കൊച്ചി: പുരസ്കാരങ്ങളോട് മുഖംതിരിക്കാറില്ലെങ്കിലും അനീസ് ഒന്നേ പറയുന്നുള്ളു -ഞാൻ പുരസ്കാരം കൈപ്പറ്റാൻ പോകുന്നില്ല. എഴുത്തുകാരനായ തന്നെ ആളുകൾ കാണേണ്ടതില്ല, എന്നെ അവർ വായിച്ചാൽമതി. അനീസ് സലിമിന്റെ ദി ബ്ലൈൻഡ് ലേഡീസ് ഡിസെന്റൻസ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഇതേപുസ്തകത്തിന് 2015-ൽക്രോസ്വേഡ് പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ, അതും അദ്ദേഹം വാങ്ങിയില്ല. സാഹിത്യ അക്കാദമി അവാർഡിലും തന്നെയല്ല, തന്റെ പുസ്തകത്തെയാണ് മതിക്കേണ്ടത് എന്ന് ഉറച്ച് തീരുമാനമെടുത്തിരിക്കുന്ന അനീസ് അവാർഡ് സമർപ്പണച്ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അവാർഡ് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, വാങ്ങാൻ പോകില്ലെന്നത് എഴുത്തുകാരനായി പേരെടുത്ത അന്നുമുതലുള്ള തീരുമാനമാണ്. അതിനിനി മാറ്റമുണ്ടാവില്ല. എഴുത്തുകാരൻ ആഘോഷിക്കേണ്ടവനല്ല, അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുമില്ല -അനീസ് പറഞ്ഞു. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപന സമയമായെന്ന് അറിഞ്ഞിട്ടുമില്ലായിരുന്നു. അന്തിമലിസ്റ്റിൽ ബുക്ക് ഇടം നേടിയപ്പോഴാണ് പുരസ്കാരത്തെക്കുറിച്ച് അറിയുന്നത്. അവാർഡ് ലഭിച്ചതിൽ അമിതസന്തോഷമില്ല, ദി സ്മോൾ ടൗൺ സീയാണ് അവസാനം പുറത്തിറക്കിയ നോവൽ. അടുത്ത നോവൽ എഴുതിത്തുടങ്ങിയിട്ടുണ്ടെന്നും അനീസ് പറഞ്ഞു. മൂന്നുപേർ കൂടിയാൽത്തന്നെ ആൾക്കൂട്ടമായിട്ടാണ് അനീസിന് അനുഭവപ്പെടുന്നത്. അതുകൊണ്ടാവാം പലവേദികളിൽനിന്നും പിന്മാറാൻ മനസ്സ് പറയുന്നത്. 16-ാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് അച്ഛന്റെ വലിയ പുസ്തകശേഖരത്തെ കൂട്ടുപിടിച്ചതും പിന്നീട് പതിയെ എഴുത്തിന്റെ ലോകത്തേക്ക് എത്തിപ്പെട്ടതിന് ഈ അന്തർമുഖത്വം കാരണമായിട്ടുണ്ട്. ദി വിക്സ് മാംഗോ ട്രീ, ടെയ്ൽസ് ഫ്രം എ വെൻഡിങ് മെഷീൻ, വാനിറ്റി ബാഗ് എന്നിവയാണ് മറ്റ് നോവലുകൾ. കൊച്ചിയിൽ പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ഹെഡ് ആണ് ഇദ്ദേഹം. Content Highlights:Crossword Book Prize, Anees Salim, The Blind Lady's Descendants, Sahitya Akademi Award
from mathrubhumi.latestnews.rssfeed https://ift.tt/2BSzGlI
via
IFTTT
No comments:
Post a Comment