ലെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തിനും കൊലപാതകത്തിനും പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ഇൻസ്പെക്ടറുടെ സഹോദരിയടക്കമുള്ളവർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2015-ൽ യു.പി.യിലെ ദാദ്രിയിൽ ബീഫിന്റെപേരിൽ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറെന്നതാണ് ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണം. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു. സയ്ന മേഖലയിലെ മഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് 30-32 പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുകൂട്ടമാളുകൾ തിങ്കളാഴ്ച രാവിലെമുതൽ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവർ പോലീസുകാർക്കെതിരേ കല്ലെറിഞ്ഞു. ചിംഗാർവതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു. ബുലന്ദ്ശഹർ കലാപത്തിനുപിന്നിൽ ബജ്രംഗ്ദൾ അടക്കമുള്ള സംഘടനകളാണെന്ന് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹർ ജില്ലാ കൺവീനർ യോഗേഷ് രാജ് അടക്കം 27 പേർക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേർ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല. Content Highlights:Yogi Adityanath, Cow Slaughter, Bulandshahr, Cop's murder, Bulandshahr riot, Subodh Kumar Singh
from mathrubhumi.latestnews.rssfeed https://ift.tt/2RAty6X
via
IFTTT
No comments:
Post a Comment